ആന ചെരിഞ്ഞതിന് പഴി രാഹുൽ ഗാന്ധിക്കും! ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ്! കല്ല് വെച്ച നുണ!
പാലക്കാട്: പാലക്കാട് ജില്ലയിൽ ആന ചെരിഞ്ഞ സംഭവം ദേശീയ തലത്തിൽ തന്നെ വലിയ ചർച്ചയായിരിക്കുകയാണ്. മുസ്ലീം ഭൂരിപക്ഷ ജില്ലയായ മലപ്പുറത്തിന്റെ പേര് സംഭവത്തിലേക്ക് വലിച്ചിട്ട് മുൻ കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ മനേക ഗാന്ധി സംഭവത്തിന് വർഗീയ നിറം നൽകി. തുടർന്ന് ബിജെപി അനുകൂലികൾ അടക്കമുളളവർ കേരളത്തിനും മലപ്പുറത്തിനുമെതിരെ സോഷ്യൽ മീഡിയയിൽ വിഷം തുപ്പുകയാണ്.
Recommended Video
അതിനിടെ വയനാട് എംപിയായ രാഹുൽ ഗാന്ധിയേയും സംഭവത്തിലേക്ക് വലിച്ചിഴക്കാൻ മേനക ഗാന്ധിയും ബിജെപിയും ശ്രമം നടത്തി. ആ പ്രദേശത്ത് നിന്നുളള എംപിയായ രാഹുല്‍ ഗാന്ധിയുടെ ഭാഗത്ത് നിന്നും നടപടിയൊന്നും ഉണ്ടാവാത്തത് എന്താണെന്നാണ് മേനക ഗാന്ധി ചോദിച്ചത്. ബിജെപിയുടെ നുണപ്രാചരണത്തിന് രൂക്ഷമായ മറുപടിയാണ് കോൺഗ്രസ് നേതാക്കൾ നൽകിയിരിക്കുന്നത്.
സമാനതകളില്ലാത്ത ക്രൂരത
കെസി വേണുഗോപാലിന്റെ ഫേസ്ബുക്ക് കുറിപ്പ് വായിക്കാം: '' ഗർഭിണിയായ ആന സ്‌ഫോടക വസ്തു നിറച്ച പൈനാപ്പിൾ കടിച്ചു, ഭക്ഷണം പോലും കഴിക്കാനാവാതെ ദയനീയമായി ചെരിഞ്ഞ സംഭവം നാമോരോരുത്തരെയും ചെറുതായിട്ടൊന്നുമല്ല വിഷമിച്ചത്. ഗർഭിണിയായ ആ ആനയോടുള്ള ക്രൂരതയുടെ പേരിൽ പ്രബുദ്ധരായ നമ്മുടെ സമൂഹമൊന്നടങ്കം പഴി കേൾക്കുകയാണ്. പാലക്കാട് ജില്ലയിലെ തിരുവിഴാംകുന്ന് വനമേഖലയിലെ വെള്ളിയാറില്‍ വേദന സഹിക്കാനാവാതെ വെള്ളത്തിലിറങ്ങി തുമ്പിയും വായുംമുക്കി, ഉദരത്തിൽ ഒരു കുഞ്ഞുജീവനെയും പേറി സമാധി പുൽകിയ ആ പിടിയാന സമാനതകളില്ലാത്ത ക്രൂരതക്കാണ് ഇരയായത്.
വികൃതമായ വർഗീയ പ്രചാരണം
ഈ ദാരുണമായ സംഭവത്തെപ്പോലും വികൃതമായ വർഗീയ പ്രചാരണങ്ങൾക്കും, കുപ്രചാരണങ്ങൾക്കും ഉപയോഗിക്കുന്നവർ അതിലും വലിയ നെറികേടാണ് ചെയ്യുന്നത്. വന്യമൃഗങ്ങളോടുള്ള ക്രൂരത ഏതു വിധേനയും തടയേണ്ടതാണെന്ന കാര്യത്തിൽ ആർക്കും എതിരഭിപ്രായം ഉണ്ടാവാനിടയില്ല. എന്നാൽ പാലക്കാട് ജില്ലയിൽ ഉൾപ്പെടുന്ന മണ്ണാർക്കാട് ഫോറസ്ററ് ഡിവിഷനിൽ നടന്ന ഈ സംഭവത്തെ മലപ്പുറം ജില്ലയിലാണ് നടന്നതെന്നും, മലപ്പുറത്തെക്കുറിച്ചുള്ള വർഗീയ - വിഭാഗീയ കുപ്രചരണങ്ങൾ മേമ്പൊടി ചാർത്തി ഈ ദുഖകരമായ സംഭവത്തെപ്പോലും വിലകുറഞ്ഞ വർഗീയ മുതലെടുപ്പിന് ഉപയോഗിക്കുന്നവരുടെ മനഃസാക്ഷിയെ എന്തുപേരിട്ടു വിളിക്കണമെന്ന് മനസിലാവുന്നില്ല.
രാഹുൽ ഗാന്ധിയുടെ പേരു പോലും
കേന്ദ്ര മന്ത്രിമാരായ മനേകാ ഗാന്ധിയും, പ്രകാശ് ജാവദേക്കറും ഈ കുപ്രചാരണത്തെ ഏറ്റെടുത്തുവെന്നു മാത്രമല്ല പരസ്യമായ പിന്തുണയും നൽകിയിരിക്കുകയാണ്. ഈ സംഭവുമായോ, സംഭവം നടന്ന പ്രദേശമായോ യാതൊരു ബന്ധവുമില്ലാത്ത രാഹുൽ ഗാന്ധിയുടെ പേരുപോലും ദുഷ്ടലാക്കോടെ ഈ നിർഭാഗ്യകരമായ സംഭവത്തിലേക്ക് വലിച്ചിഴക്കുന്നവരുടെ ഉദ്ദേശം വന്യജീവി സ്നേഹമോ, ഈ സംഭവത്തോടുള്ള ആത്മാർത്ഥമായ പ്രതികരണമോ അല്ലെന്നു ആർക്കാണ് വ്യക്തമല്ലാത്തത്.
