ഇപി വിവാദം കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാര വേല മാത്രം; നന്ദകുമാർ വെറും ഫ്രോഡ്'; എംവി ഗോവിന്ദൻ
തിരുവനന്തപുരം:ഇപി വിവാദം കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാര വേല മാത്രമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദൻ. ഇന്ന് വരെ മാത്രം ആയുസ്സുള്ള ആരോപണം മാത്രമാണിതെന്നും ഈ വിഷയങ്ങളൊന്നും ചർച്ച ചെയ്യേണ്ട കാര്യം പോലും ഇല്ലെന്നും എംവി ഗോവിന്ദൻ മാധ്യമങ്ങളോട് പ്രതികരിച്ചു.
'ഇപിയുമായി ബന്ധപ്പെട്ട പ്രചാരണ കോലാഹലങ്ങൾ കമ്യൂണിസ്റ്റ് വിരുദ്ധ പ്രചാരവേലയുടെ ഭാഗമാണ്. ഇതിനെല്ലാം 26 ന് വൈകീട്ട് വരെയേ ആയുസുള്ളൂ.സിപിഎമ്മിനോ ഇടതു മുന്നണിക്കോ അത്തരത്തിൽ ഏതെങ്കിലുമൊരു വിഷയം ചർച്ച ചെയ്യേണ്ട കാര്യമേയില്ല. അതിനെയെല്ലാം ഇടതുവിരുദ്ധ, കമ്യൂണിസ്റ്റ് വിരുദ്ധ ചർച്ചയുടെ ഭാഗമായി മാത്രം കണ്ടാൽ മതി.

ഇപി ജയരാജൻ പ്രകാശ് ജാവഡേക്കറെ കണ്ടതിനെ വലിയ കാര്യമാക്കേണ്ടെന്നും അദ്ദേഹം പ്രതികരിച്ചു. ''കഴിഞ്ഞ ദിവസം ഞാൻ വരുമ്പോൾ അവിടെ ജാവേഡ്കറിനെ കണ്ടിരുന്നു. വരുന്ന വഴിക്ക് അദ്ദേഹം അവിടെയുണ്ടായിരുന്നു. അതുകൊണ്ട് ഞാൻ അദ്ദേഹത്തെ കണ്ടു എന്നു പറയേണ്ട വല്ല കാര്യവുമുണ്ടോ? എനിക്ക് അങ്ങനെ പരിചയമുള്ള ആളല്ല. പിന്നീട് അന്വേഷിച്ചപ്പോഴാണ് അതാണ് പ്രകാശ് ജാവഡേക്കർ എന്ന് അറിഞ്ഞത്. അങ്ങനെ പല ആളുകളും വരും പല ആളുകളേയും കാണും. അതൊന്നും ഇതിന്റെ തെളിവല്ല', എംവി ഗോവിന്ദൻ പറഞ്ഞു.
രാഷ്ട്രീയവും നിലപാടുമാണ് ഇവിടെ പ്രശ്നം. കൃത്യമായ രാഷ്ട്രീയ നിലപാടാണ് എൽഡിഎഫ് മുന്നോട്ട് വെയ്ക്കുന്നത്. ഇത്തരം ആരോപണങ്ങൾക്ക് പിന്നിലെല്ലാം ശക്തമായ ഗൂഢാലോചന ഉണ്ട്. നന്ദകുമാറിന്റെ ആരോപണങ്ങളോടൊന്നും പ്രതികരിക്കാനില്ല. ഇമ്മാതിരി ഫ്രോഡുകളോടൊന്നും പ്രതികരിക്കേണ്ട കാര്യമില്ല. നന്ദകുമാറിനെ പോലൊരാളെ വിശ്വസിക്കാൻ സാധിക്കില്ല. എകെ ആന്റണി വിഷയത്തിൽ ഞാൻ പറഞ്ഞത് നന്ദകുമാറിനെ വിശ്വസിക്കരുത് പക്ഷേ അയാൾ പറഞ്ഞ മുഴുവൻ കാര്യങ്ങളും പരിശോധനയ്ക്ക് വിധേയമാക്കണമെന്നാണ്. കാരണം രാജ്യരക്ഷയുമായി ബന്ധപ്പെട്ട വിഷയമാണ് അത്. ഇപ്പോഴത്തെ ആരോപണത്തിൽ മുഖ്യമന്ത്രിയുടേത് കൃത്യമായ മുന്നറിയിപ്പാണെന്നും അദ്ദേഹം പറഞ്ഞു.
കൂട്ടുകെട്ടുകളിൽ ഇപി ജയരാജൻ ശ്രദ്ധ കാണിക്കണമായിരുന്നുവെന്നാണ് ഇന്ന് മുഖ്യമന്ത്രി പറഞ്ഞത്. പാപിയുടെ കൂടെ ശിവന്‍കൂടിയാല്‍ ശിവനും പാപിയായിടും എന്നായിരുന്നു മുഖ്യമന്ത്രിയുടെ വാക്കുകൾ. എന്നാൽ ഇ പി ജയരാജന്‍ ബിജെപിയിൽ ചേരാൻ ചർച്ച നടത്തിയെന്ന ആരോപണം മുഖ്യമന്ത്രി തള്ളി. ജയരാജനെതിരെ നടക്കുന്നത് തിരഞ്ഞെടുപ്പ് മുന്നണിൽ കണ്ടുള്ള തെറ്റായ പ്രചാരണം ആണെന്നും, ഇതിനു പിന്നിൽ ശക്തമായ ഗൂഢാലോചന ഉണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.












Click it and Unblock the Notifications