സർക്കാർ നടത്തിയ ചർച്ച വിജയം, എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടിണി സമരം അവസാനിപ്പിച്ചു
തിരുവനന്തപുരം: എന്‍ഡോസള്‍ഫാന്‍ ദുരിത ബാധിതരുടെ പട്ടിണി സമരം അവസാനിപ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്റെ സാന്നിധ്യത്തില്‍ നടത്തിയ ചര്‍ച്ച വിജയിച്ചതിനെ തുടര്‍ന്നാണ് സമരം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്. സമരക്കാരുടെ ആവശ്യങ്ങളെല്ലാം സര്‍ക്കാര്‍ അംഗീകരിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതരുടെ പട്ടികയില്‍ കൂടുതല്‍ പേരെ ഉള്‍പ്പെടുത്തണം എന്ന സമരക്കാരുടെ ആവശ്യത്തോട് അടക്കം സര്‍ക്കാര്‍ അനുകൂലമായാണ് പ്രതികരിച്ചത്.
2017ല്‍ മെഡിക്കല്‍ സംഘം കണ്ടെത്തിയ ദുരിത ബാധിതരെ കൂടി പട്ടികയില്‍ ഉള്‍പ്പെടുത്തി ആനുകൂല്യങ്ങള്‍ ലഭ്യമാക്കും. 1905 പേരുടെ പട്ടികയാണ് അന്നുണ്ടാക്കിയത്. അന്ന് 18 വയസ്സിന് താഴെ പ്രായമുണ്ടായിരുന്ന കുട്ടികള്‍ക്ക് വീണ്ടും മെഡിക്കല്‍ പരിശോധന നടത്തും.
ഹര്‍ത്താല്‍ കാരണം മെഡിക്കല്‍ ക്യാമ്പില്‍ പങ്കെടുക്കാന്‍ പറ്റാതെ പോയവര്‍ക്ക് ആനുകൂല്യങ്ങള്‍ നഷ്ടമായി എന്ന് പരാതി ഉയര്‍ന്നിരുന്നു. അവര്‍ക്ക് വേണ്ടി ഒരു തവണ കൂടി മെഡിക്കല്‍ ക്യാമ്പ് നടത്തും. ഒരു മണിക്കൂറോളമാണ് സമരക്കാരുടെ പ്രതിനിധികളുമായി മുഖ്യമന്ത്രിയടക്കമുളളവര്‍ ചര്‍ച്ച നടത്തിയത്. സമരക്കാരുടെ ആവശ്യങ്ങളില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.
എന്‍ഡോസള്‍ഫാന്‍ ദുരിതബാധിതര്‍ക്ക് നീതി തേടി സാമൂഹ്യ പ്രവര്‍ത്തക ദയാബായിയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരം നടത്തിയത്. എന്‍ഡോസള്‍ഫാന്‍ ഇരകളായ കുട്ടികളേയും കൊണ്ടാണ് അമ്മമാര്‍ സമരത്തിന് എത്തിയത്. മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് സങ്കട മാര്‍ച്ച് സംഘടിപ്പിച്ചിരുന്നു. ഇവരെ ദേവസ്വം ബോര്‍ഡ് ജംഗ്ഷനില്‍ വെച്ച് പോലീസ് തടഞ്ഞു. സമരം നിര്‍ത്തി വെയ്ക്കണം എന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ആവശ്യങ്ങള്‍ അംഗീകരിക്കാതെ സമരം അവസാനിപ്പിക്കില്ലെന്ന് സമരക്കാര്‍ നിലപാട് എടുത്തു. തുടര്‍ന്നാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്.