വീണ്ടും ജാഗ്രതാനിര്‍ദേശം; ശംഖുമുഖത്ത് സന്ദര്‍ശനവിലക്ക്, എഴ് അടിവരെയുള്ള വന്‍തിരമാലകള്‍ക്ക് സാധ്യത
തിരുവനന്തപുരം: തീരദേശത്ത് വീണ്ടും ജാഗ്രത നിർദേശം. അഞ്ച് മുതല്‍ ഏഴ് അടിവരെയുള്ള വന്‍തിരമാലകള്‍ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രനിരീക്ഷണ കേന്ദ്രം അറിയിച്ചു. മത്സ്യ തൊഴിലാളികൾ കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നൽകി. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള തീരപ്രദേശത്ത് താമസിക്കുന്നവര്‍ ജാഗ്രതപാലിക്കണമെന്നും ദേശീയ സമുദ്ര നിരീക്ഷണ കേന്ദ്രം അറിയിച്ചു.
തിരുവനന്തപുരം ശംഖുമുഖം തീരത്ത് 48 മണിക്കൂര്‍ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ശക്തമായ കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ ഉണ്ടായ ഏറ്റവും വലിയ കടല്‍ക്ഷോഭമാണ് ഇപ്പോഴുണ്ടായിരിക്കുന്നത്.

തൈക്കടപ്പുറം, അഴിത്തല തീരദേശ മേഖലയിലെ കുടുംബങ്ങൾ കടലാക്രമണ ഭീഷണിയിലാണ് കടലോരത്ത് താമസിക്കുന്ന വീടുകളിലേക്ക് തിരമാലകൾ എത്തുന്നതുമൂലം കുടുംബങ്ങൾ ഭീതിയോടെയാണ് കഴിയുന്നത്. നാട്ടുകാരിൽ ചിലർ ചാക്കിൽ മണൽനിറച്ച് ബണ്ട് പോലെ നിർമിച്ചാണ് താൽക്കാലിക സുരക്ഷ ഒരുക്കിയത്. അഴിത്തല തീരദേശ പൊലീസ് സ്റ്റേഷനോട് ചേർന്ന് നിർമിച്ച ബോട്ട്ജെട്ടി കടലാക്രമണത്തിൽ ഭാഗികമായി തകർന്നു. പ്രദേശത്ത് വീട്ടുമുറ്റം വരെ തിരമാല അടിച്ചെത്തുന്നുണ്ട്.
ഇതിനിടയിലാണ് വീണ്ടും ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിരിക്കുന്നത്. ഇത് തീരദേശത്ത് ജീവിക്കുന്ന കുടുംബങ്ങളെ ആശങ്കയിലാക്കിയിരിക്കുകയാണ്. ആഴക്കടലില്‍ മത്സ്യബന്ധനത്തിന് തടസങ്ങളുണ്ടാവില്ലെന്നാണ് വിലയിരുത്തല്‍. എന്നാല്‍ ഇവര്‍ക്കും കടല്‍ക്ഷോഭം തീരുന്നത് വരെ കരയിലേക്ക് വരാനാവില്ല.












Click it and Unblock the Notifications