മൊഴികളിലെ വൈരുധ്യം; ബാലഭാസ്കറിന്റെ മരണത്തിൽ കൂടുതൽ അന്വേഷണം
തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് വിപുലമായ അന്വേഷണം നടത്താൻ നീക്കം. അപകടസമയത്ത് ബാലഭാസ്കറിനും കുടുംബത്തിനുമൊപ്പമുണ്ടായിരുന്ന ഡ്രൈവർ അർജുന്റെയും ബാലഭാസ്കറിന്റെ ഭാര്യ ലക്ഷ്മിയുടേയും മൊഴികളിലെ വൈരുധ്യത്തെ തുടർന്നാണ് പോലീസ് കൂടുതൽ അന്വേഷണത്തിലേക്ക് നീങ്ങുന്നത്.
സെപ്റ്റംബർ മാസം 25ാം തീയതി പുലർച്ചെയാണ് തിരുവനന്തപുരം പള്ളിപ്പുറത്ത് വെച്ച് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ചിരുന്ന വാഹനം അപകടത്തിൽപെടുന്നത്. അപകടത്തിൽ ബാലഭാസ്കറിനും മകൾ തേജസ്വിനിക്കും മരണം സംഭവിച്ചിരുന്നു. ഭാര്യ ലക്ഷ്മിക്കും ഡ്രൈവർ അർജുനും ഗുരുതരമായി പരുക്കേൽക്കുകയും ചെയ്തിരുന്നു.
അപകടം
തൃശൂർ വടക്കുംനാഥ ക്ഷേത്രത്തിൽ ദർശനം നടത്തി മടങ്ങും വഴിയാണ് ബാലഭാസ്കറും കുടുംബവും സഞ്ചരിച്ച ഇന്നോവാ കാർ അപകടത്തിൽപെടുന്നത്. നിയന്ത്രണം വിട്ട കാർ മരത്തിലിടിച്ചാണ് അപകടം സംഭവിച്ചത്. ഡ്രൈവർ ഉറങ്ങിയതാണ് അപകടകാരണമെന്നായിരുന്നു ആദ്യം പുറത്തുവന്ന റിപ്പോർട്ടുകൾ. ബാലഭാസ്കറും മകൾ തേജസ്വിനിയും മുൻ സീറ്റിലും ലക്ഷ്മി പിൻസീറ്റിലുമായിരുന്നു അപകടസമയത്ത് ഇരുന്നതെന്നായിരുന്നു ആദ്യ റിപ്പോർട്ടുകൾ.
ഗുരുതര പരിക്കുകൾ
അപകടത്തെ തുടർന്ന് ബാലഭാസ്കറിന്റെ രണ്ടര വയസ്സുകാരി മകൾ തേജസ്വിനി തൽക്ഷണം മരിച്ചു. ബാലഭാസ്കറിനേയും ലക്ഷ്മിയേയും അർജുനേയും ഗുരുതരമായ പരിക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയ്ക്കിടെ ഒക്ടോബർ രണ്ടിന് ബാലഭാസ്കറും മരണത്തിന് കീഴടങ്ങുകയായിരുന്നു.
അർജുന്റെ മൊഴി
തൃശൂരിൽ നിന്ന് മടങ്ങുമ്പോൾ കൊല്ലം വരെ താനാണ് വാഹനം ഓടിച്ചതെന്നും, കൊല്ലത്ത് വെച്ച് ജ്യൂസ് കുടിക്കാനായി വാഹനം നിർത്തിയപ്പോൾ ബാലഭാസ്കർ ഡ്രൈവ് ചെയ്യാനായി കയറുകയായിരുന്നുവെന്നാണ് ഡ്രൈവർ അർജുൻ മൊഴി നൽകിയത്. അപകടം സംഭവിക്കുമ്പോൾ താൻ പിൻസീറ്റീൽ ഉറക്കമായിരുന്നുവെന്നും അർജുൻ പറഞ്ഞു. ഗുരുതരമായി പരുക്കേറ്റ അർജുന്റെ തൃശൂരിലെ വീട്ടിലെത്തിയായിരുന്നു പോലീസ് മൊഴിയെടുത്തത്.
അത് ബാലഭാസ്കറല്ല
എന്നാൽ അപകടസമയത്ത് വാഹനം ഓടിച്ചത് ബാലഭാസ്കർ അല്ലെന്നാണ് ഭാര്യ ലക്ഷ്മി പോലീസിനോട് പറഞ്ഞത്. ബാലഭാസ്കർ പിൻസീറ്റിൽ വിശ്രമിക്കുകയായിരുന്നു. ദീർഘദൂര യാത്രകളിൽ ബാലഭാസ്കർ വാഹനം ഓടിക്കാറില്ല. പ്രോഗ്രാമുകൾക്ക് ശേഷവും രാത്രിയിലാണ് മടക്കമെങ്കിൽ ഡ്രൈവർ തന്നെയാണ് വാഹനം ഓടിക്കാറുള്ളത്. താനും മകളും മുൻസീറ്റിലാണ് ഇരുന്നതെന്നും ലക്ഷ്മിയുടെ മൊഴിയിൽ പറയുന്നു.
വിപുലമായ അന്വേഷണം
ലക്ഷ്മിയുടെയും അർജുന്റെയും മൊഴികളിലെ വൈരുദ്ധ്യത്തെ തുടർന്നാണ് പോലീസ് വിപുലമായ അന്വേഷണത്തിന് തയാറാകുന്നത്. മൊഴിയിലെ വൈരുധ്യവും പോലീസ് പരിശോധിക്കും. ഇതിനായി അപകടസ്ഥലത്ത് രക്ഷാപ്രവര്‍ത്തനം നടത്തിയവരുടെയും നാട്ടുകാരുടെയും വിശദമായ മൊഴിയെടുക്കും. ഇതോടെ വ്യക്തതയുണ്ടാവുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ലക്ഷ്മി വിശ്രമത്തിൽ
ഒരു മാസത്തിലേറെ നീണ്ടു നിന്ന ചികിത്സയ്ക്കൊടുവിലാണ് ലക്ഷ്മി ആശുപത്രി വിട്ടത്. അപകടത്തിൽ ലക്ഷ്മിക്ക് ഗുരുതരമായി പരുക്കേറ്റിരുന്നു. വലതുകാലിനേറ്റ പരുക്ക് ഭേദമാകാനുണ്ട്. തിരുവനന്തപുരത്തെ വീട്ടിൽ വിശ്രമത്തിലാണ് ലക്ഷ്മി ഇപ്പോൾ.
മമ്മൂട്ടിയുടെ അഭിനയമികവ് അസാധ്യം തന്നെ! അമ്പരന്നുപോയ സിനിമാപ്രവര്‍ത്തകര്‍ ചെയ്തത്! കാണൂ!
ശശികല റഹീമിന്‍റെ മരുമകള്‍ സുലേഖ തോമസ് മലകയറുമെന്ന് ജനം ടിവി! പഞ്ഞിക്കിട്ട് സോഷ്യല്‍ മീഡിയ