ഫിസിയോ തെറാപ്പിക്കിടെ എൻഡോസൾഫാൻ ഇരയായ കുഞ്ഞിന്റെ കൈയ്യും കാലും ഒടിഞ്ഞു!! വൻ വീഴ്ച!!
ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി കൈക്കും കാലിനും വേദനയുണ്ടെന്ന് വീട്ടുകാരെ അറിയിച്ചു. തുടർന്ന് തിങ്കളാഴ്ച ആശുപത്രിയിലെത്തി എക്സ്റേ എടുത്തു
കാസർകോട്: ഫിസിയോ തെറാപ്പിക്കിടെ എൻഡോ സൾഫാൻ ഇരയായ കുഞ്ഞിന്റെ കൈയ്യും കാലും ഒടിഞ്ഞു. കാസർകോട് ജില്ലയിലെ ജനറൽ ആശുപത്രിയിലാണ് സംഭവം. ഗുരുതര ചികിത്സ പിഴവ് ആരോപിച്ച് കുട്ടിയുടെ ബന്ധുക്കൾ രംഗത്തെത്തിയിരിക്കുകയാണ്.
ആദൂർ സ്വദേശി പന്ത്രണ്ട് വയസുകാരനായ അബ്ദുൾ റസാഖിനാണ് ഈ ദുരവസ്ഥ ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വെള്ളിയാഴ്ചയാണ് അബ്ദുൾ റസാഖിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. അബുബക്കർ, റുക്കിയ ദമ്പതികളുടെ മകനാണ് അബ്ദുൾ റസാഖ്. സന്ധി വേദനയെ തുടർന്നാണ് ആശുപത്രിയിൽ എത്തിച്ചത്. തുടർന്ന് ഫിസിയോ തെറാപ്പിക്ക് വിധേയനാക്കുകയായിരുന്നു.
ചികിത്സ കഴിഞ്ഞ് വീട്ടിലെത്തിയ കുട്ടി കൈക്കും കാലിനും വേദനയുണ്ടെന്ന് വീട്ടുകാരെ അറിയിച്ചു. തുടർന്ന് തിങ്കളാഴ്ച ആശുപത്രിയിലെത്തി എക്സ്റേ എടുത്തു. ഈ പരിശോധനയിലാണ് വലതു കൈക്കും ഇടത് കാലിനും അസ്ഥിക്ക് പൊട്ടലുണ്ടെന്ന് തെളിഞ്ഞത്. നീർക്കെട്ട് ഉണ്ടായിരുന്നതിനെ തുടർന്ന് ഡോക്ടറുടെ നിർദേശ പ്രകാരം ബുധനാഴ്ചയാണ് പ്ലാസ്റ്റർ ഇട്ടത്.
അശ്രദ്ധമായി ഫിസിയോ തെറാപ്പി ചെയ്തതാണ് കുട്ടിയുടെ കൈയ്യും കാലും ഒടിയാൻ കാരണമെന്നാണ് കുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നത്. എന്നാൽ ആശുപത്രി അധികൃതർ ഇക്കാര്യം നിഷേധിച്ചിട്ടുണ്ട്. ചികിത്സയ്ക്കിടെയല്ല അസ്ഥി ഒടിഞ്ഞതെന്നും നേരത്തെ തന്നെ ഒടിഞ്ഞിരിക്കാമെന്നുമാണ് ആശുപത്രി അധികൃതർ പറയുന്നത്.
എൻഡോസൾഫാൻ ബാധിതരുടെ അസ്ഥികൾക്ക് ബലക്ഷയം ഉണ്ടാകാറുണ്ടെന്നും അതിനാൽ ഏറെ ശ്രദ്ധയോടെയാണ് ഫിസിയോ തെറാപ്പി ചെയ്തതെന്നും ആശുപത്രി അധികൃതർ പറഞ്ഞു.