'ചിറ്റപ്പന്' കൊലമാസ്സ് ആണ്... ദേശാഭിമാനിയും മുഹമ്മദാലിയും മുതല്‍ വിവാദങ്ങളുടെ തോഴന്
തിരുവനന്തപുരം: ഇപി ജയരാജന് പിണറായി മന്ത്രിസഭയിലെ രണ്ടാമനായിട്ടാണ് അറിയപ്പെട്ടിരുന്നത്. കേന്ദ്ര കമ്മിറ്റി അംഗങ്ങള്‍ വേറേയും മന്ത്രിസഭയില്‍ ഉണ്ടായിരുന്നെങ്കിലും കണ്ണൂരിന്റെ സ്വന്തം ജയരാജന് തന്നെയായിരുന്നു രണ്ടാം സ്ഥാനം.
ബന്ധു നിയമന വിവാദത്തില്‍ ഇപി ജയരാജന്റെ 'കഥ കഴിഞ്ഞു'... മന്ത്രി സ്ഥാനം രാജിവച്ചു
പക്ഷേ മുഹമ്മദാലി വിവാദത്തോടെ ഒരു കോമഡി പരിവേഷമാണ് ജയരാജന് കിട്ടിയത്. 'ചിറ്റപ്പന്' ട്രോളുകളിലൂടെ അത് കുറച്ചുകൂടി വ്യാപിച്ചു.
എന്നും വിവാദങ്ങളുടെ തോഴനാണ് ജയരാജന്. അപ്പോഴെല്ലാം പക്ഷേ പാര്‍ട്ടിയും പാര്‍ട്ടിയിലെ ശക്തരും ജയരാജനൊപ്പം ഉണ്ടായിരുന്നു. കഴുത്തില്‍ വെടിയുണ്ടയുമായി ജീവിക്കുന്ന ജയരാജന്റെ വിവാദ ജീവിതത്തിലേക്ക്...
ബോണ്ട് വിവാദം
ലോട്ടറി രാജാവ് സാന്തിയാഗോ മാര്‍ട്ടിനില്‍ നിന്ന് ദേശാഭിമാനി രണ്ട് കോടി രൂപയുടെ ബോണ്ട് നിക്ഷേപമായി സ്വീകരിച്ചു എന്നതായിരുന്നു പ്രധാന വിവാദം. അന്ന് ഇപി ജയരാജന് ദേശാഭിമാനി ജനറല്‍ മാനേജര്‍ ആണ്. ജയരാജന് നേരിട്ടായിരുന്നു പണം വാങ്ങിയത്.
ജാഗ്രത കുറവ്
പാര്‍ട്ടിയും സര്‍ക്കാരും ലോട്ടറി മാഫിയക്കെതിരെ അതി ശക്തമായ നിലപാട് സ്വീകരിച്ചുകൊണ്ടിരിക്കുമ്പോഴായിരുന്നു ജയരാജന് ദേശാഭിമാനിക്ക് വേണ്ടി മാര്‍ട്ടിനില്‍ നിന്ന് ബോണ്ട് വാങ്ങിയത്. വാങ്ങിയ പണം തിരികെ കൊടുത്ത് തടിയൂരുകയാണ് അന്ന് ചെയ്തത്. ജാഗ്രത കുറവ് സംഭവിച്ചു എന്നായിരുന്നു അന്ന് നല്കിയ വിശദീകരണം.
ദേശാഭിമാനി വിടില്ല
ദേശാഭിമാനി പത്രവുമായി ബന്ധപ്പെട്ട് ഏറ്റവും അധികം വിവാദങ്ങള്‍ സൃഷ്ടിച്ചത് ഇപി ജയരാജന് ആയിരിക്കും. വിവാദ വ്യവസായി ചാക്ക് രാധാകൃഷ്ണനില്‍ നിന്ന് ദേശാഭിമാനിക്ക് വേണ്ടി പരസ്യം സ്വീകരിച്ചതായിരുന്നു മറ്റൊന്ന്. അതിന്റെ സാഹചര്യം കൂടി ആലോചിക്കുമ്പോഴാണ് ഞെട്ടുക.
