വാഹനാപകടത്തിൽ ഹനാന്റെ നട്ടെല്ലിന് സാരമായ പരിക്ക്.. അടിയന്തര ശസ്ത്രക്രിയ നടത്തും
Recommended Video
കൊച്ചി: യൂണിഫോമിട്ട്, തമ്മനത്തെ മാര്‍ക്കറ്റില്‍ മീന്‍ വിറ്റ് സോഷ്യല്‍ മീഡിയ താരമായ ഹനാന്‍ ഹമീദ് വാഹനാപകടത്തില്‍ പരിക്ക് പറ്റി ചികിത്സയില്‍ കഴിയുകയാണ്. ഹനാനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിരിക്കുന്നത്.
എറണാകുളം മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലാണ് ഹനാന്‍ ചികിത്സയില്‍ കഴിയുന്നത്. ഹനാനെ നിലവില്‍ ഐസിയുവില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ് എന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
ഹനാന് പരിക്ക്
കോഴിക്കോട് നിന്നും സ്‌റ്റേജ് ഷോ അവതരിപ്പിച്ച് കഴിഞ്ഞ് തൃശൂരിലേക്ക് മടങ്ങി വരുന്ന വഴിയിലാണ് ഹനാന്‍ സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പ്പെട്ടത്. കൊടുങ്ങല്ലൂരിന് സമീപം ദേശീയ പാതയില്‍ വെച്ചാണ് അപകടമുണ്ടായത്. അപകടത്തില്‍ ഹനാന്റെ കൈകള്‍ക്കും ശരീരത്തിലെ മറ്റ് ഭാഗങ്ങളിലും പരിക്ക് പറ്റിയിട്ടുണ്ട് എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഹനാൻ ഐസിയുവിൽ
അപകടത്തില്‍ ഹനാന്റെ നട്ടെല്ലിനാണ് സാരമായി പരിക്കേറ്റിരിക്കുന്നതെന്ന് മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രി അധികൃതര്‍ പറയുന്നു. അതുകൊണ്ട് തന്നെ ഹനാനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയമാക്കാന്‍ ഒരുങ്ങുകയാണ് ആശുപത്രി അധികൃതര്‍. അബോധാവസ്ഥയില്‍ അല്ലെങ്കിലും ഹനാനെ ഐസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്.
നിയന്ത്രണം വിട്ട് ഇടിച്ചു
രാവിലെ 6.30തോട് കൂടിയാണ് ഹനാൻ സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെട്ടത്. ഹനാനും ഡ്രൈവറും മാത്രമായിരുന്നു വാഹനത്തിൽ ഉണ്ടായിരുന്നത്. ഒരാൾ റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കുന്നതിനിടെ അപകടമൊഴിവാക്കാൻ ഡ്രൈവർ കാർ വെട്ടിച്ചപ്പോൾ നിയന്ത്രണം വിട്ട് റോഡരികിലെ ഇലക്രിട് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. ഡ്രൈവർക്കും പരിക്ക് പറ്റിയിട്ടുണ്ട്.
ഉടൻ ആശുപത്രിയിൽ
ഇടിയുടെ ആഘാതത്തില്‍ ഹനാന്റെ കാറിന്റെ മുന്‍വശം പൂര്‍ണമായും തകര്‍ന്നിട്ടുണ്ട്. അപകടം നടന്ന ഉടനെ തന്നെ ഹനാനെ കൊടുങ്ങല്ലൂരിലെ മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടം നടന്ന ഉടനെ തന്നെ ഹനാനെ കൊടുങ്ങല്ലൂരിലെ മോഡേണ്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിന്നീട് വിദഗ്ധ ചികിത്സയ്ക്ക് വേണ്ടി ഹനാനെ കൊച്ചിയിലെ മെഡിക്കല്‍ ട്രസ്റ്റ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
വൈറലായ മീൻകാരി
സ്വന്തം പഠനാവശ്യങ്ങൾക്ക് വേണ്ടിയും അമ്മയേയും അനുജനേയും പോറ്റുന്നതിനും വേണ്ടിയാണ് മീൻ വിൽപ്പന ഉൾപ്പെടെ പല ജോലികളും ഹനാൻ ചെയ്യുന്നത്. തമ്മനത്തെ മീൻവിൽപ്പന മാതൃഭൂമി വാർത്ത ആക്കിയതോടെയാണ് ഹനാൻ സോഷ്യൽ മീഡിയയിലെ താരമായി മാറിയത്. ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നും ഹനാന് സഹായമൊഴുകിയെത്തി. സംവിധായകന്‍ അരുണ്‍ ഗോപി ഹനാന് സിനിമയില്‍ അവസരം വാഗ്ദാനം ചെയ്തു.
വ്യാജ പ്രചാരണങ്ങൾ
പിന്നാലെ വിവാദങ്ങളും തുടങ്ങി. മീന്‍വില്‍പ്പന സിനിമാ പ്രൊമോഷന് വേണ്ടിയുള്ളതാണെന്ന് വ്യാജ പ്രചാരണം നടത്തുകയുണ്ടായി ഒരു കൂട്ടർ. എന്നാൽ ഹനാൻ പഠിക്കുന്ന കോളേജിലെ വിദ്യാർത്ഥികളും അധ്യാപകരും മാധ്യമങ്ങളും ഉൾപ്പെട ഹനാനൊപ്പം നിന്നു. വ്യാജപ്രചാരണം നടത്തിയവരെ പോലീസ് പിടികൂടുകയും ചെയ്തു. സർക്കാരും ഹനാന് എല്ലാ വിധ പിന്തുണയും വാഗ്ദാനം ചെയ്തു.
മോദിയെ അപമാനിച്ചെന്ന്
പ്രളയദുരിത ബാധിതർക്ക് വേണ്ടി ഒരു ലക്ഷം രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്തതോടെ ഹനാൻ വാർത്തകളിൽ വീണ്ടും നിറഞ്ഞു. ഒപ്പം വിവാദങ്ങളും ഹനാനെ തേടിയെത്തി. ഹനാന്റെ പേരിലുള്ള ഫേസ്ബുക്ക് അക്കൌണ്ടിൽ നിന്നും പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അപമാനിക്കുന്ന തരത്തിലുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടിരുന്നു.
പരാതി നൽകാൻ ഹനാൻ
നരേന്ദ്ര മോദിക്ക് എന്ത് പണിയാണ് കൊടുക്കുക എന്ന തരത്തില്‍ നിരവധി വ്യാജ പോസ്റ്റുകളാണ് ഹനാന്റെ പേരില്‍ പ്രചരിക്കുന്നത്. ഈ വിഷവിത്തിനെ ആണോ കേരളം സ്‌നേഹിച്ചത് എന്ന പേരില്‍ ചിലര്‍ ഹനാനെതിരെ ആക്രമണവും തുടങ്ങി. തനിക്ക് നിരവധി ഫോണ്‍കോളുകള്‍ ലഭിച്ചെന്നും സിറ്റി പോലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കുമെന്നും ഹനാന്‍ വ്യക്തമാക്കിയിരുന്നു. അതിനിടെയാണ് അപകടമുണ്ടായിരിക്കുന്നത്.