കുഴപ്പമുണ്ടാക്കാൻ വെപ്രാളപ്പെട്ട് നടക്കുന്നു: ഇടപെടൽ കാണുമ്പോൾ ആരും സംശയിച്ചുപോകും; ഇപി ജയരാജൻ
തിരുവനന്തപുരം: സെക്രട്ടറിയറ്റിലെ പ്രോട്ടോക്കോൾ വിഭാഗത്തിലുണ്ടായ തീപിടുത്തത്തിന് ശേഷമുണ്ടായ സംഭവങ്ങളിൽ പ്രതികരണവുമായി മന്ത്രി ഇപി ജയരാജൻ. സെക്രട്ടറിയേറ്റിനെ കലാപഭൂമിയാക്കാൻ ആസൂത്രിത ശ്രമം നടക്കുന്നതായാണ് മന്ത്രി കുറ്റപ്പെടുത്തുന്നത്. വ്യാപകമായി അക്രമം നടത്തുന്നതിനായി ബിജെപി- കോൺഗ്രസ് നേതാക്കൾ ശ്രമിക്കുകയാണെന്നും മന്ത്രി പറയുന്നു. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയ്ക്കെതിരെ രംഗത്തെത്തിയ മന്ത്രി ചെന്നിത്തല സ്ഥിതി കൂടുതൽ വഷളാക്കുന്നുവെന്നും കുറ്റപ്പെടുത്തി.
സുപ്രധാന രേഖകളെല്ലാം സുരക്ഷിതം, കത്തി നശിച്ചത് ഗസ്റ്റ് റൂം ബുക്കിംഗ് രേഖകളെന്ന് അഡി. സെക്രട്ടറി
സെക്രട്ടറിയേറ്റിലെ സാൻഡ് വിച്ച് ബ്ലോക്കിൽ ബ്ലോക്കിൽ തീപിടുത്തമുണ്ടായ ഉടൻ തന്നെ ജീവനക്കാരും അഗ്നിശമനസേനയും ഫലപ്രദമായി ഇടപെട്ട് തീയണച്ചു. എന്നാൽ കോൺഗ്രസ്- ബിജെപി നേതാക്കൾ സെക്രട്ടറിയേറ്റിനെ കലാപ ഭൂമിയാക്കുന്നതിനുള്ള ആസൂത്രിത ശ്രമമാണ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും മന്ത്രി ആരോപിച്ചു. ഇരു പാർട്ടികളുടേയും നേതാക്കളുടെയും സാന്നിധ്യവും ഇടപെടലും കാണുമ്പോൾ അക്രമത്തിന് പിന്നിൽ ഇവരുടെ കൈകളാണെന്ന് ആരും സംശയിച്ചുപോകുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. പ്രോട്ടോക്കോൾ ഓഫീസിൽ തീപിടിച്ച സംഭവത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും ഇപി ജയരാജൻ പറഞ്ഞു. പ്രതിഷേധത്തിന് പിന്നിലുള്ളവരുടെ ലക്ഷ്യം സംശയകരമാണെന്നും, സംഘര്‍ഷമുണ്ടാക്കാന്‍ മനപ്പൂര്‍വമുള്ള ശ്രമം നടക്കുന്നുവെന്ന് സംശയിക്കുന്നതായും സംഭവത്തിന് പിന്നാലെ മന്ത്രി പ്രതികരിച്ചിരുന്നു.
സംഭവത്തിൽ പോലീസിനെ വിമർശിച്ചും മന്ത്രി രംഗത്തെത്തിയിരുന്നു. സംഭവം ഉണ്ടായ ഉടനെ അക്രമം കാണിക്കുമ്പോൾ അതിന് അവസരം ഒരുക്കുന്ന നിലപാടാണ് പോലീസിന്റെ ഭാഗത്തുനിന്ന് ഉണ്ടായതെന്നും മന്ത്രി ആരോപിച്ചിരുന്നു. പ്രതിപക്ഷം എന്തെങ്കിലും കുഴപ്പം ഉണ്ടാക്കാൻ വെപ്രാളപ്പെട്ട് നടക്കുകയാണെന്നും രമേശ് ചെന്നിത്തല സ്ഥിതി കൂടുതൽ വഷളാക്കാൻ ശ്രമിക്കുകയാണെന്നും ജയരാജൻ പറഞ്ഞു.
സെക്രട്ടറിയേറ്റിൽ തീപിടുത്തമുണ്ടായതിന് പിന്നാലെ പ്രതിക്ഷ നേതാവ് രമേശ് ചെന്നിത്തലയും ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനും ഉൾപ്പെടെയുള്ളവർ സെക്രട്ടറിയേറ്റിന് മുമ്പിലെത്തിയിരുന്നു. സെക്രട്ടറിയേറ്റിന് അകത്തേക്ക് ജനപ്രതിനിധികളെ പ്രവേശിപ്പിക്കാതായതോടെ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല സെക്രട്ടറിയേറ്റിന് മുന്നില്‍ കുത്തിയിപ്പ് സമരവും ആരംഭിച്ചിരുന്നു. തുടർന്നാണ് രമേശ് ചെന്നിത്തല, വിഎസ് ശിവകുമാര്‍, വിടി ബല്‍റാം, കെഎസ് ശബരീനാഥന് എന്നിവരെ അകത്തേക്ക് കടക്കാൻ അനുവദിച്ചത്.
സെക്രട്ടറിയേറ്റിലെ സാൻഡ് വിച്ച് ബ്ലോക്കിലുള്ള ചീഫ് പ്രോട്ടോക്കോൾ ഓഫീസറുടെ ഓഫീസിലാണ് ഇന്ന് വൈകിട്ടോടെ തീപിടുത്തമുണ്ടായിട്ടുള്ളത്. ഏതാനും ഫയലുകളും കമ്പ്യൂട്ടറും കത്തി നശിച്ചിട്ടുണ്ട്. എന്നാൽ ഏതെല്ലാം ഫയലുകളാണ് കത്തിനശിച്ചിട്ടുള്ളതെന്ന് വ്യക്തമല്ല. ഷോർട്ട് സർക്യൂട്ട് മൂലമാണ് തീപിടുത്തമുണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഫയർഫോഴ്സ് സ്ഥലത്തെത്തിയാണ് തീയണച്ചത്. ഓഫീസിൽ നിന്ന് പുകയുയരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ ജീവനക്കാർ തന്നെയാണ് ഫയർഫോഴ്സിനെ വിവരമറിയിച്ചത്.