പാര്‍ട്ടി പ്ലീനത്തിന്
പാലക്കാട് നടന്ന പാര്ട്ടി് പ്ലീനത്തിന് അഭിവാദ്യം അര്‍പ്പിച്ച് വിവാദ വ്യവസായി വിഎം രാധാകൃഷ്ണന്റെ സ്ഥാപനത്തിന്റെ പരസ്യം ദേശാഭിമാനിയില്‍ പ്രത്യക്ഷപ്പെട്ടു. അപ്പോഴും ജയരാജന് തന്നെ ആയിരുന്നു ജിഎം. ഒടുവില്‍ പാര്‍ട്ടി തന്നെ നടപടി തെറ്റായിരുന്നു എന്ന് വിലയിരുത്തി. പക്ഷേ ജയരാജന് പരസ്യം സ്വീകരിച്ച നടപടി തെറ്റാണെന്ന് ഒരിക്കലും സമ്മതിച്ചിരുന്നില്ല.
ഭൂമി വില്പന
ദേശാഭിമാനിയില്‍ വിഎം രാധാകൃഷ്ണന്റെ സ്ഥാപനത്തിന്റെ പരസ്യം നല്‍കിയതിന് പുറമേ ദേശാഭിമാനിയുടെ ഭൂമി രാധാകൃഷ്ണന് തന്നെ വിറ്റതായിരുന്നു അടുത്ത വിവാദം. തിരുവനന്തപുരത്ത് പത്രത്തിന്റെ പഴയ കെട്ടിടം നിന്നിരുന്ന 32 സെന്റ് സ്ഥലം രാധാകൃഷ്ണന് എംഡിയായിരുന്ന കാപ്പിറ്റല്‍ സിറ്റി ഹോട്ടല്‍സ് ആന്‍ഡ് ഡെവലപ്പേഴ്സിന് മൂന്ന് കോടി 30 ലക്ഷം രൂപയ്ക്കാണ് വിറ്റത്. വിപണി വിലയേക്കാള്‍ എത്രയോ താഴെയായിരുന്നു ഈ വില എന്ന് കൂടി ഓര്‍ക്കണം.
ചാക്കിന് വിറ്റതും
ദേശാഭിമാനിയുടെ സ്ഥലം ആര്‍ക്ക് വിറ്റു എന്നത് പാര്‍ട്ടിയോട് ആലോചിക്കേണ്ടതില്ലെന്നായിരുന്നു ജയരാജന്റെ വാദം. വിറ്റ കന്പനിയുടെ എംഡി രാധാകൃഷ്ണന് അല്ലെന്നും വാദിച്ചു. പക്ഷേ ഇതിലും അവസാനം തിരിച്ചടി കിട്ടിയത് ജയരാജന് തന്നെ ആയിരുന്നു.
കട്ടന്‍ ചായ
സിപിഎമ്മിന്റെ വലത് വ്യതിയാനത്തിന് ഏറ്റവും വലിയ ഉദാഹരണമായി ചൂണ്ടിക്കാണിക്കപ്പെട്ടതും ഇപി ജയരാജന്റെ ഒരു പ്രസംഗം ആയിരുന്നു. അമ്പത് വര്‍ഷം മുമ്പ് പ്രവര്‍ത്തിച്ചതുപോലെ ഇപ്പോള്‍ പാര്‍ട്ടിക്ക് പ്രവര്‍ത്തിക്കാന്‍ പറ്റില്ലെന്നാണ് ജയരാജന് പറഞ്ഞത്. കട്ടന്‍ ചായയും പരിപ്പുവടയും ബീഡിയും വലിച്ച് പാര്‍ട്ടിയെ വളര്‍ത്താന്‍ നിന്നാല്‍ ആളുണ്ടാവില്ലെന്നാണ് 2007 ല്‍ മൊറായില്‍ ജയരാജന് പ്രസംഗിച്ചത്.
ആഡംബര കാര്‍
കോട്ടയത്ത് ഒരു പരിപാടിക്ക് ജയരാജന് ഒരിക്കല്‍ പങ്കെടുക്കാനെത്തിയത് ഒരു ആഡംബര കാറില്‍ ആയിരുന്നു. ഈ കാര്‍ ആരുടേതാണ് എന്ന രീതിയിലും അന്ന് ചര്‍ച്ചകള്‍ നടന്നു. വലതുവ്യതിയാനത്തിന്റെ കാര്യത്തില്‍ ജയരാജന് വീണ്ടും വിവാദനായകനായി.
