കിട്ടിയ താപ്പിന് ഞങ്ങടെ നെഞ്ചത്തേക്ക് കയറുന്നോ? മനേകയുടെ മലപ്പുറം വിരുദ്ധ പരാമര്‍ശത്തിനെതിരെ ഷിംന
പാലക്കാട്: ഗര്‍ഭിണിയായ ആന സ്ഫോടക വസ്തു നിറച്ച പൈനാപ്പിള്‍ കഴിച്ച് ചെരിഞ്ഞ സംഭവത്തില്‍ ശക്തമായ പ്രതിഷേധമാണ് വിവിധ കോണുകളില്‍ നിന്നും ഉയര്‍ന്നത്. ദേശീയ തലത്തില്‍ തന്നെ ശ്രദ്ധിക്കപ്പെട്ട ഈ സംഭവം ഇപ്പോള്‍ കേരളത്തിനെതിരേയുള്ള പ്രചാണത്തിന് ആയുധമാക്കപ്പെടുന്നതായിട്ടാണ് ഇപ്പോള്‍ കാണാന്‍ കഴിയുന്നത്. ആന ചരിഞ്ഞത് പാലക്കാട് ജില്ലയിലാണെങ്കിലും മലപ്പുറം ജില്ലക്കെതിരെ വിദ്വേഷ പരാമര്‍ശവുമായിട്ടായിരുന്നു ബിജെപി എംപിയും പരിസ്ഥിതി പ്രവര്‍ത്തകയുമായ മനേക ഗാന്ധി രംഗത്തെത്തിയത്.

മനേക ഗാന്ധി
മലപ്പുറം അതിന്റെ തീവ്ര അക്രമപ്രവര്‍ത്തനങ്ങളില്‍, പ്രത്യേകിച്ച് മൃഗങ്ങളെ ആക്രമിക്കുന്നതില്‍ പ്രശസ്തമാണെന്നായിരുന്നു മനേക ഗാന്ധി ട്വിറ്ററില്‍ കുറിച്ചത്. മൃഗങ്ങള്‍ക്കെതിരെ അക്രമം നടത്തുന്ന ഒരാള്‍ക്കെതിരെ പോലും ഒരു നടപടിയും ഇന്നേവരെ സ്വീകരിച്ചിട്ടില്ലെന്നും മനേഗ ഗാന്ധി കൂട്ടിച്ചേര്‍ത്തി. ഇതില്‍ നിന്ന് ഒരു പടി കൂടി കടന്ന് റോഡിലേക്ക് വിഷം എറിഞ്ഞ് നല്‍കി 300-400 പക്ഷികളെയും മൃഗങ്ങളെയും കൊല്ലുന്നുണ്ടെന്നായിരുന്നു എഎന്‍ഐക്ക് നല്‍കിയ അഭിമുഖത്തില്‍ അവര്‍ പറഞ്ഞത്.

മലപ്പുറത്തിനെതിരെ
സംഭവം നടന്നത് പാലക്കാട് ആണെങ്കിലും മലപ്പുറത്തിനെതിരെ വിദ്വേഷ പ്രചാരണം നടത്തുന്നതാണ് പല നോര്‍ത്ത് ഇന്ത്യന്‍ സോഷ്യല്‍ മീഡിയ പ്രൊഫൈലുകളും ചെയ്യുന്നത്. ഇതോടെ ഈ കുപ്രചരണത്തിനെതിരെ പ്രതികരണവുമായി നിരവധിയാളുകള്‍ രംഗത്ത് എത്തിയിട്ടുണ്ട്. 'നിങ്ങൾ പറയുന്ന വയലൻസും ഞങ്ങളുടേതല്ല. ഒരിക്കലെങ്കിലും മലപ്പുറത്ത് വന്ന് നോക്കണം'- എന്നാണ് മനേക ഗാന്ധിക്ക് മറുപടിയായി പ്രശസ്ത ഡോക്ടര്‍ ഷിംന അസീസ് ഫേസ്ബുക്കില്‍ കുറിക്കുന്നത്. അവരുടെ ഫേസ്ബുക്ക് കുറിപ്പിന്‍റെ പൂര്‍ണ്ണ രൂപം ഇങ്ങനെ..

