ആറ്റിങ്ങലിൽ ഇലക്ട്രിക് പോസ്റ്റ് പൊട്ടിത്തെറിച്ചു ദുരന്തം ഒഴിവായി
തിരുവനന്തപുരം: ദേശീയപാതയിൽ റോഡിനോട് ചേർന്ന് നിന്ന ഇലക്ട്രിക് പോസ്റ്റ് പൊട്ടിത്തെറിയോടെ കത്തി.ആറ്റിങ്ങൽ കിഴക്കേ നാലുമുക്ക് പാലസ് റോഡിൽ കെ.എൻ.എസ്. ബിൽഡിംഗിനോട് ചേർന്നു നിന്ന പോസ്റ്റ് കത്തുകയായിരുന്നു.ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്നാണ് പ്രാഥമിക നിഗമനം. പൊട്ടിത്തെറിക്ക് ശേഷം തീ പടർന്നത് പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു സംഭവം.
വൺവേ ആയതിനാൽ നിരവധി വാഹനങ്ങൾ ഇതുവഴി കടന്നു പോകുന്ന സമയത്താണ് ഇടയ്ക്കിടെ വലിയ പടക്കം പൊട്ടുന്ന ശബ്ദത്തോടെ പോസ്റ്റിൽ സ്ഥാപിച്ചിരുന്ന ബോക്സുകൾ കത്തി പടർന്നത്. നാട്ടുകാർ അറിയിച്ചതിനെ തുടർന്ന് കെ.എസ്.ഇ.ബി ജീവനക്കാർ സ്ഥലത്തെത്തി ഫയർഫോഴ്സിനെ വിളിച്ച് സമയോചിതമായി തീയ് അണച്ചതിനാൽ വൻ ദുരന്തം ഒഴിവായി.
തീ പടരുന്നതിന് തൊട്ടു ചേർന്നാണ് എ.സി സഹിതം പ്രവർത്തിക്കുന്ന ലെൻസ് വ്യൂ എഡിറ്റിംഗ് സ്റ്റുഡിയോ. ഇവിടെ സംഘത്തിൽ ഒരുവൻ എന്ന ഷോട്ട് ഫിലിമിന്റെ എഡിറ്റിംഗ് നടക്കുകയായിരുന്നു. പൊട്ടിത്തെറി കേട്ട് അതിനുള്ളിൽ ഉണ്ടായിരുന്നവർ നോക്കുമ്പോൾ സ്റ്റുഡിയോയിലേയ്ക്കുള്ള കേബിൾ വഴി തീയ് കത്തി പടരുകയായിരുന്നു. ഈ സമയത്തുതന്നെ ഫയർ ഫോഴ്സ് തീയ് അണച്ചതിനാൽ സ്റ്റുഡിയോയ്ക്ക് കേടുപാടുകൾ സംഭവിച്ചില്ല. അല്പ സമയംകൂടി കടന്നെങ്കിൽ കെട്ടിടത്തിലേയ്ക്ക് തീയ് പടർന്ന് വൻ നാശനഷ്ടം സംഭവിക്കുമായിരുന്നു. നിരവധി പ്രമുഖർ സ്റ്റുഡിയോക്കകത്ത് ഉണ്ടായിരുന്നു.
പോസ്റ്റിൽ തീ പടർന്ന ഭാഗത്ത് നിരവധി കേബിളുകൾ ചുരുട്ടി കെട്ടി വച്ചിരിക്കുകയായിരുന്നു. കെ.എസ്.ഇ.ബിയുടെയും കേബിൾ ടി.വിക്കാരുടെയും കേബിളുകൾ ധാരാളം ഇവിടെ ഉണ്ടായിരുന്നു. എല്ലാം കത്തി ക്കരിഞ്ഞു.
സുരക്ഷിതമല്ലാത്ത രീതിയിൽ കണക്ഷൻ നൽകുന്നതും അനാവശ്യമായി പോസ്റ്റിലൂടെ സ്വകാര്യ കേബിളുകൾ വലിക്കുന്നതും ഷോർട്ട് സർക്യൂട്ടിന് ഇടയാക്കുന്നുണ്ട്. ആറ്റിങ്ങലിൽ പലയിടങ്ങളിലും ഇതിനു മുൻപും ഇതുപോലെ പേസ്റ്റിൽ സ്ഥാപിച്ചിരുന്ന ഉപകരണങ്ങൾ കത്തി നശിച്ചിട്ടുണ്ട്.