നേതാക്കള്‍ ഭൂമിയിലേക്ക് ഇറങ്ങണം; തല്ല് വാങ്ങാനും ജയിലില്‍ പോകാനും തയ്യാറാകണം: റിജില്‍ മാക്കുറ്റി
തിരുവനനത്പുരം: അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തിരഞ്ഞെടുപ്പില്‍ അധികാരത്തിലിരുന്ന പഞ്ചാബില്‍ ഉള്‍പ്പടെ കനത്ത പരാജയം നേരിടേണ്ട വന്ന പശ്ചാത്തലത്തില്‍ കോണ്‍ഗ്രസിന്റെ പ്രവർത്തന ശൈലിക്കെതിരെ പാർട്ടിക്ക് അകത്ത് നിന്നും പുറത്ത് നിന്നും വലിയ വിമർശനമാണ് ഉയർന്ന് വരുന്നത്. സമഗ്രമായ കാഴ്ച്ചപ്പോടെയുള്ള പുതിയ പ്രവർത്തന ശൈലി സ്വീകരിച്ചില്ലെങ്കില്‍ പാർട്ടിയുടെ പ്രവർത്തനം ദുഷ്കരമായിരിക്കുമെന്നാണ് പലരും ചൂണ്ടിക്കാട്ടുന്നത്. ഇത്തരം വിമർശനങ്ങളുടെ ഭാഗമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് റിജില്‍ മാക്കുറ്റിയും രംഗത്ത് എത്തിയിട്ടുണ്ട്. തല്ല് വാങ്ങാനും ജയിലില്‍ പോകാനും വിണ്ണില്‍ നിന്ന് ഭൂമിയിലേക്ക് ഇറങ്ങാനും നേതാക്കന്‍മാര്‍ തയ്യാറാകണം. പാര്‍ട്ടിയെ ചതിച്ച് മറുകണ്ടം ചാടുന്നവന്‍ ആരായാലും ഇനി ഒരാള്‍ അങ്ങനെ പോകാന്‍ തയ്യാറാത്ത രൂപത്തില്‍ അവനെ കൈകാര്യം ചെയ്യണമെന്നുമാണ് അദ്ദേഹം ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടുന്നത്. അദ്ദേഹത്തിന്റെ കുറിപ്പിന്റെ പൂർണ്ണരൂപം ഇങ്ങനെ..
പ്രതിപക്ഷ സമരം ജനഹൃദയങ്ങളെ ആകര്‍ഷിക്കണം. തല്ല് വാങ്ങാനും ജയിലില്‍ പോകാനും വിണ്ണില്‍ നിന്ന് ഭൂമിയിലേക്ക് ഇറങ്ങാനും നേതാക്കന്‍മാര്‍ തയ്യാറാകണം. ഒരു തലമുറ ഒഴുക്കിയ വിയര്‍പ്പിന്റെയും രക്തത്തിന്റെയും മുതലും പലിശയും കൂട്ടുപലിശയും എടുത്താണ് ഇത്രയും കാലം ഈ പാര്‍ട്ടി മുന്നോട്ട് പോയത്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ മാത്രം കാണിക്കുന്ന റാലികള്‍ ഒഴിവാക്കണം.

റാലിയില്‍ വന്നവര്‍ വോട്ട് ചെയ്താല്‍ കോണ്‍ഗ്രസ്സ് ഒരു സ്ഥലത്തും തോല്‍ക്കില്ല. റാലികള്‍ ബൂത്തിലും മണ്ഡലത്തിലുമാണ് വേണ്ടത്. കേരളത്തില്‍ നടപ്പാക്കുന്ന കെ പി സി സിയുടെ നേതൃത്വത്തില്‍ നടപ്പിലാക്കുന്ന സി യു സി പാര്‍ട്ടി നന്നാകണം എന്ന് തീരമാനിച്ച് പാര വെയ്ക്കാതെ എല്ലാ സംസ്ഥാനത്തും നടപ്പാക്കാന്‍ തയ്യാറായാല്‍ പാര്‍ട്ടി തിരിച്ച് വരും എന്ന് പ്രതീക്ഷിക്കാം. പാര്‍ട്ടിയെ ചതിച്ച് മറുകണ്ടം ചാടുന്നവന്‍ ആരായാലും ഇനി ഒരാള്‍ അങ്ങനെ പോകാന്‍ തയ്യാറാത്ത രൂപത്തില്‍ അവനെ കൈകാര്യം ചെയ്യണം. അല്ലാതെ അമ്പലത്തിലും പള്ളിയിലും ഒന്നുമല്ല പോകേണ്ടത്.
പുതിയ കാലത്തിന്റെ വെല്ലുവിളികള്‍ ഏറ്റെടുത്ത് നയപരിപാടികളിലും നിലപാടുകളിലും മാറ്റം വരുത്തണം. പാര്‍ട്ടിയില്‍ നവീകരണം അനിവാര്യമാണ്. എല്ലാവരെയും കേള്‍ക്കാന്‍ നേതൃത്വം തയ്യാറാകണം. ക്രിയാത്മകമായ വിമര്‍ശനം നേതൃത്വം ഉള്‍കൊള്ളണം. അവരെ ശത്രുക്കളായി കാണരുത്. എന്ത് കിട്ടും എന്ന് പ്രതീക്ഷിച്ച് വരുന്നവരെ തിരിച്ചറിയണം.- റിജില്‍ ചന്ദ്രന്‍ മാക്കുറ്റിയുടെ കുറിപ്പ് അവസാനിപ്പിക്കുന്നു.


Click it and Unblock the Notifications