ആവേശക്കാർക്ക് അനിൽ നമ്പ്യാരുടെ പങ്ക് വെളിപ്പെട്ടപ്പോൾ മിണ്ടാട്ടമില്ല,നേതാക്കൾ വാലിന് തീപിടിച്ചപോലായി
തിരുവനന്തപുരം; ജനം ടിവി കോർഡിനേറ്റിങ്ങ് എഡിറ്റർ അനിൽ നമ്പ്യാർക്കെതിരായി സ്വപ്ന സുരേഷിന്റെ മൊഴി പുറത്തുവന്നതോടെ ബിജെപി പ്രതിരോധത്തിലായിരിക്കുകയാണ്. നയതന്ത്രബാഗേജ് വഴിയല്ല സ്വര്‍ണം കൊണ്ടുവന്നതെന്ന് യുഎഇ കോണ്‍സുല്‍ ജനറല്‍ പ്രസ്താവന ഇറക്കണമെന്ന് അനിൽ നമ്പ്യാർ ആവശ്യപ്പെട്ടുവെന്നായിരുന്നു സ്വപ്നയുടെ വെളിപ്പെടുത്തൽ. കഴിഞ്ഞ ദിവസം അഞ്ച് മണിക്കൂർ അനിൽ നമ്പ്യാരെ ചോദ്യം ചെയ്ത കസ്റ്റംസ് അനിലിന് ക്ലീൻ ചീറ്റ് നൽകിയിട്ടില്ലെന്നാണ് വ്യക്തമാക്കിയിരിക്കുന്നത്.
അതേസമയം അനിൽ നമ്പ്യാരെ ചോദ്യം ചെയ്യാൻ തുടങ്ങിയപ്പോൾ തന്നെ വാലിന് തീപിടിച്ച പോലായി കോൺഗ്രസ് ബിജെപി നേതാക്കളെന്ന് മന്ത്രി ഇപി ജയരാജൻ പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. പോസ്റ്റിന്റെ പൂർണരൂപം വായിക്കാം
വെളിപ്പെട്ടപ്പോള്‍ മിണ്ടാട്ടമില്ല
സ്വര്‍ണ്ണക്കടത്തു കേസിന്റെ തുടക്കത്തില്‍ തന്നെ ഏറ്റവും നല്ല ഏജന്‍സിയെ കൊണ്ട് വിശദമായ അന്വേഷണം നടത്തണമെന്ന് പ്രധാനമന്ത്രിക്ക് കത്തെഴുതിയ മുഖ്യമന്ത്രിയെ ആക്ഷേപിക്കാനും അദ്ദേഹത്തിനെതിരെ വ്യാജ വാര്‍ത്തകള്‍ ചമയ്ക്കാനും ആവേശം കാണിച്ചവര്‍ക്ക്, ഈ കേസില്‍ ബി ജെ പിയുടെ ടെലിവിഷന്‍ ചാനല്‍ പ്രമുഖന്‍ അനില്‍ നമ്പ്യാരുടെ പങ്ക് വെളിപ്പെട്ടപ്പോള്‍ മിണ്ടാട്ടമില്ല.
അനിലിന്റെ അടുത്ത ബന്ധം
കേസ് വഴിതിരിച്ചുവിടാനും യഥാര്‍ത്ഥ കുറ്റവാളികളെ രക്ഷിക്കാനും അനില്‍ ഇടപെട്ടുവെന്നാണ് മൊഴികളില്‍നിന്ന് വ്യക്തമാകുന്നത്. എന്നാല്‍, അനിലിനെ ചോദ്യം ചെയ്യുന്നതു പോലും മാധ്യമങ്ങള്‍ക്കോ യു ഡി എഫിനോ ചെറു പരിഗണന അര്‍ഹിക്കുന്ന വിഷയം പോലുമായില്ല.കോണ്‍ഗ്രസിലെയും ബി ജെപിയിലെയും പ്രമുഖ നേതാക്കളുമായുള്ള അനിലിന്റെ അടുത്ത ബന്ധം പകല്‍ പോലെ വ്യക്തമാണ്.
