സിപിഎമ്മിന് അടുത്ത ഇരുട്ടടി.. കുന്നിടിച്ച് നേതാവിന്റെ മകന്റെ കോടികളുടെ റിസോർട്ട് നിർമ്മാണം!
കണ്ണൂര്‍: ബന്ധു നിയമന വിവാദത്തില്‍ ഉള്‍പ്പെട്ട് മന്ത്രിസ്ഥാനം നഷ്ടപ്പെട്ട സിപിഎം നേതാവും എംഎല്‍എയുമായ ഇപി ജയരാജന്‍ വീണ്ടും വിവാദത്തില്‍. കോടിയേരി ബാലകൃഷ്ണന്റെ കാര്യത്തിലെന്ന പോലെ മകനാണ് ഇത്തവണ ഇപിക്കും സിപിഎമ്മിനും പണി കൊടുത്തിരിക്കുന്നത്.
ഇപി ജയരാജന്റെ മകന്റെ നേതൃത്വത്തിലുള്ള കമ്പനി കുന്നിടിച്ച് നിരത്തി ആയുര്‍വേദ റിസോര്‍ട്ടും ആശുപത്രിയും പണിയുന്നതായാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. കീഴാറ്റൂരില്‍ കൈ പൊള്ളിയിരിക്കുന്ന സിപിഎമ്മിന് അടുത്ത അടിയായി മാറുകയാണ് കുന്നിടിച്ചുള്ള റിസോര്‍ട്ട് നിര്‍മ്മാണം.
അടുത്തത് ജയരാജനും മകനും
പിണറായി വിജയന്‍ സര്‍ക്കാരില്‍ വ്യവസായ മന്ത്രിയായിരിക്കേ സഹോദരന്റെ മരുമകള്‍, പികെ ശ്രീമതിയുടെ മകന്‍ എന്നിവരെ ചട്ടം ലംഘിച്ച് നിയമിച്ചു എന്ന ആരോപണത്തിന്റെ പുറത്താണ് ഇപി ജയരാജന്റെ മന്ത്രിക്കസേര തെറിച്ചത്. മന്ത്രിസഭയില്‍ നിന്നും പുറത്തായ ഇപി പിന്നെയും ക്ഷേത്ര സന്ദര്‍ശനം ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ അകപ്പെട്ടു. ഏറ്റവും ഒടുവിലായി മകന്റെ നേതൃത്വത്തിലുള്ള സ്വകാര്യ കമ്പനി വന്‍ പാരിസ്ഥിതിക ആഘാതമുണ്ടാക്കുന്ന നിര്‍മ്മാണം നടത്തുന്നുവെന്ന ആരോപണത്തിലാണ് ജയരാജന്‍ കുടുങ്ങിയിരിക്കുന്നത്.
കുന്നിടിച്ച് നിർമ്മാണം
നേരത്തെ കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി സാമ്പത്തിക തട്ടിപ്പില്‍ പ്രതിസ്ഥാനത്ത് വന്നത് പാര്‍ട്ടിയെ നാണം കെടുത്തിയിരുന്നു. പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കളുടെ മക്കള്‍ വന്‍ ബിസ്സിനസ്സും മറ്റുമായി നടക്കുന്നുവെന്ന ആക്ഷേപം ഇതാദ്യമായല്ല ഉയരുന്നത്. ഇപിയുടെ മകനായ പുതുശ്ശേരി കോറോത്ത് ജയ്‌സണ്‍ ഡയറക്ടര്‍ ബോര്‍ഡ് അംഗമായ സ്വകാര്യ കമ്പനിയാണ് കുന്നിടിച്ച് റിസോര്‍ട്ടും ആശുപത്രിയും കെട്ടിപ്പൊക്കാനൊരുങ്ങുന്നത്. ശാസ്ത്ര സാഹിത്യ പരിഷത്ത് ഇതിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.
