ഇതാണ് ഇരട്ടച്ചങ്ക്.. കയ്യൂക്ക് കാണിക്കാൻ വന്ന കുട്ടി സംഘികളെ പറപ്പിച്ച് എസ്എഫ്ഐ വനിതാ നേതാവ്
തൃശൂര്‍: മൂത്ത സംഘികളെ പോലെ തന്നെ കുട്ടി സംഘികളായ എബിവിപിക്കാരും എവിടെ പരിപാടി അവതരിപ്പിച്ചാലും തോല്‍വി തന്നെയാണ് അവസ്ഥ. തൃശൂരിലെ കുന്നംകുളം വിവേകാനന്ദ കോളേജിലെ എബിവിപിക്കാരെ ഒരു പെണ്‍കുട്ടി കണ്ടം വഴി ഓടിക്കുന്ന വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി ഓടിക്കൊണ്ടിരിക്കുകയാണ്.
കൈയ്യൂക്കിന്റെ ബലം കാട്ടാന്‍ വന്ന എബിപിവി പയ്യന്മാരെ ചങ്കുറപ്പോടെ നേരിടുന്ന എസ്എഫ്‌ഐയുടെ വനിതാ നേതാവിന് ഒരു കയ്യടിയൊന്നും പോര, ഒരൊന്നര കയ്യടി തന്നെ കൊടുക്കേണ്ടതുണ്ട്. സംഭവം ഇങ്ങനെയാണ്:
മുഖമടച്ച് മറുപടി
കേരളത്തിലെ കോളേജ് ക്യാമ്പസ്സുകളില്‍ ഭൂരിപക്ഷവും എസ്എഫ്‌ഐയുടെ യൂണിയനുകള്‍ ഭരിക്കുന്നതാണ്. അപൂര്‍വം ചില കോളേജുകളില്‍ മാത്രമേ എബിവിപിയും കെഎസ്യുവും ഭരിക്കുന്നുള്ളൂ. തൃശൂരിലെ കുന്നംകുളം വിവേകാനന്ദ കോളേജ് എബിവിപിക്ക് ആധിപത്യമുള്ള കോളേജാണ്. അതിന്റെ കൈയ്യൂക്ക് കാണിക്കാന്‍ കുട്ടിസംഘികള്‍ ഇറങ്ങിയപ്പോഴാണ് പുലിക്കുട്ടി പോലൊരു പെണ്ണ് മുഖമടച്ച് അടി കൊടുത്തിരിക്കുന്നത്.
വൃക്ഷത്തൈ നടല്‍ പരിപാടി
പരിസ്ഥിതി ദിനാചരണത്തിന്റെ ഭാഗമായി കോളേജില്‍ വൃക്ഷത്തൈ നടല്‍ പരിപാടി എസ്എഫ്‌ഐ സംഘടിപ്പിച്ചിരുന്നു. പുറത്ത് നിന്നുള്ള എസ്എഫ്‌ഐ നേതാക്കളും പരിപാടിയില്‍ പങ്കെടുക്കാന്‍ എത്തിയിരുന്നു. എസ്എഫ്‌ഐ ഏരിയ പ്രസിഡണ്ടായ സച്ചിന്റെയും തൃശൂര്‍ ജില്ലാ കമ്മിറ്റി അംഗം കൂടിയായ വിദ്യാര്‍ത്ഥിനി സരിതയുമാണ് പരിപാടിക്ക് നേതൃത്വം നല്‍കിയത്. എന്നാല്‍ എബിവിപിക്കാര്‍ ഉടക്കുമായി എത്തി.
പരിപാടി നടത്തിക്കില്ലെന്ന് എബിവിപി
മരം നടാനോ പരിപാടി നടത്താനോ സമ്മതിക്കില്ലെന്ന് ആക്രോശിച്ച് കൊണ്ടായിരുന്നു എബിവിപിക്കാരുടെ വരവ്. ഇവരോട് ഒറ്റയ്ക്ക് പോരടിച്ച് നില്‍ക്കുന്ന സരിതയെ വീഡിയോയില്‍ കാണാം. പ്രിന്‍സിപ്പലിനോട് പരിപാടിക്ക് അനുമതി വാങ്ങിയിട്ടുണ്ടെന്ന് സരിത പറയുന്നുണ്ടെങ്കിലും പെര്‍മിഷനല്ല എന്ത് തേങ്ങയാണെങ്കിലുും വെയ്‌ക്കേണ്ട എന്ന് പറഞ്ഞാല്‍ വെയ്‌ക്കേണ്ട എന്നാണ് എബിവിപിക്കാരുടെ മറുപടി.
പരിപാടി നടത്തിയിട്ടേ പോകൂ
എന്നാല്‍ പരിപാടി നടത്തിയിട്ടേ പോകൂ എന്നും നമുക്ക് കാണാം എന്നും എസ്ഫ്‌ഐ നേതാവ് മറുപടി നല്‍കി. എസ്‌ഐഐയുടെ പരിപാടി എബിവിപി അല്ല തീരുമാനിക്കുന്നത് എന്നാണ് ആക്രോശിക്കുന്നവരുടെ മുഖത്ത് അടിച്ച പോലെ സരിത പറഞ്ഞത്. ഇതോടെ എബിവിപിക്കാര്‍ കൂടുതല്‍ പ്രകോപിതരായി സരിതയെ ആക്രമിക്കാന്‍ മുന്നോട്ട് വന്നെങ്കിലും മറ്റുള്ളര്‍ ചേര്‍ന്ന് പിടിച്ച് മാറ്റുന്നതും വീഡിയോയില്‍ കാണാം.