കണ്ടല്‍ പാര്‍ക്ക്
കണ്ണൂര്‍ വളപട്ടണത്ത് കണ്ടല്‍ പാര്‍ക്ക് നിര്‍മാണവും ജയരാജനെ വിവാദ നായകനാക്കി. സിപിഎമ്മിന്റെ നേതൃത്വത്തിലുള്ള പാപ്പിനിശ്ശേരി ഇക്കോ ടൂറിസം സൊസൈറ്റിയുടെ നേതൃത്വത്തിലായിരുന്നു പാര്‍ക്കിന്റെ പദ്ധതി. ജയരാജന് ആയിരുന്നു സൊസൈറ്റിയുടെ ഉപദേഷ്ടാവ്. പരിസ്ഥിതി പ്രവര്‍ത്തകര്‍ എതിര്‍പ്പുമായി വന്നപ്പോഴും പാര്‍ക്കിനെ പിന്തുണച്ച് വിവാദ നായകനായത് ജയരാജന് തന്നെ.
അഞ്ജുവിന്റെ ശാപം
പിറായി സര്‍ക്കാര്‍ അധികാരമേറ്റപ്പോള്‍ കായിക വകുപ്പിന്റെ ചുമതല ഇപി ജയരാജനാണ് നല്‍കിയത്. സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് ആയ അഞ്ജു ബോബി ജോര്‍ജ്ജിനെ ശകാരിച്ചു എന്നതായിരുന്നു മറ്റൊരു പ്രധാന വിവാദം. അഞ്ജുവിനെതിരെ ജയരാജന് ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചു. ഒടുവില്‍ അഞ്ജു രാജിവച്ച് പുറത്ത് പോവുകയും ചെയ്തു.
മുഹമ്മദലി
ബോക്സിങ് ഇതിഹാസം മുഹമ്മദ് അലി അന്തരിച്ചപ്പോള്‍ കേരളത്തിന്റെ കായിക രംഗത്തെ ഒരു പ്രതിഭയായിരുന്നു അദ്ദേഹം എന്നാണ് ജയരാജന് പ്രതികരിച്ചത്. സ്വര്‍ണമെഡല്‍ നേടി മുഹമ്മദ് അലി കേരളത്തിന്റെ പ്രശസ്തി ലോക നിലവാരത്തിലേക്ക് ഉയര്‍ത്തിയെന്ന് വരെ ജയരാജന് പറഞ്ഞു. ഇതോടെ ശക്തനായ മന്ത്രി ഹാസ്യതാരമായി.
ബന്ധു നിയമനം
ഏറ്റവും ഒടുവില്‍ ഉണ്ടായ വിവാദമാണ് ബന്ധു നിയമനം. വ്യവസായ വകുപ്പിന് കീഴിലുള്ള കെഎസ്ഐഇയുടെ എംഡിയായി പികെ ശ്രീമതിയുടെ മകന് സുധീര്‍ നമ്പ്യാരെ നിയമിച്ചതായിരുന്നു വിഷയം. എന്നാല്‍ ഇക്കാര്യത്തില്‍ മുമ്പത്തെ പോലെ പിടിച്ചു നില്ക്കാന് ജയരാജന് സാധിച്ചില്ല. പാര്‍ട്ടിയും എതിര്‍ത്തു, എക്കാലവും കൂടെ നിന്ന പിണറായി വിജയനും എതിര്‍ത്തു. ഇപ്പോഴിതാ രാജിവച്ച് പുറത്തേക്ക്.
ഇതിലും വലുത്
ഇപി ജയരാജന് ഉണ്ടാക്കിയ വിവാദങ്ങള്‍ നോക്കുകയാണെങ്കില്‍ ബന്ധു നിയമനം അത്ര വലിയ പ്രശ്നം ഒന്നും അല്ല. ദേശാഭിമാനി ബോണ്ട് , പരസ്യം, ഭൂമി വില്പന തുടങ്ങിയ വിവാദങ്ങള്‍ പാര്‍ട്ടിയ്ക്കുണ്ടാക്കിയ അപമാനം ചെറുതൊന്നും അല്ല. പക്ഷേ കുടുങ്ങിയത് ഈ വിഷയത്തില്‍ ആണെന്ന് മാത്രം.