നടപടി തുടങ്ങി; മരട് ഫ്ലാറ്റുകളിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചു, കനത്ത പ്രതിഷേധവുമായി ഉടമകൾ
Recommended Video
കൊച്ചി: മരടിലെ വിവാദ ഫ്ലാറ്റിൽ നിന്നും താമസക്കാരെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമായി നാല് ഫ്ലാറ്റുകളിലേക്കുമുള്ള വൈദ്യുി ബന്ധം കെഎസ്ഇബി വിച്ഛേദിച്ചു. പുലർച്ചെ 5 മണിയോടെ തന്നെ കെഎസ്ഇബി ഉദ്യോഗസ്ഥർ നാല് സംഘമായി ഫ്ലാറ്റുകളിൽ എത്തിയാണ് വൈദ്യുതി ബന്ധം വിച്ഛേദിച്ചത്. കനത്ത പോലീസ് സുരക്ഷയിലായിരുന്നു കെഎസ്ഇബി നടപടി. വൈദ്യുതി വിച്ഛേദിച്ചതിനെ തുടർന്ന് ഫ്ലാറ്റുടമകൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുകയാണ്. കടുത്ത മനുഷ്യാവകാശ ലംഘനമാണ് നടക്കുന്നതെന്ന് ഇവർ ആരോപിക്കുന്നു.
സുവർണാവസരം... ഇന്ത്യയിലേക്ക് നിക്ഷേപകരെ സ്വാഗതം ചെയ്ത് ഇന്ത്യൻ പ്രധാനമന്ത്രി മോദി
വ്യാഴാഴ്ച ഉച്ചയോടെ വൈദ്യുതി ബന്ധം വിച്ഛേദിക്കുമെന്നാണ് കഴിഞ്ഞ ദിവസം ഫ്ലാറ്റുമടകൾക്ക് അറിയിപ്പ് നൽകിയത്. എന്നാൽ അനുവദിച്ച സമയത്തിന് മുമ്പ് തന്നെ കെഎസ്ഇബി സംഘം വൈദ്യുതി ബന്ധം വിച്ഛേദിക്കുകയായിരുന്നു. കടുത്ത പ്രതിഷേധങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയാണ് നടപടിയെന്നാണ് സൂചന. പ്രായമായവരും രോഗികളിലും ഫ്ലാററുകളിൽ താമസിക്കുന്നുണ്ട്. അതിക്രൂരമായ നടപടിയാണ് സർക്കാരിന്റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നതെന്ന് ഫ്ലാറ്റ് ഉടമകൾ കുറ്റപ്പെടുത്തി.
തങ്ങളും ഇന്ത്യൻ പൗരന്മാർ തന്നെയാണ്. പ്രാഥമിക ആവശ്യങ്ങളായ കുടിവെള്ളവും പാകവാതക കണക്ഷനുകളും വേണം. ഇത്രയും ക്രൂരത നേരിടാൻ എന്ത് തെറ്റാണ് ഞങ്ങൾ ചെയ്തതെന്നും ഫ്ലാറ്റ് ഉടമകൾ ചോദിക്കുന്നു. വെള്ളിയാഴ്ചയോടെ കുടിവെള്ള, പാചക വാതക കണക്ഷനുകളും വിച്ഛേദിക്കുമെന്നാണ് നഗരസഭ അറിയിച്ചിരിക്കുന്നത്. എന്നാൽ ഫ്ലാറ്റിൽ നിന്നും ഒഴിയില്ലെന്ന നിലപാടിലാണ് ഉടമകൾ.
വെള്ളിയാഴ്ച മരട് ഫ്ലാറ്റ് പൊളിക്കൽ വീണ്ടും സുപ്രീം കോടതിക്ക് മുമ്പിൽ എത്തുന്നുണ്ട്. ഇതിന് മുന്നോടിയായി ഫ്ലാറ്റ് പൊളിക്കാനുള്ള നടപടികൾ അതിവേഗം മുന്നോട്ട് കൊണ്ടുപോകാനാണ് സർക്കാരിന്റെ നീക്കം. കഴിഞ്ഞ തവണ കേസ് പരിഗണിച്ചപ്പോൾ സർക്കാരിനെതിരെ കോടതി വിമർശനം ഉന്നയിച്ചിരുന്നു. സബ് കളക്ടർ സ്നേഹിൽ കുമാറിനാണ് ഫ്ലാറ്റ് പൊളിക്കലിന്റെ ചുമതല. 3 മാസത്തിനകം ഫ്ലാറ്റുകൾ പൊളിച്ചു നീക്കുമെന്നാണ് മന്ത്രിസഭാ യോഗത്തിൽ വ്യക്തമാക്കിയത്. അതേസമയം മരടിലെ ഫ്ലാറ്റ് നിർമാതാക്കൾക്കെതിരെ ക്രിമിനൽ കേസെടുത്തിട്ടുണ്ട്. ഇവരിൽ നിന്ന് നഷ്ടപരിഹാരം ഈടാക്കി ഫ്ലാറ്റ് ഉടമകൾക്ക് നൽകാനാണ് സർക്കാർ നീക്കം.