സിപിഎമ്മിലുമുണ്ട് ജാതി വിവേചനം; അതും ഇഎംഎസ് കാലത്ത്, ഗൗരിയമ്മയെ മുഖ്യമന്ത്രിയാക്കാതിരുന്നത്?
ഇഎംഎസ് തന്നെ മുഖ്യമന്ത്രിയാക്കാതിരുന്നത് ഈഴവജാതിയില്‍ പെട്ടതിനാലാണെന്ന്; കെആര്‍ ഗൗരിയമ്മ
ആലപ്പുഴ: സിപിഎമ്മിലും ജാതി വിവേചനമുണ്ടായിരുന്നെന്ന് ഗൗരിയമ്മ. ഇഎംഎസ് തന്നെ മുഖ്യമന്ത്രിയാക്കാതിരുന്നത് ഈഴവജാതിയില്‍ പെട്ടതിനാലാണെന്ന് കെആര്‍ ഗൗരിയമ്മ പറഞ്ഞു. മുഖ്യമന്ത്രിയാക്കാത്തതില്‍ തനിക്ക് പരിഭവമില്ല. മന്ത്രിയോ മുഖ്യമന്ത്രിയോ രാഷ്ട്രീയക്കാരിയോ എന്നതൊന്നും പരിഗണിക്കാതെ ജനങ്ങളുടെ പ്രശ്‌നങ്ങള്‍ ഏറ്റെടുത്ത് പ്രവര്‍ത്തിയാളാണ് താനെന്നും ഗൗരിയമ്മ വ്യക്തമാക്കി.
വര്‍ഷങ്ങള്‍ക്ക് മുമ്പ് ഗൗരിയമ്മ മുഖ്യമന്ത്രിയാകുമെന്ന് പ്രചരിപ്പിച്ച ശേഷം ഒഴിവാക്കിയതിനേക്കുറിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് മറുപടിയായിട്ടായിരുന്നു ഗൗരിയമ്മയുടെ പ്രസ്താവന. 'ഇഎംഎസോ..ഞാന്‍ ചോത്തി ആയിട്ടോ മറ്റോ ആണ്. അല്ലെങ്കില്‍ പിന്നെങ്ങെനാ?' എന്നായിരുന്നു മാധ്യമപ്രവർത്തരോട് ഗൗരിയമ്മ മറുപടി പറഞ്ഞത്. ജെഎസ്എസ് ഇടത് മുന്നണിക്കൊപ്പം നിന്നിട്ടും ഘടകകക്ഷിയാക്കുന്ന കാര്യം പറയാന്‍ വൈക്കം വിശ്വനോ കോടിയേരി ബാലകൃഷ്ണനോ വന്നില്ലെന്നും ഗൗരിയമ്മ പറഞ്ഞു.
ഗൗരിയമ്മയുടെ 99-ാം പിറന്നാളാണ് ചൊവ്വാഴ്ച. മിഥുനമാസത്തിലെ തിരുവോണം നാളിലാണ് ഗൗരിയമ്മയുടെ പിറന്നനാള്‍. ചാത്തനാട് റോട്ടറി ഹാളിലാണ് ആഘോഷം. സ്ത്രീകള്‍ക്ക് നേരെയുള്ള അതിക്രമം വര്‍ധിക്കുമ്പോള്‍ ഗൗരിയാകാന്‍ എനിക്ക് മടിയില്ല. സര്‍ക്കാര്‍ ഉണരണം. തിരഞ്ഞെടുപ്പു കമ്മിഷന്‍ അനുമതി നല്‍കിയിരിക്കുന്നത് എന്റെ നേതൃത്വത്തിലുള്ള ജെഎസ്എസിനു മാത്രമാണെന്നും ഗൗരിയമ്മ പറഞ്ഞു. അതേസമയം 'എനിക്കിനിയും ചുള്ളിക്കാട് എഴുതിയ കവിതയിലെ ഗൗരിയാകാന്‍ കഴിയും',എന്നും മാധ്യമ പ്രവർത്തകരോട് പറഞ്ഞു. സി.പി.എമ്മില്‍നിന്ന് പുറത്താക്കിയതിനെത്തുടര്‍ന്ന് കേരളരാഷ്ട്രീയം ഇളകിമറിയുന്ന ഘട്ടത്തിലാണ് ബാലചന്ദ്രന്‍ ചുള്ളിക്കാടിന്റെ 'ഗൗരി' എന്ന കവിത പുറത്തുവന്നത്.