നിങ്ങള്‍ക്കിത്ര പേടിയാണോ
നിങ്ങള്‍ക്കിത്ര പേടിയാണോ എന്നും സരിത എബിവിപിക്കാരെ പരിഹസിക്കുന്നത് കാണാം. ഒരു കൂസലും ഭയവും ഇല്ലാതെയാണ് അത്രയും പേര്‍ക്കിടയില്‍ നിന്ന് സരിത എബിവിപിയുടെ തിട്ടൂരം അനുസരിക്കാന്‍ മനസ്സില്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചത്. പ്രശ്‌നമുണ്ടാക്കേണ്ട പിന്മാറാമെന്ന് കൂട്ടത്തിലുള്ളവര്‍ പറഞ്ഞിട്ട് പോലും അങ്ങനെ ഇവരെ പേടിച്ചാല്‍ എങ്ങനെ ശരിയാവും എന്ന മറുചോദ്യമാണ് സരിത മുന്നോട്ട് വെച്ചത്.
പരിപാടി കളറായി
ഒടുവില്‍ പ്രശ്‌നത്തില്‍ പ്രിന്‍സിപ്പാളും കോളേജ് അധികൃതരും ഇടപെട്ട് ഒത്തുതീര്‍പ്പാക്കുകയായിരുന്നു. മരം നട്ടോട്ടെ പ്രസംഗം പാടില്ല എന്നായി ഒടുക്കം എബിവിപിക്കാര്‍. ശേഷം പ്രിന്‍സിപ്പലിനെ കൊണ്ട് കൂടി മരം നടുവിപ്പിച്ച് പരിപാടി ഗംഭീര വിജയമാക്കിയ ശേഷമാണ് സരിതയും എസ്എഫ്‌ഐ പ്രവര്‍ത്തകരും കളം വിട്ടത്. സോഷ്യല്‍ മീഡിയയില്‍ സരിതയ്ക്ക് അഭിനന്ദന പ്രവാഹമാണ്.
അഭിന്ദിച്ച് നേതാക്കൾ
ധനമന്ത്രി തോമസ് ഐസക് സരിതയ്ക്ക് അഭിനന്ദനവുമായി രംഗത്ത് വന്നിട്ടുണ്ട്. ഫേസ്ബുക്ക് പോസ്റ്റ് ഇങ്ങനെയാണ്: തൃശൂര്‍ കുന്ദംകുളം വിവേകാനന്ദ കോളേജ് അങ്കണത്തിലെ പരിസ്ഥിതി ദിനത്തിലെ ഒരു രംഗം. കോളേജ് വളപ്പില്‍ മരത്തൈ നടാന്‍ എത്തിയ എസ് എഫ് ഐ പ്രവര്‍ത്തകരെ എ ബി വി പിക്കാര്‍ തടയുന്നതും അതിനെ എസ് എഫ് ഐ യുടെ ജില്ല കമ്മിറ്റിയംഗമായ സഖാവ് കെ വി സരിത ശക്തമായി ചെറുക്കുന്നതും വിഡിയോയില്‍ കാണാം. അവിടെയുണ്ടായിരുന്ന എസ് എഫ് ഐ ക്കാരില്‍ ഭൂരിപക്ഷവും പെണ്‍കുട്ടികള്‍ ആണെന്ന് വ്യക്തം.
കുട്ടികള്‍ ആയാല്‍ ഇങ്ങനെ വേണം
അവരോടായിരുന്നു എ ബി വി പിക്കാരുടെ ആക്രോശം. ഒരിഞ്ച് പോലും വഴങ്ങാതെ എത്ര ശക്തമായ വാദം ആണ് സഖാവ് നടത്തുന്നത് . കണ്ടിട്ട് അസൂയ തോന്നുന്നു. കുട്ടികള്‍ ആയാല്‍ ഇങ്ങനെ വേണം. എന്റെ അഭിവാദനങ്ങള്‍. നേതാക്കളായ ഇപി ജയരാജന്‍, ബാബു എം പാലിശ്ശേരി അടക്കമുള്ളവരും സരിതയെ അഭിനന്ദിച്ച് രംഗത്ത് വന്നിട്ടുണ്ട്. ഫാസിസ്റ്റുകളെ ചങ്കുറപ്പോടെ നേരിട്ട വിദ്യാർത്ഥി നേതാവിന് അഭിവാദ്യം. പരിസ്ഥിതി ദിനത്തിൽ കുന്ദംകുളം വിവേകാനന്ദ കോളേജിൽ വൃക്ഷത്തൈ നടുന്നതിനെ എതിർത്ത വർഗീയ ഫാസിസ്റ്റുകളെ ചങ്കുറപ്പോടെ നേരിട്ട തൃശൂരിലെ എസ് എഫ് ഐ നേതാവ് സരിതയ്ക്ക് അഭിവാദ്യങ്ങൾ എന്നാണ് ഇപി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്.
വീഡിയോ കാണാം
വൈറലാകുന്ന വീഡിയോ കാണാം