കെഎം ഷാജിയെ വരിഞ്ഞു മുറുക്കി എന്ഫോര്സ്മെന്റ്; ചോദ്യം ചെയ്യല്‍ തുടരും
കോഴിക്കോട്: തുടര്‍ച്ചയായ രണ്ട് ദിവസങ്ങളിലായി കെഎം ഷാജിഎംഎല്എയെ മണിക്കൂറുകളോളം ചോദ്യം ചെയ്തിട്ടും ഷാജിയുടെ മറുപടിയില്‍ തൃപ്തരാകാതെ ഇഡി. ബുധനാഴ്ച്ച രാവിലെ നടന്ന രണ്ടാം ദിവസത്തെ ചോദ്യം ചെയ്യല്‍ അവസാനിച്ചത് രാത്രി 1.45ന് . ചോദ്യം ചെയ്യല്‍ തുടരും.
ഇഡിയുടെ ചോദ്യങ്ങള്‍ക്ക് കൃത്യമായി മറുപടി പറഞ്ഞിട്ടുണ്ടെന്നും താന്‍ പൂര്‍ണ്ണ ആത്മ വിശ്വാസത്തിലാണെന്നും കെഎം ഷാജി മാധ്യമങ്ങളോട് പറഞ്ഞു. പത്ത് ദിവസത്തിനകം വീണ്ടും ചില രേഖകളായി ഹാജരാകണം. എല്ലാ കാര്യങ്ങളും ചോദിച്ചറിഞ്ഞതായും ഷാജി പറഞ്ഞു.
കൃത്യമായി തയ്യാറാക്കിയ ചോദ്യാവലിയിലൂടെയാണ് എംഎല്‍എയെ ഇഡി ചോദ്യം ചെയ്തത്. ആഡംബര വീട് നിര്‍മ്മാണത്തിന്റെ വിവരങ്ങള്‍ക്ക് പുറമേ പാസ്പോര്‍ട്ട് വിവരങ്ങളും വിദേശ യാത്ര വിവരവും ഇഡി ചോദിച്ചറിഞ്ഞു. അഴീക്കോട് സ്കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കുന്നതിന് കെഎം ഷാജി കോഴ വാങ്ങിയെന്ന പരാതിയിലാണ് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കെഎം ഷാജിയെ ചോദ്യം ചെയ്യുന്നത്. ചോദ്യം ചെയ്യലിനും മൊഴിയെടുക്കുലുമായും ബന്ധപ്പെട്ട് നിരവധി പേര്‍ക്ക് നേരത്തെ തന്നെ ഇഡി നോട്ടീസ് നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് കെഎം ഷാജി എംഎല്‍എയുടെ ഭാര്യ ആശയേയും ലീഗ് നേതാവ് ഇസ്മായിലിനേയും ഇഡി മൊഴിയെടുക്കാനായി വിളിപ്പിച്ചത്.
2014ല്‍ അഴീക്കോട് സ്കൂളില്‍ പ്ലസ് ടു ബാച്ച് അനുവദിക്കാന്‍ 25 ലക്ഷം രൂപ കൈമാറിയെന്ന പരാതിയിലാണ് ഇഡിയുടെ അന്വേഷണം. കണ്ണൂര്‍ ബ്ളോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന് ആയിരുന്നു പരാതിക്കാരന്. പണം കൈമാറിയതായി പറയുന്നവരും ചര്‍ച്ചകളില്‍ പങ്കെടുത്തവരും ഇഡിയുടെ അന്വേഷണ പരിധിയിലുണ്ട്. പണത്തിന്റെ ഉറവിടം കൈമാറിയ രീതി, ചിലവഴിച്ച വഴികള്‍ തുടങ്ങിയ കാര്യങ്ങളെല്ലാം വിശദമായി പരിശോധിക്കുന്നുണ്ട്. പരാധിക്കരുടേയും കെഎം ഷാജിയുടേയും ഇടപാടുകള്‍ സംബന്ധിച്ച വിവരം ഇഡി ശേഖരിക്കുന്നുണ്ട്
അന്വേഷണത്തിന്റെ ഭാഗമായി കെഎം ഷാജിയുടെ കോഴിക്കോട്ടെയും, കണ്ണൂരിലേയും വീട് ഇഡിയുടെ നിര്‍ദേശപ്രകാരം കോര്പ്പറേഷന് അളന്നിരുന്നു. ഇത് അനധികൃതമാണെന്ന് കണ്ടെത്തുകയും കോര്പ്പറേഷന് ഇഡിക്ക് റിപ്പോര്‍ട്ട് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇഡിയുടെ അന്വേഷണം നടക്കുന്നതിനിടെ കോഴിക്കോട് വിജിലന്‍സ് കോടതിയും കെഎം ഷാജിക്കെതിരെ പ്രാഥമിക അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. അഭിഭാഷകനായ അഡ്വ.എആര്‍ ഹരീഷിന്റെ പരാതിയിലാണ് ഉത്തരവ്.