ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവി:സീതാറാം യെച്ചൂരിക്ക് മുഖ്യമന്ത്രിയെ മാറ്റാനുള്ള ധൈര്യമില്ലെന്ന് കെ സുരേന്ദ്രന്‍
പാലക്കാട്: ലോക്സഭാ തിരഞ്ഞെടുപ്പ് തോൽവിയുടെ കാരണം സംസ്ഥാന സർക്കാരിൻ്റെ ജനവിരുദ്ധനയങ്ങളാണെന്ന് സമ്മതിക്കുന്ന സി പി എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് മുഖ്യമന്ത്രിയെ മാറ്റാനുള്ള ധൈര്യമില്ലെന്ന് ബി ജെ പി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. പിണറായി വിജയനാണ് സീതാറാം യെച്ചൂരിക്കും കേന്ദ്ര കമ്മിറ്റിക്കും ചിലവിന് കൊടുക്കുന്നതെന്നും പാലക്കാട് മാദ്ധ്യമപ്രവർത്തകരോട് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
കേരളത്തിൽ പിണറായി സർക്കാർ നടത്തുന്ന അഴിമതിയുടെ പങ്കുപറ്റിയാണ് ദേശീയതലത്തിൽ സി പി എം പ്രവർത്തിക്കുന്നത്. കരുവന്നൂരിലെ പാവങ്ങളുടെ പണം രഹസ്യ അക്കൗണ്ടുകൾ വഴി സി പി എം കൈക്കലാക്കിയത് നമ്മൾ കണ്ടു കഴിഞ്ഞു. ഇങ്ങനെ അഴിമതി പണം കൊണ്ട് പ്രവർത്തിക്കുന്ന പാർട്ടിയുടെ അഖിലേന്ത്യാ ജനസെക്രട്ടറിക്ക് നിലപാട് തിരുത്തുമെന്ന് പറയാൻ എന്ത് യോഗ്യതയാണുള്ളതെന്നും സുരേന്ദ്രൻ ചോദിച്ചു.

സി പി എമ്മിലും സർക്കാരിലും ഏറ്റവും ആദ്യം തിരുത്തേണ്ട വ്യക്തി പിണറായി വിജയനാണ്. എന്നാൽ അദ്ദേഹം അതിന് തയ്യാറല്ലെന്നാണ് തുടർച്ചയായി പ്രഖ്യാപിക്കുന്നത്. വൻതോൽവിയുടെ പശ്ചാത്തലത്തിൽ കൂടുതൽ മുസ്ലിം പ്രീണനം നടത്താനാണ് മുഖ്യമന്ത്രി ഒരുങ്ങുന്നത്. ഭൂരിപക്ഷ ജനവിഭാഗങ്ങളോട് പകവീട്ടാനാണ് അദ്ദേഹം ശ്രമിക്കുന്നത്. നഗ്നമായ മുസ്ലിം പ്രീണനമാണ് ഇടതുപക്ഷത്തിൻ്റെ അടിത്തറ തകർത്തത്. അത്തരം നിലപാടെടുത്തതിന് മുഖ്യമന്ത്രി ഇതര സമുദായങ്ങളോട് മാപ്പുപറയണമെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കെ പി സി സി അധ്യക്ഷൻ സുധാകരനും സി പി എമ്മിനേയും കോൺഗ്രസിനേയും അതിരൂക്ഷവിമർശിച്ചിരുന്നു.മുഖ്യമന്ത്രിയെ പുറത്താക്കി കൊണ്ട് തിരുത്തല്‍ നടപടികള്‍ക്ക് തുടക്കം കുറിക്കാനുള്ള ആര്‍ജ്ജവമാണ് സി പി എമ്മിന്റെ കേന്ദ്രഘടകം കാട്ടേണ്ടതെന്നായിരുന്നു സുധാകരൻ പറഞ്ഞത്. ' മുഖ്യമന്ത്രിയുടെ അഹന്തയും സി പി എമ്മിന്റെ അധോലോക അഴിഞ്ഞാട്ടവും ചെങ്കൊടിക്ക് വരെ അപമാനമാണെന്ന് എല്‍ഡിഎഫിലെ ഘടകകക്ഷിയായ സി പി ഐക്ക് വരെ മനസ്സിലായി. അടിമുടി അഴിമതിയും സ്വജനപക്ഷപാതവും കൊലപാതകത്തിലും കള്ളക്കടത്തിലും അഭിരമിക്കുന്ന സിപിഎമ്മിന്റെ സര്‍വ്വനാശത്തിന്റെ തുടക്കമാണ് ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചത്. മുഖ്യമന്ത്രി പറയുന്ന വാദഗതികള്‍ സി പി എമ്മിലെ അണികള്‍ക്ക് പോലും ദഹിക്കുന്നില്ലെന്ന് കണ്ണൂരിലെ പരാജയം കൊണ്ടെങ്കിലും തിരിച്ചറിയണം. അക്രമികളെ ന്യായീകരിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന മുഖ്യമന്ത്രിയെ പുറത്താക്കി കൊണ്ട് തിരുത്തല്‍ നടപടികള്‍ക്ക് തുടക്കം കുറിക്കാനുള്ള ആര്‍ജ്ജവമാണ് സി പി എമ്മിന്റെ കേന്ദ്രഘടകം കാട്ടേണ്ടത്',എന്നായിരുന്നു സുധാകരന്റെ വാക്കുകൾ.












Click it and Unblock the Notifications