പ്രകൃതി ദുരന്തങ്ങൾക്ക് കാരണം ക്വാറി പ്രവർത്തനമല്ല, ശാസ്ത്രീയമായ പഠനം ഇതുവരെ നടത്തിയിട്ടില്ല: മന്ത്രി
പ്രകൃതി ദുരന്തങ്ങൾക്ക് കാരണം ക്വാറികളുടെ പ്രവർത്തനമാണെന്ന് കണ്ടെത്തിയിട്ടില്ലെന്ന് മന്ത്രി ഇപി ജയരാജൻ. സംസ്ഥാനം തുടർച്ചയായി രണ്ട് വർഷം പ്രളയത്തിൽ മുങ്ങിയെങ്കിലും ഇതിൽ ക്വാറികളുടെ സ്വാധീനം സംബന്ധിച്ച് ശാസ്ത്രീയമായ പഠനം സർക്കാർ നടത്തിയിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. ക്വാറി പ്രവർത്തിക്കാത്ത സ്ഥലങ്ങളിലും ഉരുൾപൊട്ടിയിട്ടുണ്ടെന്നും മന്ത്രി നിയമസഭയില്‍ പറഞ്ഞു.
തുടർച്ചയായി രണ്ട് വർഷം സംസ്ഥാനം പ്രളയക്കെടുതി നേരിട്ടിട്ടും ക്വാറികളുടെ സ്വാധീനം സംബന്ധിച്ച് ശാസ്ത്രീയമായ പഠനം ഇതുവരെ നടത്തിയിട്ടില്ലെന്നും മന്ത്രി വ്യക്തമാക്കി. എന്നാൽ, നിയമസഭാ പരിസ്ഥിതി സമിതിയുടെ റിപ്പോർട്ടിൽ ക്വാറികളുടെ പ്രവർത്തനം ഉരുൾപൊട്ടലിന് കാരണമാകുന്നുവെന്ന് പരാമർശിച്ചിട്ടുണ്ട്. ഈ വിഷയത്തിൽ ശാസ്ത്രീയ പഠനം നടത്തുന്നതിന് ജിയോളജിക്കൽ സർവേ ഓഫ് ഇന്ത്യയോട് മൈനിംഗ് ആന്റ് ജിയോളജി വകുപ്പ് അപേക്ഷിച്ചിട്ടുമുണ്ടെന്ന് അദ്ദേഹം നിയമസഭയിൽ വ്യക്തമാക്കി.
അനധികൃത ഖനനം നടത്തുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കുമെന്നും മുല്ലക്കര രത്നാകരന്റെ ചോദ്യത്തിന് മറുപടിയായി അദ്ദേഹം പറഞ്ഞു. അതേ സമയം കേരള ബാങ്ക് മാർച്ച് മാസത്തോടെ എൻആർഐ അക്കൗണ്ടുകൾ വ്യാപിപ്പിക്കുമെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രൻ അറിച്ചു. ഇപ്പോൾ സാധാരണ പ്രശ്നങ്ങൾ മാത്രമാണ് ഉള്ളത് എന്ന് പറഞ്ഞ മന്ത്രി, കേരള ബാങ്കിൽ ലയിക്കാതിരിക്കുന്ന മലപ്പുറം ജില്ലാ സഹകരണ ബാങ്കിനെതിരെ രൂക്ഷ വിമർശനം ഉന്നയിച്ചു.