ആഭ്യന്തരവകുപ്പിന്റെ ചുമതല ജയരാജന് നല്‍കിയേക്കും; ഇപിയുടെ തിരിച്ചുവരവ് പൂര്‍വ്വാധികം ശക്തിയോടെ
ബന്ധുനിയമന വിവാദത്തെ തുടര്‍ന്ന് മന്ത്രിസഭയില്‍നിന്ന് പുറത്തുപോകേണ്ടി വന്ന സിപിഎം നേതാവ് ഇപി ജയരാജന്‍ വീണ്ടും മന്ത്രിയാകുന്നകാര്യത്തില്‍ പാര്‍ട്ടിക്കുള്ളില്‍ തീരുമാനമായി. ബന്ധുനിയമന കേസില്‍ വിജിലന്‍സിന്റെ ക്ലീന്‍ ചിറ്റ് നേരത്തെ ഇപി ജയരാജന് ലഭിച്ചിരുന്നു. മന്ത്രിസഭ പുനസംഘടന അടുത്ത ദിവസങ്ങളില്‍ തന്നെയുണ്ടാകും. ഇന്ന് ചേരുന്ന പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയേറ്റും ഇതുസംഭന്ധിച്ച് തീരുമാനം എടുക്കും.
ബന്ധുനിയമന വിവാദം ഉയര്‍ന്ന ഘട്ടത്തില്‍ തന്നൈയായിരുന്നു 4 മാസം മാത്രം അധികാരത്തിലിരിക്കെ ഇപി ജയരാജന്‍ രാജിവെച്ചത്. അഴിമതി വിരുദ്ധമുദ്രാവാക്യങ്ങളുമായി അധികാരത്തിലെത്തിയ ഇടതുമുന്നണിയിലെ പ്രമുഖ മന്ത്രിക്ക് നേരെതന്നെ അഴിമതി ആരോപണം ഉയര്‍ന്നതോടെ മുഖ്യമന്ത്രിയടക്കം ഇടപെട്ട് അദ്ദേഹത്തെക്കൊണ്ട് രാജിവെപ്പിക്കുകയായിരുന്നു. തിരിച്ചെത്തുന്ന ജയരാജന് എത് വകുപ്പ് ലഭിക്കുമെന്ന ചര്‍ച്ചയാണ് ഇപ്പോള്‍ നടക്കുന്നത്.
കുറ്റവിമുക്തന്‍
ബന്ധു നിയമന വിവാദത്തില്‍ ജയരാജന്‍ അഴിമതി നടത്തിയിട്ടില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ടിന്റെ കൂടി അടിസ്ഥാനത്തില്‍ ഇപി ജയരാജനെ കേസില്‍ നിന്ന് കുറ്റവിമുക്തനാക്കുകയായിരുന്നു. ഫോണ്‍കോള്‍ വിവാദത്തെതുടര്‍ന്ന് രാജിവെയക്കേണ്ടി വന്ന ശശീന്ദ്രന്‍ കുറ്റവിമുക്തനായതിന് ശേഷം വീണ്ടും അധികാരത്തില്‍ തിരിച്ചെത്തിയതും ഇപി ജയരാന്റെ തിരിച്ചുവരവിന് അനുകൂലമാവുകയായിരുന്നു.
രണ്ടാമന്‍
കേസില്‍ കുറ്റ വിമുക്തമാക്കപ്പെട്ടിട്ടും ദീര്‍ഘകാലമായി മന്ത്രിസഭയില്‍ നിന്ന് അകറ്റി നിര്‍ത്തപ്പെട്ടതിന് ശേഷമാണ് ഇപി ജയരാജന്‍ വീണ്ടും മന്ത്രിസഭയിലേക്ക് തിരിച്ചെത്തുന്നത്. മന്ത്രിസഭയിലെ രണ്ടാമന്‍ എന്ന വിശേഷണം ഉണ്ടായിരുന്ന ഇപി ജയരാജന്റെ മന്ത്രിസഭാ പുനപ്രവേശനം സംബന്ധിച്ച് നേതാക്കള്‍ക്കിടയില്‍ ധാരണയായതാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.
സിപിഎം നടത്തുന്നത്
മന്ത്രിസഭയിലെ രണ്ടാമനായി തന്നെ ജയരാജനെ തിരിച്ചെത്തിക്കാനുള്ള നീക്കങ്ങളാണ് സിപിഎം നടത്തുന്നത്. ഈ ദൗത്യങ്ങള്‍ക്ക് നേതൃത്വം വഹിക്കുന്നത് മുഖ്യമന്ത്രി പിണറായി വിജയന്‍ നേരിട്ടാണ്. മുഖ്യമന്ത്രി വിദഗ്ദ്ധ ചികിത്സയ്ക്കായി അമേരിക്കയിലേക്ക് പോവം മുമ്പ് ജയരാജന്‍ വീണ്ടും സത്യപ്രതിജ്ഞ ചെയ്തു ചുമതലയേല്‍ക്കും.
