'ശോഭ സുരേന്ദ്രനെ നേരിൽ കണ്ടിട്ടില്ല, എന്നെ പോലൊരാൾ ബിജെപിയിൽ ചേരുമോ?, അയ്യയ്യേ'; ഇപി ജയരാജൻ
കൊച്ചി: ബിജെപി നേതാവ് ശോഭാ സുരേന്ദ്രന്റെ ആരോപണങ്ങൾ തള്ളി എൽഡിഎഫ് കൺവീനർ ഇപി ജയരാജൻ. താൻ ശോഭയെ നേരിൽ കാണുകയോ ചർച്ച നടത്തുകയോ ചെയ്തിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്നെ പോലൊരാൾ എന്തിനാണ് അവരുമായി ചർച്ച നടത്തുന്നതെന്നും ഇപി ജയരാജൻ ചോദിച്ചു. അൽപം ബുദ്ധിയുള്ള ആരെങ്കിലും കേരളത്തിൽ ബിജെപിയിൽ ചേരുമോയെന്നും ശോഭയ്ക്കെതിരെ നിയമനടപടി ആലോചിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.
'ഞാൻ ബിജെപിയിൽ ചേരാനോ? കേരളത്തില്‍ എന്റെ പൊസിഷന്‍ നോക്കൂ, ഒരല്പം ബുദ്ധിയുള്ള ആരെങ്കിലും ബി.ജെ.പിയില്‍ പോയി ചേരുന്നതിനെക്കുറിച്ച് ചിന്തിക്കുമോ? ഇവരെപ്പോലെ അല്പബുദ്ധികള്‍ ചിന്തിക്കുക എന്നല്ലാതെ? ഞാനീ കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ടൊരു പൊതുപ്രവര്‍ത്തകനല്ലേ? ഞാന്‍ പോയി ബി ജെ പിയില്‍ ചേരുമോ, കേരളത്തില്‍? അയ്യയ്യയ്യേ, വൃത്തികെട്ട ഇങ്ങനത്തെ കാര്യങ്ങള്‍.

ഞാൻ ആ സ്ത്രീയെ നേരിട്ട് കണ്ടത് ഉമ്മൻചാണ്ടിയുടെ മരണ സമയത്താണ്. ഞാൻ ആ സ്ത്രീയോട് ഒരു സ്ഥലത്ത് വെച്ചും സംസാരിച്ചിട്ടില്ല. എന്നെ പോലൊരാൾ ആ സ്ത്രീയോട് എന്ത് കാര്യത്തിനാണ് സംസാരിക്കേണ്ടത്. എനിക്ക് ആ സ്ത്രീയെ ഇഷ്ടമല്ല, പണ്ടേതന്നെ. അവരുടെ പ്രസംഗങ്ങളൊക്കെ കുഴപ്പം പിടിച്ചതാണ്. അവരെ കാണുകയോ സംസാരിക്കുകയോ ചെയ്തിട്ടില്ല. ഫോണില്‍ പോലും ആ സ്ത്രീയോട് ഞാന്‍ സംസാരിച്ചിട്ടില്ല. തന്നെ ലക്ഷ്യമിടുന്നതിന് പിന്നില്‍ ആസൂത്രിതമായ പദ്ധതിയുണ്ട്. ആ പദ്ധതിയുടെ ഭാഗമായിട്ടാണ് ഇപ്പോൾ ഇത്തരത്തിലുള്ള ആരോപണങ്ങള്‍ തയ്യാറായിക്കൊണ്ടിരിക്കുന്നത്.
എന്നെ വന്ന് ഒരാൾ കണ്ടാൽ അതെന്തിനാണ് ഞാൻ പാർട്ടിയെ അറിയിക്കേണ്ടത്. അതിൽ രാഷ്ട്രീയ വിഷയം ഉണ്ടോ? പാർട്ടി നേതാക്കളെ പലരും വന്ന് കാണും. അതൊന്നും പാർട്ടിയെ അറിയിക്കേണ്ട കാര്യമില്ല. തന്റെ മുന്നില്‍ ഘടകകക്ഷികളാരും അതൃപ്തി പ്രകടിപ്പിച്ചിട്ടില്ല. ആര്‍ക്കും സ്വതന്ത്രമായി അഭിപ്രായം പറയാനുള്ള അധികാരവും അവകാശവുമുണ്ടെന്നായിരുന്നു സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിന്റെ വിമര്‍ശനത്തോട് മാധ്യമപ്രവര്‍ത്തകര്‍ പ്രതികരണം ആരാഞ്ഞപ്പോഴുള്ള മറുപടി.
എന്നെക്കാണാൻ മുൻ മന്ത്രി വരുന്നു, പരിചയപ്പെടാൻ വന്നതാണെന്ന് പറഞ്ഞു.
ദല്ലാള്‍ എന്തിനാണ് ജാവഡേക്കറേയും കൂട്ടി എന്റെയടുത്തേക്ക് വന്നത് എന്നാണ് ചോദിക്കേണ്ട ചോദ്യം. ദല്ലാളും കേന്ദ്രമന്ത്രിയായിരുന്ന ബി ജെ പി നേതാവുമായുള്ള ബന്ധമല്ലേ അന്വേഷിക്കേണ്ടത്. ദല്ലാളുമായി എനിക്ക് സൗഹൃദവും ബന്ധവുമില്ല. ശോഭ പറയുന്ന ഹോട്ടലിൽ ഞാൻ പോയിട്ടില്ല', ഇപി ജയരാജൻ പറഞ്ഞു. കണ്‍വീനര്‍ സ്ഥാനത്തd നിന്ന് മാറ്റും, രാജിവെക്കും എന്നാണ് പറയുന്നതെന്ന ചോദ്യത്തോട് കുറച്ച് കാത്തിരിക്കൂവെന്നായിരുന്നു ഇപിയുടെ പ്രതികരണം. നിയമ നടപടിയുണ്ടാകോയെന്ന ചോദ്യത്തിന് അത് ആലോചിക്കും എന്നും അദ്ദേഹം പറഞ്ഞു
വെണ്ണലയിലെ ദല്ലാള്‍ നന്ദകുമാറിന്റെ വീട്ടില്‍വെച്ചും ഡല്‍ഹിയില്‍വെച്ചും തൃശ്ശൂര്‍ രാമനിലയില്‍ത്തില്‍വെച്ചും ഇപിയുമായി കൂടിക്കാഴ്ച നടത്തിയെന്നായിരുന്നു ശോഭാ സുരേന്ദ്രന്‍ ആരോപിച്ചത്. ബിജെപിയില്‍ ചേരാനിരുന്നതിന്റെ തലേദിവസം ഇപി പിന്മാറുകയായിരുന്നു. കേരളത്തില്‍ നിന്നെത്തിയ ഒരു ഫോൺ കോളാണ് മാറ്റത്തിന് പിന്നിൽ. ആ ഫോൺ കോളിന് ശേഷം ഇപി പരിഭ്രാന്തനായി, പാര്‍ട്ടിയില്‍ ചേരുന്നതിനുള്ള തീയ്യതി മാറ്റിവക്കണമെന്നാവശ്യപ്പെട്ടു, പിണറായിയുടേത് ആയിരുന്നു ആ കോള്‍ എന്നാണ് മനസിലാക്കുന്നതെന്നും ശോഭ പറഞ്ഞു.












Click it and Unblock the Notifications