ഇംഗ്ളണ്ടിൽ പ്രാദേശിക തിരഞ്ഞെടുപ്പിൽ പോത്തൻകോട് സ്വദേശി മഞ്ജുവിനും ജയം
ലണ്ടൻ, ലണ്ടൻ നഗരത്തിലും ഇംഗ്ലണ്ടിലെ മറ്റ് മെട്രോപൊളിറ്റൻ ബറോകളിലേക്കും ഡിസ്ട്രിക്ട്- കൗണ്ടി കൗൺസിലിലേക്കും നടന്ന പ്രാദേശിക തിരഞ്ഞെടുപ്പിൽ മൽസരിച്ച ആറു മലയാളികളിൽ നാലുപേർക്കും ജയം. ലേബർ ടിക്കറ്റിൽ മൽസരിച്ചവരാണ് ജയിച്ച നാലുപേരും.
ലണ്ടൻ നഗരത്തിലും ഇംഗ്ലണ്ടിലെ മറ്റ് മെട്രോപൊളിറ്റൻ ബറോകളിലേക്കും ഡിസ്ട്രിക്ട് - കൗണ്ടി കൗൺസിലിലേക്കും നടന്ന തിരഞ്ഞെടുപ്പിൽ ക്രോയിഡണിലെ മുൻ മേയർകൂടിയായ മഞ്ജു ഷാഹുൽ ഹമീദ്, ന്യൂഹാമിലെ മുൻ സിവിക് അംബാസിഡറും എഴുത്തുകാരിയുമായ ഓമന ഗംഗാധരൻ, ഇടതുപക്ഷ സഹയാത്രികനായ സുഗതൻ തെക്കേപ്പുര, കേംബ്രിഡ്ജ് സിറ്റി കൗൺസിലേക്ക് മൽസരിച്ച ബൈജു വർക്കി തിട്ടാല എന്നിവരാണ് ജയിച്ച മലയാളികൾ.
തുടർച്ചയായ നാലാം തവണയാണ് കൗൺസിലേക്ക് മഞ്ജുവിജയിക്കുന്നത്. 2014-15 കാലയളവിൽ അട്ടിമറി വിജയം നേടിയ മഞ്ജുവിന് മേയർ സ്ഥാനം നൽകിയാണ് ലേബർ പാർട്ടി അംഗീകരിച്ചത്. മികച്ച പ്രവർത്തനങ്ങളിലൂടെ ക്രോയിഡണിലെ ജനകീയ മേയർ (പീപ്പിൾസ് മേയർ) എന്നാണ് അറിയപ്പെടുന്നത്. പോത്തൻകോട് മഞ്ഞമല സ്വദേശിയായ മഞ്ജു വിവാഹശേഷമാണ് ലണ്ടനിലെത്തിയത്.
തുടർപഠനകാലത്താണ് ലേബർ പാർട്ടിയിൽ അംഗത്വമെടുത്തത്. അതോടെ രാഷ്ട്രീയത്തിൽ സജീവമായി. ഗ്രീനിച്ച് യൂണിവേഴ്സിറ്റിയിൽനിന്നും സയന്റിഫിക് സോഫ്റ്റ് എൻജിനീയറിംഗിൽ ബിരുദാനന്തര ബിരുദം നേടിയ മഞ്ജു ഇപ്പോൾ ക്രോയിഡൺ നഗരസഭയിലെ ഇക്കോണമി ആൻഡ് ജോബ്സ് സ്റ്റാൻഡിംഗ് കമ്മിറ്റി കാബിനറ്റ് ചെയറാണ്.