നിത്യമാണത്രേ
മലപ്പുറത്ത് ഇത്തരം സംഭവങ്ങൾ നിത്യമാണത്രേ !!
മനേക ഗാന്ധി, ആനക്ക് ദുരന്തം സംഭവിച്ചത് മലപ്പുറത്തല്ല. പാലക്കാട് ജില്ലയിലാണ്. ആനനൊമ്പരം അത്രക്കങ്ങ് ചങ്കിൽ കൊള്ളുന്നെങ്കിൽ തറവാട്ടീന്ന് ഇറക്കി കൊണ്ടു വന്ന് നട്ടപ്പൊരിവെയിലത്ത് നിർത്തി അവയെ ആവും വിധം പീഡിപ്പിക്കുന്ന യഥേഷ്ടം പരിപാടികൾ ഉണ്ടിവിടെ. അത് കണ്ടപ്പോഴൊന്നും നിങ്ങൾക്ക് സങ്കടം വന്നീലാ?

പൂരത്തിനും എഴുന്നള്ളിപ്പിനും
പൂരത്തിനും എഴുന്നള്ളിപ്പിനും ആന കൊള്ളുന്ന വെയിലും അതിന് ഉണ്ടാകുന്ന ഭയവും സംഘർഷവുമൊക്കെ പിന്നെ കുളിർമഴയാ? അതൊന്നും കണ്ടിട്ട് അന്തരംഗത്തിൽ ആന്ദോളനം ഉണർന്നില്ലാ? ഉണരൂല, അതങ്ങനാ. ഓ... അത് പിന്നെ മലപ്പുറത്തല്ലല്ലോ. കുറ്റകൃത്യങ്ങളുടെ എണ്ണത്തിൽ ഈ ജില്ല ഇന്നും പിന്നിലാണ്.

ഒരിക്കലെങ്കിലും വന്ന് നോക്കണം
ഞങ്ങളുടെ നാട്ടിലാരും റോഡിൽ വിഷമെറിഞ്ഞ് നായ്‌ക്കളേയും പക്ഷികളേയും കൊല്ലുന്നത് കണ്ടിട്ടില്ല. നിങ്ങൾ പറയുന്ന വയലൻസും ഞങ്ങളുടേതല്ല. ഒരിക്കലെങ്കിലും വന്ന് നോക്കണം ഹേ, ഞങ്ങൾക്കിടയിൽ. സാധിക്കുമെങ്കിൽ ഇവിടൊന്ന് കഴിഞ്ഞ് നോക്ക് ഇത്തിരി നാൾ.

ആനയോട് ചെയ്‌തത്
എന്തറിഞ്ഞിട്ടാണാവോ മൃഗസ്‌നേഹിയുടെ മാതൃഹൃദയത്തിൽ മുറിവേറ്റത് !! കിട്ടിയ താപ്പിന് ഞങ്ങടെ നെഞ്ചത്തേക്ക് കയറുന്നോ? അനാവശ്യം പറയരുത്. ആനയോട് ചെയ്‌തത് അങ്ങേയറ്റം നീചമാണ്. ചെയ്‌തവർ ഏത് ജില്ലക്കാരായാലും രാജ്യക്കാരായാലും അന്യഗ്രഹജീവിയായാലും കൊടുംപാതകമാണത്.
Recommended Video

വല്ലാതങ്ങ് എറിയാൻ നോക്കാതെ
ഏതായാലും, ഈ കളിയിൽ മലപ്പുറമില്ല. ഉണ്ടെങ്കിൽ മറ്റാരേക്കാളും മുൻപ് എതിർക്കുന്നതും ഞങ്ങളാവും. വല്ലാതങ്ങ് എറിയാൻ നോക്കാതെ, കറങ്ങി ചുറ്റി ആ കൊനിഷ്‌ട് തലച്ചോറ് സ്‌റ്റഫ് ചെയ്‌ത മസ്‌തകത്തിൽ തന്നെ വന്നടിക്കും. മൃഗസ്‌നേഹം പോലും!! വിഷം ഇവിടത്തെ റോഡിലല്ല, അവിടത്തെ മനസ്സിലാണ്. മലപ്പുറത്തിന്റേതായതിൽ നിറഞ്ഞ അഭിമാനം മാത്രം. അന്നും. എന്നും.












Click it and Unblock the Notifications