ഗതാഗത രംഗത്ത് നവീകരണ വിപ്ലവം.. കേരളത്തിൽ ഇനി ഡിസൈനർ റോഡുകളും ഇലക്ട്രിക് വാഹനങ്ങളും
തിരുവനന്തപുരം: കേരളത്തിലെ റോഡ് ഗതാഗതത്തിന് മോഡേണ്‍ മുഖം നല്‍കാനുളള നിരവധി പദ്ധതികളാണ് കേരള ബജറ്റില്‍ വിഭാവനം ചെയ്തിരിക്കുന്നത്. കേരളത്തെ കാത്തിരിക്കുന്നത് ഇനി ഡിസൈനര്‍ റോഡുകളുടേയും ഇലക്ട്രിക് വാഹനങ്ങളുടേയും കാലമാണ്. വരുന്ന രണ്ട് വര്‍ഷം കൊണ്ട് കേരളത്തിലെ റോഡുകളുടെ മുഖച്ഛായ തന്നെ മാറുമെന്ന് തോമസ് ഐസക് ബജറ്റ് പ്രഖ്യാപനത്തില്‍ പറഞ്ഞു. അടുത്ത 5 വര്‍ഷത്തിനുളളില്‍ 6000 കിലോ മീറ്റര്‍ റോഡ് നിര്‍മ്മിക്കും. പ്രദേശിക പ്രത്യേകതകള്‍ കണക്കിലെടുത്ത് ഡിസൈനര്‍ റോഡുകള്‍ നിര്‍മ്മിക്കും.
2022ഓടെ ഇലക്ട്രിക് വാഹനങ്ങളുടെ എണ്ണം പത്ത് ലക്ഷമാക്കാന്‍ നടപടിയെടുക്കും. ഇലക്ട്രിക് വാഹനങ്ങള്‍ക്ക് റോഡ് നികുതിയില്‍ ഇളവ് നല്‍കുമെന്ന് ബജറ്റില്‍ പറയുന്നു. പരിസ്ഥിതി മലിനീകരണം കുറയ്ക്കുന്നതിനും ഇന്ധന ലാഭവും ലക്ഷ്യമിട്ടാണ് ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറാന്‍ കേരളം തയ്യാറെടുക്കുന്നത്. അടുത്ത മൂന്ന് വര്‍ഷം കൊണ്ട് കെഎസ്ആര്‍ടിസി ഇലക്ട്രിക് ബസ്സുകളാക്കി മാറ്റും. ആദ്യഘട്ടത്തില്‍ തിരുവനന്തപുരം ഡിപ്പോയിലെ മുഴുവന്‍ സര്‍വ്വീസുകളും ഇലക്ട്രിക് ബസ്സുകളിലേക്ക് മാറ്റും. അതോടെ മുഴുവന്‍ ബസ്സുകളും ഇലക്ട്രിക് ബസ്സുകളാക്കുന്ന ഇന്ത്യയിലെ ആദ്യ നഗരമായി തിരുവനന്തപുരം മാറും.
ഇലക്ട്രിക് ബസ്സുകള്‍ കെഎസ്ആര്‍ടിസിക്ക് ലാഭമേ ഉണ്ടാക്കൂ എന്ന് ശബരിമല സര്‍വ്വീസ് തെളിയിച്ചതാണെന്ന് ഐസക് കൂട്ടിച്ചേര്‍ത്തു. ഇലക്ട്രിക് ബസ് നിര്‍മ്മാണത്തിന് വേണ്ടി സ്വിസ് കമ്പനിയുമായി സര്‍ക്കാര്‍ ചര്‍ച്ച നടത്തുകയാണെന്നും തോമസ് ഐസക് പറഞ്ഞു. ഇതിന്റെ അനുബന്ധമായ വ്യവസായങ്ങളും വളര്‍ത്തിയെടുക്കും.
Recommended Video
കേരളം ഇലക്ട്രിക് ഓട്ടോകളിലേക്ക് മാറുമെന്നും അതിനായി സബ്‌സിഡി അനുവദിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. ഇ മൊബിലിറ്റി പ്രമോഷന്‍ ഫണ്ടിന് ബജറ്റില്‍ അംഗീകാരം നല്‍കി. 12 കോടി രൂപയാണ് വകയിരുത്തിരിക്കുന്നത്. ഈ വര്‍ഷം പതിനായിരം ഓട്ടോകള്‍ക്കാണ് ഈ ഫണ്ടില്‍ നിന്ന് ഇളവ് നല്‍കുക. ചാര്‍ജ് ചെയ്ത ഇലക്ട്രിക് വാഹനങ്ങള്‍ക്ക് ബാറ്ററി മാറ്റിയെടുക്കുന്നതിന് പ്രമുഖ നഗരങ്ങളില്‍ കേന്ദ്രങ്ങള്‍ സ്ഥാപിക്കും. പടിപടിയായി പ്രമുഖ നഗരങ്ങളില്‍ ഇലക്ട്രിക് ഓട്ടോകള്‍ മാത്രം അനുവദിക്കുന്ന തരത്തിലേക്ക് എത്തുമെന്നും തോമസ് ഐസക് പറഞ്ഞു.