കല്ല് വെച്ച നുണ
രാഹുൽ ഗാന്ധിയുടെ മണ്ഡലത്തിലാണ് ഈ സംഭവം നടന്നതെന്ന കല്ല് വെച്ച നുണ ഇത്രയും പരസ്യമായി വിളിച്ചു പറഞ്ഞു, നുണപ്രചരണങ്ങൾക്ക് പരസ്യമായി കുടപിടിച്ചു കൊടുക്കുകയാണ് കേന്ദ്ര മന്ത്രിമാരും, അവരുടെ അനുയായികളും. കൊടും ക്രൂരതക്കിരയായ ആ പാവം മിണ്ടാപ്രാണിയുടെ പേരിൽ മുതലക്കണ്ണീരൊഴുക്കി തങ്ങളുടെ വിദ്വേഷവും, വർഗീയ പ്രചരണവും ദുഷ്ടലാക്കോടെ പ്രചരിപ്പിക്കുക മാത്രമാണ് ഇക്കൂട്ടരുടെ ലക്‌ഷ്യം.
മറ്റൊരു നെറികേടാണ്
പച്ചക്കള്ളവും, കുപ്രചരണവും അഴിച്ചുവിട്ടു ഈ ദാരുണ സംഭവം വഴിതിരിച്ചു വിടാനാണ് ഇക്കൂട്ടർ ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഇവർ നടത്തുന്ന കള്ളക്കണ്ണീരും, വർഗീയ പ്രചരണങ്ങളും മിണ്ടാപ്രാണിയായ ആ സഹജീവിയോടും, അത് ജന്മമേകേണ്ടിയിരുന്ന കുഞ്ഞിനോടും ചെയ്യുന്ന മറ്റൊരു നെറികേടാണ്''. കെസി വേണുഗോപാലിനെ കൂടാതെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പ്രതികരണവുമായി രംഗത്ത് വന്നിട്ടുണ്ട്.
മനേക ഗാന്ധിക്ക് കത്തയച്ചു
''ആന കൊല്ലപ്പെട്ട അതീവ ദുഖകരമായ സംഭവത്തിന്റെ മറവില്‍ കേരളത്തിനും മലപ്പുറം ജില്ലക്കുമെതിരെ നടത്തിയ വിദ്വേഷ പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നാവശ്യപ്പെട്ട് ബി.ജെ.പി എം. പിയും മുന്‍ കേന്ദ്ര മന്ത്രിയുമായ മനേക ഗാന്ധിക്ക് കത്തയച്ചു. പാലക്കാട് ജില്ലയിലാണ് ആന കൊല്ലപ്പെട്ടത്. എന്നാല്‍ മലപ്പുറം ജില്ലയിലാണ് ഈ സംഭവം നടന്നതെന്നും ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കുറ്റകൃത്യങ്ങള്‍ നടക്കുന്ന ജില്ലയാണ് മലപ്പുറമെന്നും അവിടെ ഇത്തരത്തില്‍ മൃഗങ്ങള്‍ക്കും മറ്റുമെതിരെ നിരന്തരമായി ക്രൂരതകള്‍ അരങ്ങേറുന്നുണ്ടെന്നും മനേക ഗാന്ധി പറഞ്ഞിരുന്നു.
വിദ്വേഷ പ്രചരണം
ഇത് തികച്ചും തെറ്റിദ്ധരിപ്പിക്കുന്നതും ഒരു പ്രദേശത്തെ ജനങ്ങള്‍ക്കെതിരെ വിദ്വേഷം ജനിപ്പിക്കുന്നതുമാണ്. ദേശീയ തലത്തില്‍ ബി.ജെ.പി നടത്തുന്ന വിദ്വേഷ പ്രചരണത്തിന്റെ ഭാഗമായാണ് ബി.ജെ.പി എം.പി മനേകാ ഗാന്ധി ഇത്തരത്തില്‍ പറഞ്ഞത്. ഈ സംഭവം നടന്നത് രാഹുല്‍ഗാന്ധിയുടെ മണ്ഡലത്തിലാണെന്ന് വരുത്തിതീര്‍ക്കാനുള്ള ശ്രമവും ഇതിനിടയില്‍ ബി.ജെ.പി. നേതാക്കള്‍ നടത്തി. ഇതും അപലപനീയമാണ്.
ജനങ്ങള്‍ക്ക് മുന്നില്‍ വിലപ്പോകില്ല
ആനക്കെതിരെ നടന്ന ക്രൂരതയെ അപലപിക്കുന്നു. അത് ഇനി ആവര്‍ത്തിക്കപ്പെടാനും പാടില്ല. എന്നാല്‍ അതിന്റെ പേരില്‍ വളരെ സമാധാനത്തോടെ ജനങ്ങള്‍ താമസിക്കുന്ന ഒരു സംസ്ഥാനത്തിനും ജില്ലക്കുമെതിരെ ഇത്തരത്തില്‍ ഹീനമായ, തെറ്റിദ്ധരിക്കപ്പെടുന്ന പ്രചരണങ്ങള്‍ നടത്തുന്നത് ശരിയല്ല. ഇത്തരം പ്രചരണമൊന്നും കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ വിലപ്പോകില്ല'' എന്നാണ് രമേശ് ചെന്നിത്തലയുടെ ഫേസ്ബുക്ക് പോസ്റ്റ്.