ബിജെപിക്ക് ജയിക്കാന്‍ വോട്ടിംഗ് യന്ത്രത്തിൽ തട്ടിപ്പ്..!തിരഞ്ഞെടുപ്പ് കമ്മീഷന്‍ രണ്ടും കല്‍പ്പിച്ച്!
ദില്ലി: ഇക്കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഉത്തര്‍ പ്രദേശിലും ഉത്തരാഖണ്ഡിലും വന്‍ വിജയം നേടിയ ബിജെപി മറ്റു സംസ്ഥാനങ്ങളിലും നേട്ടമുണ്ടാക്കി. എന്നാല്‍ വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി നടത്തിയാണ് ബിജെപിയുടെ വിജയമെന്ന് പലകോണുകളില്‍ നിന്നും ആക്ഷേപം ഉയര്‍ന്നു.
ആരോപണങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ അവ തെളിയിക്കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍. രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, സാങ്കേതിക വിദഗ്ധര്‍, ശാസ്ത്രജ്ഞര്‍ എന്നിവരെയാണ് വോട്ടിംഗ് യന്ത്രം പരിശോധിക്കാന്‍ കമ്മീഷന്‍ ക്ഷണിച്ചിരിക്കുന്നതെന്ന് ഇന്ത്യന്‍ എക്‌സ്പ്രസ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.
പ്രതിപക്ഷ പാര്‍ട്ടികളായ ആം ആദ്മി പാര്‍ട്ടി, ബിഎസ്പി, എസ്പി, തൃണമൂല്‍ കോണ്‍ഗ്രസ്സ് എന്നിവര്‍ ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പുകളില്‍ ഉപയോഗിച്ച വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യതയില്‍ സംശയം ഉന്നയിച്ചിരുന്നു. 72 മണിക്കൂര്‍ നല്‍കിയാല്‍ വോട്ടിംഗ് യന്ത്രത്തില്‍ കൃത്രിമത്വം നടത്താന്‍ സാധിക്കുമെന്ന് തെളിയിക്കാനാവുമെന്ന് കെജരിവാള്‍ വെല്ലുവിളിച്ചിരുന്നു.
2009 മുതല്‍ വോട്ടിംഗ് യന്ത്രം പരിശോധിക്കാന്‍ അവസരം നല്‍കിവരുന്നതാണ്. എന്നാല്‍ ആര്‍ക്കും ഇതുവരെ കൃത്രിമത്വം ചൂണ്ടിക്കാണിക്കാന്‍ സാധിച്ചിട്ടില്ലെന്ന് കമ്മീഷന്‍ പറയുന്നു. സമാനമായ ആരോപണം വീണ്ടും ഉയരുന്നതിനാലാണ് പരിശോധനയ്ക്ക് കമ്മീഷന്‍ വെല്ലുവിളിച്ചിരിക്കുന്നത്.
ദില്ലിയില്‍ തദ്ദേശ തിരഞ്ഞെടുപ്പ് വരാനിരിക്കുകയാണ്. ഈ തിരഞ്ഞെടുപ്പില്‍ ബാലറ്റ് പേപ്പറുകള്‍ ഉപയോഗിക്കണമെന്ന് കെജരിവാള്‍ ആവശ്യപ്പെട്ടിരുന്നു. തിരഞ്ഞെടുപ്പ് കമ്മീഷന്‍ നീതി പുലര്‍ത്തുന്നില്ലെന്നും ബിജെപി കക്ഷിയെപ്പോലെയാണ് പെരുമാറുന്നതെന്നും കെജ്രിവാള്‍ ആരോപിച്ചു.
സങ്കീര്‍ണമായ സോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ചാണ് വോട്ടിംഗ് യന്ത്രങ്ങളില്‍ തട്ടിപ്പ് നടത്തുന്നത്. അതിനാല്‍ വോട്ടിംഗ് യന്ത്രങ്ങളില്‍ ഉപയോഗിക്കുന്ന സോഫ്‌റ്റ്വെയര്‍ കമ്മീഷന്‍ ജനങ്ങള്‍ക്ക് മുന്‍പില്‍ വെളിപ്പെടുത്തണമെന്നും കെജരിവാള്‍ ആവശ്യപ്പെട്ടു. ഇതിന് പിന്നാലെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ തീരുമാനം.
മധ്യപ്രദേശിലെ വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാനുള്ള വോട്ടിംഗ് യന്ത്രത്തില്‍ തിരിമറി കണ്ടെത്തിയിരുന്നു. ഏത് ബട്ടണില്‍ അമര്‍ത്തിയാലും വോട്ട് ബിജെപിക്ക് പോകുന്ന തരത്തിലായിരുന്നു അത്. ഈ യന്ത്രം ഉത്തര്‍പ്രദേശിലെ കാണ്‍പൂരില്‍ ഉപയോഗിച്ചതാണെന്നും കണ്ടെത്തിയിട്ടുണ്ട്.
ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പില്‍ മുന്നൂറിന് മേലെ സീറ്റുകള്‍ നേടി വന്‍വിജയമാണ് ബിജെപി സ്വന്തമാക്കിയത്. ഇതിന് പിന്നാലെ വോട്ടിംഗ് മെഷീനില്‍ കൃത്രിമത്വം നടന്നുവെന്ന് ആരോപിച്ച് ബിഎസ്പി നേതാവ് മായാവതി രംഗത്ത് വരികയും ചെയ്തു.വോട്ടിംഗ് യന്ത്രത്തില്‍ ഏത് ബട്ടണമര്‍ത്തിയാലും ബിജെപിക്കാണ് വോട്ട് ലഭിക്കുക എന്ന രീതിയില്‍ യന്ത്രങ്ങളില്‍ കൃത്രിമത്വം കാട്ടിയെന്നാണ് പരാതി. ഇക്കാര്യം ചൂണ്ടിക്കാട്ടി തിരഞ്ഞെടുപ്പ് കമ്മീഷന് പരാതിയും നല്‍കിയിരുന്നു.
എന്നാല്‍ രാജ്യത്തെ തിരഞ്ഞെടുപ്പുകള്‍ക്ക് ഉപയോഗിക്കുന്ന വോട്ടിംഗ് യന്ത്രങ്ങള്‍ തികച്ചും കുറ്റമറ്റതാണെന്ന് നേരത്തെ ഇലക്ഷന്‍ കമ്മീഷന്‍ വ്യക്തമാക്കിയിരുന്നു. യന്ത്രത്തില്‍ കൃത്രിമത്വം കാണിക്കാനാവില്ലെന്നും കമ്മീഷന്‍ അറിയിച്ചു. മായാവതിക്കും കെജരിവാളിനും പിന്നാലെ ഉത്തരാഖണ്ഡ് മുന്‍ മുഖ്യമന്ത്രി ഹരീഷ് റാവത്തും വോട്ടിംഗ് യന്ത്രങ്ങളുടെ വിശ്വാസ്യതയില്‍ സംശയം പ്രകടിപ്പിച്ചു.
മായാവതി ഉന്നയിച്ച ആരോപണം അന്വേഷിക്കണമെന്ന് ഉത്തര്‍പ്രദേശ് മുന്‍മുഖ്യമന്ത്രി അഖിലേഷ് യാദവ് ആവശ്യപ്പെട്ടിരുന്നു. അതേസമയം ആരോപണം ഉന്നയിച്ചവര്‍ക്ക് തെളിയിക്കാന്‍ അവസരം നല്‍കിയിട്ടും കഴിഞ്ഞില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്‍ ചൂണ്ടിക്കാട്ടുന്നു.
തിരഞ്ഞെടുപ്പ കമ്മീഷന്‍ പറയുന്ന വാദങ്ങളെ തള്ളിക്കളയാവുന്ന റിപ്പോര്‍ട്ടുകളാണ് വിദേശ രാജ്യങ്ങളില്‍ നിന്നും വരുന്നത്. വോട്ടിംഗ് യന്ത്രങ്ങള്‍ സുതാര്യമായ തിരഞ്ഞെടുപ്പിന് ഉള്ള വഴിയല്ലന്ന് കണ്ടെത്തി നിരവധി രാജ്യങ്ങള്‍ യന്ത്രം നിരോധിച്ചതാണ്.2014ല്‍ അധികാരത്തില്‍ വരുന്നതിന് മുന്‍പ് വോട്ടിംഗ് യന്ത്രങ്ങള്‍ക്കെതിരെ ബിജെപി തന്നെ രംഗത്ത് വന്നിരുന്നു. വോട്ടിംഗ് യന്ത്രങ്ങളില്‍ കൃത്രിമത്വം കാണിക്കാം എന്നുള്ളത് ഒരു സാങ്കേതിക വിദഗ്ദന്റെ സഹായത്തോടെ അന്ന് ബിജെപി തെളിയിക്കുകയും ചെയ്തിരുന്നു.
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രം വഴിയുള്ള തിരഞ്ഞെടുപ്പ് കുറ്റമറ്റതല്ലെന്ന് നേരത്തെ സുപ്രീം കോടതി തന്നെ വ്യക്തമാക്കിയിരുന്നു. ഇതിനൊപ്പം പേപ്പര്‍ ട്രെയില്‍ ഏര്‍പ്പെടുത്തണം എന്നും 2013ല്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ബിജെപി നേതാവ് സുബ്രഹ്മണ്യന്‍ സ്വാമിയായിരുന്നു അന്നത്തെ ഹര്‍ജിക്കാരന്‍.