മനോരമയും ചില രാഷ്ട്രീയ എതിരാളികളും നടത്തുന്നത് അതിനീചമായ ആക്രമണം, തുറന്നടിച്ച് ഇപി ജയരാജന്‍
തിരുവനന്തപുരം: മലയാള മനോരമയും ചില രാഷ്ട്രീയ എതിരാളികളും ചേര്‍ന്ന് വ്യാജവും തികച്ചും അടിസ്ഥാനരഹിതവുമായ ആരോപണങ്ങളുമായി അതിനീചമായ ആക്രമണമാണ് നടത്തുന്നത്. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ എനിക്കെതിരെ മാത്രമല്ല, എന്റെ ഭാര്യയ്ക്കും മക്കള്‍ക്കും എതിരായി പോലും അതിക്രൂരവും മനസ്സാക്ഷിക്ക് നിരക്കാത്തതുമായ ആക്ഷേപങ്ങള്‍ ഉന്നയിക്കുകയാണ്. വന്‍ ഗൂഢാലോചന ഇതിനു പിന്നിലുണ്ടെന്നും ഇപി ജയരാജന്‍ വ്യക്തമാക്കി.
നെറികെട്ട നീക്കങ്ങള്‍
രാഷ്ട്രീയ എതിരാളികളും ചില മാധ്യമങ്ങളുടെ പ്രതിനിധികളുമാണ് ഈ നെറികെട്ട നീക്കങ്ങള്‍ക്കു പിന്നില്‍. കള്ളപ്രചാരണങ്ങള്‍ക്കെതിരെ പ്രതികരിക്കേണ്ട എന്നാണ് കരുതിയത്. എന്നാല്‍, തുടര്‍ച്ചയായി ഇത്തരം ആരോപണങ്ങള്‍ വരുമ്പോള്‍ ജനങ്ങളോട് വസ്തുതകള്‍ പറയേണ്ടത് ജനപ്രതിനിധിയെന്ന നിലയില്‍ എന്റെ ബാധ്യതയെന്ന് കരുതുന്നതിനാലാണ് ഇപ്പോള്‍ പ്രതികരിക്കുന്നത്.
നിയമ നടപടി
മകനും ഭാര്യക്കും എതിരായ വ്യാജ ആരോപണങ്ങള്‍ക്കെതിരെ നിയമ നടപടി സ്വീകരിക്കും. മാനുഷികമായ നേരിയ പരിഗണന പോലും ഇല്ലാതെയാണ് രാഷ്ട്രീയ ലക്ഷ്യം മുന്‍നിര്‍ത്തിയുള്ള വേട്ടയാടല്‍. ഒരു മാധ്യമധര്‍മ്മവും കണക്കിലെടുക്കാതെ ഭാര്യക്കെതിരെ മനോരമ തിങ്കളാഴ്ച മെനഞ്ഞ വാര്‍ത്ത അതിനു തെളിവാണ്.
ക്വാറന്റയിനില്‍ ആയിരുന്നില്ല
സംസ്ഥാന സെക്രട്ടറിയേറ്റില്‍ പങ്കെടുത്ത തോമസ് ഐസകിന് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ഞാന്‍ ക്വാറന്റയിനില്‍ ആയിരുന്നു. ഭാര്യ ക്വാറന്റയിനില്‍ ആയിരുന്നില്ല. കൊവിഡ് പ്രേട്ടോകോള്‍ ലംഘിച്ച് ഭാര്യ അവര്‍ നേരത്തെ ജോലി ചെയ്ത കണ്ണൂരിലെ ബാങ്കില്‍ പോയെന്നാണ് പ്രചരിപ്പിക്കുന്നത്. പേരക്കുട്ടിയുടെ പിറന്നാള്‍ പ്രമാണിച്ച് ലോക്കറിലുള്ള കുട്ടികളുടെ ആഭരണം എടുക്കാനാണ് ഭാര്യ ബാങ്കില്‍ പോയത്.
