ജയരാജനില്‍ മാതൃഭൂമി 'പിളരുന്നോ'? എതിര്‍പ്പുമായി ഹര്‍ഷനും മഹേഷ് ചന്ദ്രനും, മാപ്പുമായി ഗോപീകൃഷ്ണന്‍
ഇപി ജയരാജനെതിരെയുള്ള വാര്‍ത്തയിലെ പിശക് വ്യക്തമായതിന് ശേഷമാണ് ടിഎം ഹര്‍ഷനും മഹേഷ് ചന്ദ്രനും ഫേസ്ബുക്കില്‍ തങ്ങളുടെ നിലപാട് വ്യക്തമാക്കിയത്
തിരുവനന്തപുരം: ഇപി ജയരാജന്റെ തേക്ക് വിവാദവുമായി ബന്ധപ്പെട്ട് മാതൃഭൂമി ചാനലിലും പത്രത്തിലും അഭിപ്രായ വ്യത്യാസമെന്ന് റിപ്പോര്‍ട്ടുകള്‍. വാര്‍ത്തയ്‌ക്കെതിരെ ഫേസ്ബുക്കില്‍ പ്രതികരണവുമായി വാര്‍ത്താ അവതാരകന്‍ ടിഎം ഹര്‍ഷന്‍ പരസ്യമായി രംഗത്തെത്തി. തിരുവനന്തപുരത്തെ ബ്യൂറോ ചീഫ് മഹേഷ് ചന്ദ്രനും ഫേസ്ബുക്കില്‍ പ്രതിഷേധം രേഖപ്പെടുത്തു.
ജയരാജനെതിരെ കാര്‍ട്ടൂണ്‍ വരച്ച വിഷയത്തില്‍ കാര്‍ട്ടൂണിസ്റ്റ് ഗോപീകൃഷ്ണനും മാപ്പ് പറഞ്ഞിട്ടുണ്ട്. ഒരു ഫേസ്ബുക്ക് ചര്‍ച്ചയില്‍ ആണ് ഗോപീകൃഷ്ണന്‍ നിലപാട് വ്യക്തമാക്കിയത്.
കുടുംബ ക്ഷേത്രത്തിന്റെ നവീകരണത്തിന് ഇപി ജയരാജന്‍ അമ്പത് കോടി രൂപയുടെ തേക്ക് സൗജന്യമായി ആവശ്യപ്പെട്ട് വനംവകുപ്പിന് കത്ത് നല്‍കി എന്നായിരുന്നു മാതൃഭൂമി വാര്‍ത്ത. എന്നാല്‍ ഈ വാര്‍ത്ത പൊള്ളയാണെന്ന് വളരെ പെട്ടെന്ന് തന്നെ തെളിഞ്ഞു. കണക്കിലും വന്‍ വ്യത്യാസം ഉണ്ടായിരുന്നു. ഈ സാഹചര്യത്തിലാണ് മാധ്യമ പ്രവര്‍ത്തകര്‍ തങ്ങളുടെ നിലപാടുകള്‍ പരസ്യമാക്കിയത്.
50 കോടിയുടെ തേക്ക്
കണ്ണൂര്‍ ഇരിണാവ് ക്ഷേത്ര നവീകരണത്തിന് വേണ്ടി 50 കോടി രൂപയുടെ തേക്ക് മരം ഇപി ജയരാജന്‍ വനം വകുപ്പിനോട് സൗജന്യമായി ആവശ്യപ്പെട്ടു എന്നായിരുന്നു സികെ വിജയന്‍ നല്‍കിയ വാര്‍ത്ത. ജയരാജന്റെ കുടുംബ ക്ഷേത്രത്തിന് വേണ്ടിയാണിതെന്നും വാര്‍ത്തയുടെ തലക്കെട്ടില്‍ പറഞ്ഞിരുന്നു.
കെട്ടിച്ചമച്ച വാര്‍ത്ത
കണക്കുമായും യാഥാര്‍ത്ഥ്യവുമായും ഒരു ബന്ധവും ഇല്ലാത്തതായിരുന്നു വാര്‍ത്ത. ഇരിണാവ് ക്ഷേത്രം മലബാര്‍ ദേവസ്വം ബോര്‍ഡിന് കീഴില്‍ ഉള്ളതാണെന്ന് ഔദ്യോഗിക രേഖകളില്‍ തന്നെ വ്യക്തമായിരുന്നു.
അമ്പത് കോടിയോ?
അമ്പത് കോടി രൂപയുടെ തേക്ക് ഏത് അമ്പലം നവീകരിക്കാനാണ് എന്ന ചോദ്യം ആദ്യമേ ഉയര്‍ന്നിരുന്നു. 1050 ക്യുബിക് മീറ്റര്‍ തേക്ക് എന്നായിരുന്നു ആദ്യത്തെ വാര്‍ത്തയില്‍. ഒടുവില്‍ അത് വെറും 1200 ക്യൂബിക് അടി എന്നായി. ഏറ്റവും ഒടുവില്‍ ആ വാര്‍ത്ത മാതൃഭൂമി എഡിറ്റ് ചെയ്ത് ഒരു കോടിയപുടെ തേക്ക് ആക്കി മാറ്റിയിട്ടുണ്ട്.
അപമാനം
മൊത്തം മാധ്യമ സമൂഹത്തിന് തന്നെ അപമാനം എന്ന രീതിയിലാണ് പിന്നീട് മാതൃഭൂമി വാര്‍ത്ത പ്രചരിച്ചത്. അതിനൊപ്പം മാതൃഭൂമിയിലെ പ്രമുഖ മാധ്യമ പ്രവര്‍ത്തകര്‍ തന്നെ രംഗത്ത് വരികയായിരുന്നു.