പോളിറ്റ്ബ്യൂറോ
പോളിറ്റ്ബ്യൂറോയുടെ അനുമതി നേടിയ ശേഷമാണ് വിഷയം സംസ്ഥാന സെക്രട്ടറിയേറ്റില്‍ അവതരിപ്പിക്കുക. ഇന്ന് ചേരുന്ന സെക്രട്ടറിയേറ്റ് യോഗം നേരത്തെ തീരുമാനിച്ചതാണെങ്കിലും സംസ്ഥാനസമിതി അടിയന്തരമായി വിളിച്ചതാണ്. കേന്ദ്രനേതൃത്വം നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്നാണ് അടിയന്തര സംസ്ഥാന സമിതി വിളിച്ചത്.
അനുകൂലം
കേന്ദ്രനേതൃത്വത്തിന് അനുകൂല നിലപാടാണ് ജയരാജന്റെ തിരിച്ചുവരവില്‍ ഉള്ളത്. മുതിര്‍ പിബി അംഗം എസ് രാമചന്ദ്രന്‍ പിള്ളയടുെ ഇന്നലത്തെ പ്രതികരണം ഇതിന് അടിവരയിടുന്നു. ഇതടക്കമുള്ള വിഷയങ്ങള്‍ സംസ്ഥാനകമ്മിറ്റി ചര്‍ച്ച ചെയ്യുമെന്ന് എസ്ആര്‍പി പറഞ്ഞു.
വകുപ്പ്
തിരിച്ചെത്തുന്ന ജയരാജന് അദ്ദേഹത്തിന്റെ പഴയ വകുപ്പായ വ്യവസായ വകുപ്പ് തിരിച്ചു നല്‍കുമെന്നാണ് സൂചന. സഹകരണം, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളും ജയരാജന് ലഭിക്കുമെന്ന റിപ്പോര്‍ട്ടുകളും പുറത്തുവരുന്നുണ്ട്.
ജലീലില്‍ നിന്ന്
അങ്ങനെയങ്കില്‍ മന്ത്രിസഭയില്‍ സമൂലമായ അഴിച്ചുപണിയായിരിക്കും നടക്കുക. ജലീലില്‍ നിന്ന് തദ്ദേശസ്വയംഭരണ വകുപ്പ് എടുത്തുമാറ്റുമെന്ന് അഭ്യൂഹങ്ങളുണ്ട്. ജയരാജന് വ്യവസായം കൈമാറുകയാണെങ്കില്‍ എസ് മൊയ്തീന് തദ്ദേശസ്വയംഭരണം നല്‍കിയേക്കും.
സഹകരണം
മൊയ്തീന് പകരമായി കടകംപള്ളി സുരേന്ദ്രനില്‍ നിന്ന് സഹകരണം എടുത്ത് നല്‍കിയേക്കും. കെകെ ശൈലജയില്‍ നിന്ന് സാമൂഹ്യനീതി വകുപ്പ് ജലീലിന് നല്‍കുമെന്നും പ്രചരണമുണ്ട്. എന്തായാലും മന്ത്രിസഭയിലെ രണ്ടാമനായി തന്നെയായിരിക്കും ജയരാജന്റെ തിരിച്ചുവരവ്. അതിനൊത്ത വകുപ്പുകളും അദ്ദേഹത്തിന് ലഭിക്കും.
ആഭ്യന്തരവകുപ്പ്
മുഖ്യമന്ത്രി ചികിത്സക്ക് പോകുന്ന കാലയളവില്‍ ആഭ്യന്തരവകുപ്പ് ജയരാജന് കൈമാറും എന്ന പ്രചാരണവും ശക്തമാണ്. പിണറായി പോകുന്ന ഒഴിവില്‍ മുഖ്യമന്ത്രിയുടെ താത്കാലിക ചുമതലയം ജയരാജന്‍ നിര്‍വ്വഹിക്കും. ചിങ്ങം ഒന്നിനായിരിക്കും ജയരാജന്‍ ചുമതലയേല്‍ക്കുക.
സിപിഐ
നേരത്തെ ഇപി ജയരാജനെ തിരിച്ചുകൊണ്ടുവരാന്‍ ശ്രമിച്ചപ്പോള്‍ ശക്തമായ വിയോജിപ്പായിരുന്നു സിപിഐ എടുത്തിരുന്നത്. ജയരാജന്‍ തിരിച്ചുവരികയാണെങ്കില്‍ തങ്ങള്‍ക്കും ഒരു മന്ത്രി കൂടി വേണമെന്നായിരുന്നു അവരുടെ മുന്‍ നിലപാട്. ഈ സാഹചര്യത്തില്‍ അവരെ അനുനിയപ്പിക്കാന്‍ ക്യാബിനറ്റ് പദവിയോടെ ചീഫ് വിപ്പ് സ്ഥാനവും നല്‍കിയേക്കും.
പ്രതികരണം
ആരോപണം ഉന്നയിക്കപ്പെട്ടപ്പോള്‍ പുറത്ത് നിന്ന ജയരാജന്‍ കുറ്റവിമുക്തമാക്കപ്പെട്ടതിന് ശേഷം തിരിച്ചെത്തുന്നതില്‍ തെറ്റില്ലെന്ന് പ്രമുഖര്‍ വിലയിരുത്തി. അതേ സമയം ഇത് എല്‍ഡിഎഫിന്റെ രാഷ്ട്രീയ പാപ്പരത്തമെന്ന് കെ സുരേന്ദ്രനും രാഷ്ട്രീയ അധാര്‍മ്മികതയെന്ന് രമേശ് ചെന്നിത്തലയും പ്രതികരിച്ചു.