പേരക്കുട്ടികളുടെ പിറന്നാളാണ്
സെപ്തംബര്‍ 25, 27 തിയതികളില്‍ രണ്ടു പേരക്കുട്ടികളുടെ പിറന്നാളാണ്. കൊവിഡ് നിയന്ത്രണങ്ങള്‍ പാലിച്ചാണ് എല്ലാ ഇടപാടുകളും നടത്തിയത്. ഈ വസ്തുതകള്‍ മറച്ചുവെച്ചാണ് ഒരു ധാര്‍മ്മികതയും ഇല്ലാതെ കള്ളം പ്രചരിപ്പിക്കുന്നത്. ഒരു സ്ത്രീയെ വ്യക്തിഹത്യ നടത്താന്‍ മടികാണിക്കാത്ത നെറികെട്ട നിലപാട് ഒരു മാധ്യമത്തിനും ചേര്‍ന്നതല്ല. അനാവശ്യമായ ഒരു വിവാദങ്ങളിലും എന്റെ കുടുംബം ഇതുവരെ ഉള്‍പ്പെട്ടിട്ടില്ല. മക്കള്‍ മാന്യമായി ജോലി ചെയ്തു ജീവിക്കുന്നവരാണ്.
അനാവശ്യ ആരോപണങ്ങള്‍
മകനെതിരെയും അനാവശ്യ ആരോപണങ്ങള്‍ ഉന്നയിച്ച് പുകമറ സൃഷ്ടിക്കുകയാണ്. മകനെതിരെ മനോരമ നല്‍കിയ അടിസ്ഥാനരഹിതമായ വാര്‍ത്ത എന്‍ഫോഴ്‌സ്‌മെന്റ് റിപ്പോര്‍ട്ടാണ് എന്ന രീതിയില്‍ ബി ജെ പി അദ്ധ്യക്ഷന്‍ വാര്‍ത്താസമ്മേളനം നടത്തി പറഞ്ഞത് പരിഹാസ്യമാണ്. മകന് ഒരറിവുമില്ലാത്ത വിഷയങ്ങളില്‍ അഴിമതി ആരോപിക്കുന്നത് അതിക്രൂരമാണ്.
ജനങ്ങള്‍ക്ക് അറിയാം
പതിറ്റാണ്ടുകളായി രാഷ്ട്രീയരംഗത്തുള്ള എന്നെ ജനങ്ങള്‍ക്ക് അറിയാം. എന്നും അവര്‍ക്കൊപ്പം നിലകൊള്ളുകയും ജനകീയ പ്രശ്‌നങ്ങള്‍ക്കായി ശബ്ദം ഉയര്‍ത്തുകയും ചെയ്ത ഞാന്‍ അവരില്‍ ഒരാളാണ്. മാധ്യമങ്ങളും രാഷ്ട്രീയ എതിരാളികളും നടത്തുന്ന കള്ളപ്രചാരണം കേരള ജനത തിരിച്ചറിയും. ജനാധിപത്യ ഭരണം അട്ടിമറിക്കാനും ജനോപകര പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന ഗവണ്‍മെന്റിനെ അട്ടിമറിക്കാനും വര്‍ഗീയ ഫാസിസ്റ്റ് ശക്തികളുടെ അവിശുദ്ധ കൂട്ടുകെട്ട് എല്ലാ വിഷവും ചീറ്റുകയാണ്. അധികാരത്തിനായി അവര്‍ ഏതു വഴിയും സ്വീകരിക്കും.
കണ്ണില്‍പ്പൊടിയിടാന്‍
എല്ലാ കാലവും ജനങ്ങളുടെ കണ്ണില്‍പ്പൊടിയിടാന്‍ സാധിക്കില്ല. കേരള ജനതയുടെ യുക്തിയെ പോലും പരിഹസിക്കുന്ന കള്ളക്കഥകള്‍ക്ക് ആയുസ് കുറവായിരിക്കും. സത്യം പുറത്തുവരിക തന്നെ ചെയ്യും. ജനങ്ങളുടെ കോടതിയില്‍ ഞങ്ങള്‍ക്ക് പൂര്‍ണ്ണ വിശ്വാസമുണ്ട്. അവര്‍ യാഥാര്‍ത്ഥ്യം തിരിച്ചറിയും. യഥാര്‍ത്ഥ വസ്തതുതകള്‍ ജനങ്ങള്‍ക്കു മുന്നില്‍ തുറന്നുകാണിക്കാന്‍ ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കും. മലയാള മനോരമക്കെതിരെയും ബി ജെ പി സംസ്ഥാന അദ്ധ്യക്ഷന്‍ കെ സുരേന്ദ്രനെതിരെയും നിയമ നടപടികള്‍ സ്വീകരിക്കും.