വിഎം രാധാകൃഷ്ണന്റെ 23 കോടിയുടെ സ്വത്തുക്കൾ കണ്ടുകെട്ടി.. പോയത് അഴിമതിയിലൂടെ സമ്പാദിച്ച സ്വത്ത്
കൊച്ചി: മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട് വിവാദ വ്യവസായി വിഎം രാധാകൃഷ്ണന്റെ കോടികള്‍ വിലമതിക്കുന്ന സ്വത്ത് കണ്ട് കെട്ടി. 23 കോടിയോളം രൂപ മൂല്യമുള്ള സ്വത്തുക്കളാണ് എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയത്. മലബാര്‍ സിമന്റ്‌സില്‍ അഴിമതി നടന്നതായി കണ്ടെത്തിയ 2004-2008 കാലഘട്ടത്തില്‍ സമ്പാദിച്ച സ്വത്തുക്കളാണ് കണ്ടുകെട്ടിയിരിക്കുന്നത്. ഈ കാലയളവില്‍ മലബാര്‍ സിമന്റ്‌സിലെ കരാറുകാരനായിരുന്നു വിഎം രാധാകൃഷ്ണന്‍. കോഴിക്കോട്, വയനാട്, പാലക്കാട് എന്നീ ജില്ലകളിലെ ഹോട്ടല്‍, ഫ്‌ളാറ്റ് എന്നിവ ഉള്‍പ്പെടെയുള്ള സ്വത്തുക്കളാണ് കണ്ടുകെട്ടിയത്.

നിയമവിരുദ്ധമായ വഴികളിലൂടെ സമ്പാദിച്ചതാണ് ഈ സ്വത്തുക്കളെന്ന് നടപടി സ്വീകരിച്ച് എന്‍ഫോഴ്‌സ്‌മെന്റ് കോഴിക്കോട് ഓഫീസ് വിശദീകരിക്കുന്നു. മലബാര്‍ സിമന്റ്‌സിലെ അഴിമതി വഴി ലഭിച്ച പണം ഉപയോഗിച്ചാണ് ഹോട്ടലും ഫ്‌ളാറ്റും അടക്കമുള്ളവ സമ്പാദിച്ചത്. മറ്റേതൊക്കെ ജില്ലകളില്‍ ഇത്തരം അനധികൃത സ്വത്ത് സമ്പാദനം നടന്നിട്ടുണ്ട് എന്ന വിവരം എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷിക്കുന്നുണ്ട്. മലബാര്‍ സിമന്റ്‌സ് അഴിമതിയുമായി ബന്ധപ്പെട്ട വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിനൊടുവിലാണ് വിഎം രാധാകൃഷ്ണന്റെ സ്വത്തുക്കള്‍ എന്‍ഫോഴ്‌സ്‌മെന്റ് കണ്ടുകെട്ടിയിരിക്കുന്നത്.












Click it and Unblock the Notifications