നിർമ്മാണം ആന്തൂർ നഗരസഭയിൽ
മൊറാഴ ഉടുപ്പ് കുന്നിടിക്കുന്നുവെന്നാണ് പരാതി. കുന്നിടിച്ച് നിരത്തി പത്ത് ഏക്കര്‍ വിസ്തൃതിയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനം. കണ്ണൂര്‍ ആയുര്‍വേദിക് മെഡിക്കല്‍ കെയര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയുടെ പേരിലാണ് ആശുപത്രിയും റിസോര്‍ട്ടും നിര്‍മ്മിക്കുന്നത്. മൂന്ന് കോടി രൂപ മുതല്‍മുടക്കിലാണ് റിസോര്‍ട്ട് നിര്‍മ്മാണം. ആന്തൂര്‍ നഗരസഭയിലാണ് ഈ വിവാദ കുന്നിടിക്കലും നിര്‍മ്മാണവും നടത്തുന്നത്. സിപിഎമ്മിന് പ്രതിപക്ഷമില്ലാത്ത നഗരസഭയാണ് ആന്തൂര്‍.
വൻ വ്യവസായികൾക്കും പങ്ക്
ഇപി ജയരാജന്റെ മകന്‍ ജയ്‌സണിനൊപ്പം കേരളത്തിലെ വന്‍ വ്യവസായികളും ഈ ബിസിനസ്സിലെ പങ്കാളികളാണെന്ന് മാതൃഭൂമി റിപ്പോര്‍ട്ടില്‍ പറയുന്നു. വിവാദ കമ്പനി രൂപീകരിച്ചത് ജയ്‌സണും കളത്തില്‍ പാറയില്‍ രമേഷ് കുമാര്‍ എന്നയാളും ചേര്‍ന്നാണെന്ന് രേഖകള്‍ ചൂണ്ടിക്കാട്ടുന്നു. ജയ്‌സണ്‍ ആണ് കമ്പനിയുടെ ചെയര്‍മാന്‍. രമേഷ് കുമാര്‍ കമ്പനിയുടെ മാനേജിംഗ് ഡയറക്ടര്‍ ആണെന്ന് മെമ്മോറാണ്ടം ഓഫ് അസ്സോസ്സിയേഷനില്‍ പറയുന്നതായും മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു.
കളക്ടർക്ക് പരാതി
7 പേരെയാണ് കമ്പനിയുടെ ഡയറക്ടര്‍മാരായി കാണിച്ചിരിക്കുന്നത്. ഈ കമ്പനിയില്‍ ജയരാജന്റെ മകനുള്ളത് 25 ലക്ഷം രൂപയുടെ ഷെയറാണ്. 2016ലാണ് ആന്തൂര്‍ നഗരസഭ ഈ നിര്‍മ്മാണത്തിന് അനുമതി നല്‍കിയിരിക്കുന്നത്. കൃത്യമായി പറഞ്ഞാല്‍ 27.10.2016ന്. ആന്തൂര്‍ നഗരസഭ രൂപീകരിച്ച് ഒരാഴ്ചയ്ക്കകമാണ് കുന്നിടിച്ചുള്ള കെട്ടിട നിര്‍മ്മാണത്തിന് അനുമതി നല്‍കിയതെന്ന് രേഖകള്‍ വ്യക്തമാക്കുന്നു. കണ്ണൂര്‍ കളക്ടര്‍ക്കാണ് ഇതിനെതിരെ ശാസ്ത്ര സാഹിത്യ പരിഷത്ത് പരാതി നല്‍കിയിരിക്കുന്നത്. തളിപ്പറമ്പ് തഹസീൽദാരോട് കളക്ടർ റിപ്പോർട്ട് തേടിയിട്ടുണ്ട്.
ജീതുവിനെ വിരാജ് മറ്റൊരാൾക്കൊപ്പം കണ്ടു.. കൊല്ലാനുറപ്പിച്ച് കാത്ത് നിന്നു.. വിരാജിന്റെ പദ്ധതി പുറത്ത്
കർണാടകയിൽ ബിജെപിയെ നാണം കെടുത്തി അമിത് ഷായുടെ പ്രസംഗം.. ഷായും പരിഭാഷയും രണ്ട് വഴിക്ക്!