മന്ത്രി കെടി ജലീലിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു; നടപടി കൊച്ചിയിലെ ഓഫീസിൽ വെച്ച്
തിരുവനന്തപുരം; നയതന്ത്രമാര്‍ഗത്തില്‍ വന്ന പാക്കേജുകളുമായി ബന്ധപ്പെട്ട് മന്ത്രി കെടി ജലീലിനെ എൻഫോഴ്സ്മെന്റ് ചോദ്യം ചെയ്തു. വെള്ളിയാഴ്ച രാവിലെ കൊച്ചിയിലെ എന്‍ഫോഴ്സ്മെന്‍റ് ഓഫിസിലായിരുന്നു നടപടി.എൻഫോഴ്സ്മെന്റ് മേധാവിയാണ് ചോദ്യം ചെയ്ത കാര്യം സ്ഥിരീകരിച്ചത്. വിദേശത്തുനിന്ന് മതഗ്രന്ഥങ്ങള്‍ എത്തിയതും വിതരണം ചെയ്തതുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് മന്ത്രിയോട് ചോദിച്ചതെന്നാണ് വിവരം.
രാവിലെ ആലുവയിൽ നിന്നും അരൂരിലെ സുഹൃത്തിന്റെ വീട്ടിലേക്ക് പോകും മുൻപാണ് എൻഫോഴ്സ്മെന്റ് ഉദ്യോഗസ്ഥർ മന്ത്രിയെ ചോദ്യം ചെയ്തതെന്നാണ് വിവരം. മാധ്യമങ്ങളെ അറിയിക്കാതെയായിരുന്നു ഇത്. മന്ത്രി സ്വകാര്യ വാഹനത്തിലാണ് ഇഡിയുടെ ഓഫീസിലെത്തിയത്. യുഎഇ കോൺസുലേറ്റ് ജനറലുമായുള്ള ബന്ധം, സ്വൿണക്കടത്ത് കേസിലെ പ്രതികളുമായുള്ള ബന്ധം എന്നീ കാര്യങ്ങളെ കുറിച്ച് മന്ത്രിയോട് ഇഡി ചോദിച്ച് അറിഞ്ഞുവെന്നാണ് സൂചന. പ്രാഥമിക ഘട്ട ചോദ്യം ചെയ്യൽ മാത്രമാണ് നടന്നത്. കൂടുതൽ വിവരം തേടാൻ വീണ്ടും വിളിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്. അതേസമയം എൻഫോഴ്സ്മെൻ്റിന് പിന്നാലെ ദേശീയ അന്വേഷണ ഏജൻസിയും കെടി ജലീലിൽ നിന്നും മൊഴിയെടുക്കും എന്നാണ് സൂചന.
സ്വര്‍ണക്കടത്ത് കേസ് അന്വേഷണത്തിനിടെയാണ് യുഎഇ കോണ്‍സുലേറ്റില്‍ നിന്ന് ലഭിച്ച മതഗ്രന്ഥങ്ങളും റംസാന്‍ കിറ്റുകളും ഉള്‍പ്പടെ മന്ത്രി ജലീല്‍ വാങ്ങി വിതരണം ചെയ്തത് വിവാദമായത്. കോൺസുലേറ്റ് താൽപര്യപ്പെട്ടതനുസരിച്ചാണ് റംസാൻ ഭക്ഷണക്കിറ്റുകളും, ലോകമെമ്പാടുമുള്ള മസ്ജിദുകളിലേക്ക് യുഎഇ അവരുടെ എംബസികളും കോൺസുലേറ്റുകളും മുഖേന വർഷങ്ങളായി നൽകിവരാറുള്ള ഖുർആൻ കോപ്പികളും കേരളത്തിൽ വിതരണം ചെയ്തതെന്നായിരുന്നു മന്ത്രി നേരത്തേ വ്യക്തമാക്കിയത്.
2018 മുതൽ യുഎഇ കോൺസുലേറ്റിലേക്കെന്ന പേരിൽ മതഗ്രന്ഥങ്ങൾ വന്നിരുന്നതായി കസ്റ്റംസ് പരിശോധനയിൽ നേരത്തേ കണ്ടെത്തിയിരുന്നു. ദുബായ് കോൺസുലേറ്റിന് മതഗ്രന്ഥം നൽകിയെന്ന് മന്ത്രി കെടി ജലീൽ സമ്മതിച്ചിരുന്നു. സിഅപ്പ് റ്റ് എന്ന സ്ഥാപനം വഴിയാണ് മത ഗ്രന്ഥനങ്ങൾ വിതരണം ചെയ്തത്.