മദ്യവില 'റൗണ്ട്' ആക്കണോ?
തിരുവനന്തപുരം: കേരളത്തിലെ മദ്യപരുടെ എപ്പോഴുമുള്ള ഒരു പരാതിയാണ് തങ്ങളുടെ പ്രശ്‌നങ്ങള്‍ ആരും പരിഗണിക്കുന്നില്ല എന്നത്. സംഘടനയോ രാഷ്ട്രീയ ശക്തിയോ ഇല്ലാത്ത മദ്യപര്‍ക്ക് വേണ്ടി ആര് സംസാരിക്കാന്‍ അല്ലെ. സര്‍ക്കാരിന് തോന്നുമ്പോള്‍ തോന്നുമ്പോള്‍ വില കൂട്ടാം നികുതി കൂട്ടാം...എന്ത് വേണമെങ്കിലും ചെയ്യാം.
എന്നാല്‍ ഇപ്പോള്‍ പ്രശ്‌നം മദ്യപര്‍ക്ക് മാത്രമല്ല. സര്‍ക്കാരിന്റെ മദ്യ ഷാപ്പുകളിലെ ജീവനക്കാര്‍ക്ക് കൂടിയാണ്. സര്‍ക്കാര്‍ തന്നിഷ്ടപ്രകാരം മദ്യവില കൂട്ടുന്നതിലൊന്നും ഇവര്‍ക്ക് പരാതിയില്ല. പക്ഷേ വില കൂട്ടുമ്പോള്‍ പഴയ ബാറ്റ ചെറുപ്പിന്റെ വില പോലെ ആകരുതെന്നാണ് ഇവരുടെ ആവശ്യം. 498.98 രൂപ, 549.99 രൂപ എന്നിങ്ങനെയൊക്കെ ആയിരുന്നില്ലേ ബാറ്റ ചെറുപ്പുകളുടെ വില.
സത്യത്തില്‍ സര്‍ക്കാര്‍ അത്ര ക്രൂരന്‍മാരൊന്നുമല്ല. കഴിഞ്ഞ തവണ വില കൂട്ടിയപ്പോള്‍ പല മദ്യത്തിനും അഞ്ച് രൂപയില്‍ അവസാനിക്കുന്ന തുക വന്നു എന്ന് മാത്രമേ ഉള്ളൂ. അഞ്ച് രൂപയെ വെറുമൊരു ചില്ലറ പൈസയായി ആരും കാണില്ലെന്നായിരിക്കും സര്‍ക്കാര്‍ അന്ന് ധരിച്ചിട്ടുണ്ടാവുക.
എന്നാല്‍ ഇന്ന് ഏത് സര്‍ക്കാര്‍ സ്‌പോണ്‍സേര്‍ഡ് മദ്യ ഷാപ്പില്‍ പോയാലും നിരത്തി എഴുതി വച്ചിട്ടുണ്ടാകും 'ദയവായി 5 രൂപ ചില്ലറ തരിക' എന്ന്. ആയിരക്കണക്കിന് ആളുകള്‍ ദിവസവും സന്ദര്‍ശിക്കുന്ന ഇത്തരം മദ്യ ഷാപ്പുകളില്‍ അത്രയധികം അഞ്ച് രൂപ തുട്ടുകള്‍ ശേഖരിച്ച് വക്കാന്‍ വലിയ ബുദ്ധിമുട്ടാണെന്നാണ് ജീവനക്കാര്‍ പറയുന്നത്.
ഏത് കച്ചവടത്തിലായാലും മുന്‍തൂക്കം ഉപഭോക്താവിനാണല്ലോ. ഇവിടേയും അത് തന്നെ സംഭവിച്ചു. ഉപഭോക്താവിന് ചില്ലറ കൊടുക്കാനായില്ലെങ്കില്‍ ജീവനക്കാരന്‍ അതിന്റെ 200 ഇരട്ടി പിഴ അടക്കണമെന്ന് ബീവറേജസ് കോര്‍പ്പറേഷന്‍ മാനേജിങ് ഡയറക്ടര്‍ ഒരു ഇണ്ടാസുകൂടി പുറപ്പെടുവിച്ചപ്പോള്‍ സത്യത്തില്‍ ജീവനക്കാര്‍ കുടുങ്ങിപ്പോയി. പിന്നെ ഒരു സമാധാനം ഈ വിവരങ്ങളൊന്നും സാധാരണ സ്ഥിരം മദ്യപരൊന്നും അറിയാറില്ലെന്നത് മാത്രമാണ്.
എന്തായാലും ഈ സ്ഥിതി തുടരാനാകില്ലെന്നാണ് ബീവറേജസ് കോര്‍പ്പറേഷന്‍ വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ് ഉറപ്പിച്ച് പറയുന്നത്. ഒരു സംഘടന ആയത് കൊണ്ട് ഒരു പക്ഷേ സര്‍ക്കാര്‍ ഇവരുടെ ആവശ്യം കേട്ടേക്കും. വേണമെങ്കില്‍ എല്ലാ മദ്യത്തിനും അഞ്ച് രൂപ വച്ച് കൂട്ടുകയും ആകാമല്ലോ.