ചാഞ്ഞ മരത്തില്‍ കയറാം
ചാഞ്ഞ മരത്തില്‍ കയറാം.... പക്ഷേ കൊമ്പില്‍ കൂണ് മുളച്ചിട്ടുണ്ടോ എന്ന് നോക്കണം. അല്ലെങ്കില്‍ മരം വീഴുമ്പോള്‍ കയറിയവനും വീഴും എന്നായിരുന്നു ടിഎം ഹര്‍ഷന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ അവസാന ഭാഗം.
വൈറല്‍ ചോദ്യങ്ങള്‍
ജയരാജനെതിരെ ഉള്ള വാര്‍ത്തയോട് 12 ചോദ്യങ്ങളാണ് ഹര്‍ഷന്‍ ഫേസ്ബുക്കിലൂടെ ചോദിച്ചത്. ഈ ചോദ്യങ്ങളുടെ ഉത്തരങ്ങളിലൂടെ വാര്‍ത്ത വ്യാജ വാര്‍ത്തയാണെന്ന് തെളിയുകയും ചെയ്യും.
ചോദ്യങ്ങള്‍
ഇരിണാവ് ജയരാജന്റെ കുടുംബ ക്ഷേത്രമാണോ? ജയരാജന്റെ കുടുംബമാണോ ക്ഷേത്രം ഭരിക്കുന്നത്? മലബാര്‍ ദേവസ്വം ബോര്‍ഡ് ക്ഷേത്രത്തെ ഏറ്റെടുത്തിട്ടില്ലേ? ഭരമസമിതിയുടെ നടപടി അസ്വാഭാവികമാണോ? ഇത് ആദ്യമായോ കുറഞ്ഞ വരുമാനമുള്ള ക്ഷേത്രങ്ങള്‍ പുനരുദ്ധാരണത്തിനായി സര്‍ക്കാര്‍ സഹായം തേടുന്നത്? പ്രദേശവാസിയായ മന്ത്രിയോട് സഹായം തേടുന്നതില്‍ തെറ്റുണ്ടോ?... ചോദ്യങ്ങള്‍ തീരുന്നില്ല..
തീരുമാനം
ക്ഷേത്രത്തിന്റെ അപേക്ഷ വനംവകുപ്പിന കൈമാറുകല്ലാതെ വ്യവസായ വകുപ്പ് മന്ത്രിയായ ജയരാജന്‍ തന്നെ തീരുമാനം എടുക്കണമായിരുന്നോ? അതോ ഒന്നും നോക്കാതെ ചവറ്റുകുട്ടയില്‍ തള്ളണമായിരുന്നോ? വനംവകുപ്പിന് മേല്‍ ഡയരാജന്‍ സമ്മര്ഡദ്ദം ചെലുത്തിയോ?
റോക്കറ്റ് സയന്‍സ്
1050 ക്യൂബിക് മീറ്റര്‍ മരത്തടി എന്നത് കട്ടന്‍സ് പണി അറിയാത്ത ഏതോ കോന്തന്‍ 1050 ക്യൂബിക് ഫീറ്റ് എന്നതിന് പകരം കുറിച്ച കണക്കാണെന്ന് തിരിച്ചറിയാന്‍ റോക്കറ്റ് സയന്‍സ് പഠിക്കണോ? ഒന്നര കോടി രൂപയുടെ കണക്ക് ആ അപേക്ഷയില്‍ തന്നെ ഉള്ളപ്പോള്‍ ഒരു സംശയം ആര്‍ക്കായാലും തോന്നേണ്ടതല്ലേ? ഹര്‍ഷന്റെ ചോദ്യങ്ങള്‍ ഇങ്ങനെയാണ് തുടരുന്നത്.
വേട്ടയാടലല്ല വാര്‍ത്ത
വേട്ടയാടലല്ല വാര്‍ത്ത, അര്‍ദ്ധ സത്യവും അല്ല. പതിനഞ്ച് വര്‍ഷം മുമ്പ് പഠിച്ചത്- മാതൃഭൂമി ന്യൂസിലെ തിരുവനന്തപുരം ബ്യൂറോചീഫ് മഹേഷ് ചന്ദ്രന്‍ ഫേസ്ബുക്കില്‍ എഴുതിയ കുറിപ്പാണിത്. കരുവാകരുത് അറിഞ്ഞോ, അറിയാതേയോ എന്നൊരു പോസ്റ്റും മഹേഷ് ചന്ദ്രന്‍ പ്രസിദ്ധീകരിച്ചിരുന്നു.
മാപ്പ്
ജയരാജന്‍ വിവാദത്തില്‍ മാതൃഭൂമി പത്രത്തില്‍ കാര്‍ട്ടൂണ്‍ വരച്ച ഗോപീകൃഷ്ണനും സംഭവത്തില്‍ മാപ്പ് പറഞ്ഞു. ഒരു ഫേസ്ബുക്ക് ചര്‍ച്ചയിലാണ് ഗോപീകൃഷ്ണന്‍ തെറ്റ് ഏറ്റുപറഞ്ഞത്.
ഫേസ്ബുക്ക്
ടിഎം ഹര്‍ഷനും മഹേഷ് ചന്ദ്രനും എഴുതിയ ഫേസ്ബുക്ക് പോസ്റ്റുകള്‍ പിന്നീട് ഡിലീറ്റ് ചെയ്യപ്പെട്ടു. സമ്മര്‍ദ്ദം കൊണ്ടായിരിക്കാം അവ ഡീലീറ്റ് ചെയ്യേണ്ടി വന്നത്.