ഗൗരവമായി തന്നെ അന്വേഷിക്കണം
അനിലിനെ ചോദ്യം ചെയ്യാന്‍ തുടങ്ങിയപ്പോള്‍ തന്നെ പല അടുപ്പക്കാരും വാലിന് തീപിടിച്ച അവസ്ഥയിലായി. സ്വന്തം ചാനലിന്റെ പാര്‍ട്ടിക്കാരും മറ്റ് അടുത്ത സുഹൃത്തുക്കളും അയാളെ കൈവിട്ടു. ആരെ രക്ഷിക്കാനാണ് അനില്‍ കേസില്‍ ഇടപെട്ടതെന്നും അനിലിന് സ്വപ്ന അടക്കമുള്ള പ്രതികളുമായുള്ള ബന്ധവും ഗൗരവമായി തന്നെ അന്വേഷിക്കണം.
സെക്രട്ടറിയേറ്റിനു മുന്നില്‍ കണ്ടത്
കള്ള പ്രചാരണങ്ങളുമായി സി പി ഐ എമ്മിനും സംസ്ഥാന സര്‍ക്കാരിനുമെതിരെ കേസ് തിരിച്ചുവിടാന്‍ ശ്രമിച്ച എല്ലാവരും ഒരു പോലെ സംശയനിഴലില്‍ വന്നത് കൗതുകകരമാണ്. മുസ്ലിം ലീഗ്, ബി ജെ പി, കോണ്‍ഗ്രസ് അംഗങ്ങളും ഈ രാഷ്ട്രീയപാര്‍ട്ടികളില്‍പ്പെട്ടവരുടെ ബന്ധുക്കളും അടുപ്പക്കാരുമാണ് കേസില്‍ അറസ്റ്റിലായത്. ഇടതുപക്ഷവുമായി ഒരു തരത്തിലും കേസിനെ ബന്ധപ്പെടുത്താന്‍ കഴിയാത്തതില്‍ വലിയ നിരാശയിലാണ് എതിരാളികള്‍. ആ നിരാശയുടെ തീവ്രതയാണ് കഴിഞ്ഞദിവസം സെക്രട്ടറിയേറ്റിനു മുന്നില്‍ കണ്ടത്.
നനഞ്ഞ പടക്കമായി
സെക്രട്ടറിയേറ്റില്‍ നടന്ന ചെറിയൊരു തീപിടുത്തത്തിന്റെ പേരില്‍ കടുത്ത ആരോപണങ്ങളുമായി യു ഡി എഫും ബി ജെപിയും സംഘര്‍ഷം സൃഷ്ടിക്കാന്‍ ശ്രമിച്ചു. ഫയലുകളൊന്നും കത്തിനശിച്ചില്ലെന്ന് തെളിഞ്ഞതോടെ അതും നനഞ്ഞ പടക്കമായി.
സത്യം തെളിയുക തന്നെ ചെയ്യും
രാജ്യസുരക്ഷയെ പോലും ബാധിക്കുന്ന തരത്തില്‍ ഗൗരവ സ്വഭാവമുള്ള കേസില്‍ പുറത്തുവരുന്ന കാര്യങ്ങള്‍ കോണ്‍ഗ്രസിന്റെയും ബി ജെ പിയുടെയും ഉറക്കംകെടുത്തുന്നതാണ്. ജനങ്ങള്‍ക്ക് കാര്യങ്ങള്‍ ബോധ്യപ്പെട്ടു തുടങ്ങി. എല്‍ ഡി എഫ് സര്‍ക്കാര്‍ ജനങ്ങളുടെ സര്‍ക്കാരാണ്. സത്യം തെളിയുക തന്നെ ചെയ്യും.
'പുകഞ്ഞ കൊള്ളി പുറത്ത്'; ജോസിനെതിരെ നിലപാട് കടുപ്പിച്ച് ലീഗും, ചെന്നിത്തലയുമായി ചർച്ച നടത്തി
കാസർഗോഡ് ഇന്ന് 150 ഉം കടന്ന് കൊവിഡ്; ജില്ലയില്‍ നിരീക്ഷണത്തിലുള്ളത് 5484 പേര്‍