പി കെ ശശിക്ക് വേണ്ടി മൊഴി നൽകാൻ 14 ലക്ഷം വാഗ്ദാനം ചെയ്ത് വ്യവസായി; പാർട്ടി കമ്മീഷൻ അന്വേഷിക്കും!!
Recommended Video

പാലക്കാട്: ലൈംഗികാരോപണം നേരിടുന്ന ഷൊർണൂർ എംഎൽഎ പികെ ശശിക്ക് അനുകൂലമായി മൊഴി നൽകാൻ 14 ലക്ഷം രൂപ വാഗ്ദാനം ചെയ്തുവെന്ന ലോക്കൽ സെക്രട്ടറിയുടെ വെളിപ്പെടുത്തലുകളെക്കുറിച്ച് അന്വേഷിക്കാൻ പാർട്ടി തീരുമാനം. സിപിഎം സംസ്ഥാന സെക്രട്ടേറിയേറ്റ് ഈ വിഷയം പരിഗണിക്കാൻ കമ്മീഷന് നിർദ്ദേശം നൽകിയെന്നാണ് സൂചന. പുതുശ്ശേരി ഏരിയാ സെക്രട്ടറിയാണ് ശശിക്കെതിരെ വെളിപ്പെടുത്തൽ നടത്തിയത്.
പുതുശ്ശേരി ലോക്കൽ കമ്മിറ്റി ഓഫീസിൽ വെച്ച് ശശിക്കെതിരെ അഞ്ച് നേതാക്കൾ ഗൂഢാലോചന നടത്തിയെന്ന് കമ്മീഷന് മൊഴി നൽകണമെന്ന് സിപിഎമ്മുമായി ബന്ധമുള്ള ഒരു വ്യവസായി തന്നോട് ആവശ്യപ്പെട്ടിരുന്നുവെന്നാണ് ലോക്കൽ സെക്രട്ടറി വെളിപ്പെടുത്തിയത്. ജില്ലയിലെ തന്നെ പ്രമുഖ നേതാക്കളുടെ അറിവോടെയാണിതെന്നും പികെ ശശിക്ക് അനുകൂലമായി മൊഴി നൽകിയാൽ 14 ലക്ഷം രൂപയുടെ ബാങ്ക് വായ്പ അടച്ചുതീർക്കാമെന്ന് വാഗ്ദാനം നൽകിയതായും ഇദ്ദേഹം വെളിപ്പെടുത്തൽ നടത്തിയിരുന്നു.

ശശിക്കെതിരെ ഉയർന്ന പരാതി ഗൗരവതരമാണെന്നും സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം വേണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദ്ദേശിച്ചെന്ന് സൂചനയുണ്ടെന്ന് മനോരമ ന്യൂസാണ് റിപ്പോർട്ട് ചെയ്യുന്നത്. ഡിവൈഎഫ്ഐ നേതാവിന്റെ പരാതി അന്വേഷിച്ച കമ്മീഷൻ റിപ്പോർട്ട് ചർച്ചയ്ക്കെത്തിയപ്പോൾ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ ലോക്കൽ സെക്രട്ടറിയുടെ വെളിപ്പെടുത്തലുകളെകുറിച്ച് സൂചിപ്പിക്കുകയായിരുന്നു.
പി കെ ശശിക്കെതിരായ ആരോപണങ്ങളെ കുറിച്ച് നടത്തിയ അന്വേഷണ റിപ്പോർട്ട് പാർട്ടി നിശ്ചയിച്ച സമയത്ത് തന്നെ സമർപ്പിക്കുമെന്ന് മന്ത്രി എ കെ ബാലൻ അറിയിച്ചു. അടുത്ത സംസ്ഥാന കമ്മിറ്റിയോഗത്തിൽ റിപ്പോർട്ട് സമർപ്പിക്കും. ശശിക്കെതിരെയുള്ള നടപടി വൈകുന്നതിൽ ഒരു വിഭാഗം നേതാക്കൾക്കും അതൃപ്തിയുണ്ടെന്നാണ് സൂചന.












Click it and Unblock the Notifications