ഹിന്ദു ദേവതകളെ അപമാനിച്ചെന്ന്... മോഡൽ എൻജിനീയറിങ് കോളേജിലെ വിവാദ മാഗസിൻ പിൻവലിച്ചു...
മാഗസിനിൽ സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ ചിത്രങ്ങളും, പ്രസവദൃശ്യങ്ങളും ഉൾപ്പെടുത്തിയെന്നായിരുന്നു ആരോപണം.
കൊച്ചി: ഹിന്ദു ദേവതകളെയും സ്ത്രീകളെയും മോശമായി ചിത്രീകരിച്ചെന്ന പരാതിയെ തുടർന്ന് തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളേജിലെ വിവാദ മാഗസിൻ പിൻവലിച്ചു. 'നഗ്നതയ്ക്ക് ഭ്രഷ്ട് കൽപ്പിച്ചവർ' എന്ന പേരിൽ കോളേജ് യൂണിയൻ പുറത്തിറക്കിയ മാഗിസിനാണ് വിവാദത്തെ തുടർന്ന് പിൻവലിച്ചത്.
കഴിഞ്ഞദിവസം പുറത്തിറക്കിയ 2017-18 അദ്ധ്യയന വർഷത്തിലെ കോളേജ് മാഗസിൻ നിമിഷങ്ങൾക്കകമാണ് വിവാദമായി മാറിയത്. മാഗസിനിൽ സ്ത്രീകളെ അപമാനിക്കുന്ന തരത്തിൽ ചിത്രങ്ങളും, പ്രസവദൃശ്യങ്ങളും ഉൾപ്പെടുത്തിയെന്നായിരുന്നു ആരോപണം. സ്ത്രീകളുടെ നഗ്ന ചിത്രങ്ങളുടെ പെയിന്റിംഗുകളും കാർട്ടൂൺ രൂപത്തിലുള്ള ചിത്രങ്ങളും മാഗസിനിൽ ഉൾക്കൊള്ളിച്ചതും വിവാദമായി.
നഗ്ന മാഗസിൻ...
2017-18 അദ്ധ്യയന വർഷത്തെ വിദ്യാർത്ഥി യൂണിയനാണ് 'നഗ്നതയ്ക്ക് ഭ്രഷ്ട് കൽപ്പിച്ചവർ' എന്ന പേരിൽ മാഗസിൻ പുറത്തിറക്കിയത്. എന്നാൽ മാഗസിൻ പുറത്തിറങ്ങി നിമിഷങ്ങൾക്കകം തന്നെ പരാതികളുയർന്നു. മാഗസിനിൽ ഹിന്ദു ദേവതകളെയും സ്ത്രീകളെയും മോശമായി ചിത്രീകരിച്ചെന്നായിരുന്നു പ്രധാന പരാതി. ഇതിനുപുറമേ നഗ്നചിത്രങ്ങളും മാഗസിനിൽ ഉൾക്കൊള്ളിച്ചതായി ആക്ഷേപമുയർന്നു. ഹിന്ദു ദേവതകളെ മോശമായി ചിത്രീകരിച്ചതിലൂടെ വിശ്വാസികളെ വേദനിപ്പിച്ചെന്ന് ആരോപിച്ച് വിവിധ ഹിന്ദു സംഘടനകളും പ്രതിഷേധവുമായി രംഗത്തെത്തി. ഈ സംഘടനകളാണ് മാഗസിൻ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കോളേജ് അധികൃതർക്ക് പരാതി നൽകിയത്. സംഭവം വിവാദമായതോടെ മോഡൽ കോളേജിലെ മാഗസിന് നഗ്ന മാഗസിനെന്ന പേരും കൈവന്നിരുന്നു.
വിവാദം...
ഹിന്ദു ദേവതകളെ മോശമായി ചിത്രീകരിച്ചതിന് പുറമേ മാഗസിനിലൂടെ പ്രധാനമന്ത്രിയെ മോശമായ ഭാഷയിൽ വിമർശിച്ചതായും ആരോപണമുണ്ട്. അതിനിടെ മാഗസിനെതിരെ പരാതികളുടെ പ്രളയമായതോടെ മാഗസിന്റെ സ്റ്റുഡന്റ് എഡിറ്ററോടും, സ്റ്റാഫ് എഡിറ്ററോടും കോളേജ് അധികൃതർ വിശദീകരണം തേടിയിരുന്നു. കണ്ണൂർ സ്വദേശിയും സ്റ്റാഫ് എഡിറ്ററുമായ എം സജീഷും, വിദ്യാർത്ഥി യൂണിയനിലെ മാഗസിൻ എഡിറ്ററും സംഭവത്തിൽ രേഖാമൂലം വിശദീകരണം നൽകി. ഇതിനുപിന്നാലെയാണ് മാഗസിൻ പിൻവലിക്കാൻ തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളേജ് അധികൃതർ തീരുമാനമെടുത്തത്. വിവാദ മാഗസിൻ പിൻവലിച്ചതായി കോളേജ് വെബ്സൈറ്റിലൂടെ അറിയിച്ച കോളേജ് അധികൃതർ, വിദ്യാർത്ഥികളോടും സ്റ്റാഫുകളോടും മാഗസിൻ എത്രയും പെട്ടെന്ന് തിരിച്ചേൽപ്പിക്കാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും വ്യക്തമാക്കി.
എതിർപ്പ്...
കോളേജ് വെബ്സൈറ്റിലെ അറിയിപ്പിന് പിന്നാലെ ക്ലാസ് മുറികളിലും മാഗസിൻ പിൻവലിച്ചതു സംബന്ധിച്ച നോട്ടീസ് വായിച്ചു. അതേസമയം, വിവിധ ഹിന്ദു സംഘടനകളുടെ എതിർപ്പിനെ തുടർന്ന് മാഗസിൻ പിൻവലിച്ച നടപടിയിൽ വിദ്യാർത്ഥികൾക്കിടയിൽ പ്രതിഷേധമുണ്ട്. എന്നാൽ സംഭവത്തിൽ തൽക്കാലം പരസ്യപ്രതിഷേധത്തിന് മുതിരേണ്ടെന്നാണ് ഇവരുടെ നിലപാട്. എറണാകുളം തൃക്കാക്കരയിൽ സ്ഥിതിചെയ്യുന്ന മോഡൽ എൻജിനീയറിങ് കോളേജ് കേരളത്തിലെ മുൻനിര എൻജിനീയറിങ് കോളേജുകളിൽ ഒന്നാണ്. സർക്കാരിന്റെ നിയന്ത്രണത്തിലാണെങ്കിലും ഐഎച്ച്ആർഡിയ്ക്ക് കീഴിലാണ് കോളേജിന്റെ പ്രവർത്തനം.
''ഞാൻ എന്തു തെറ്റ് ചെയ്തെന്ന് മനസിലാകുന്നില്ല'', വിതുമ്പലോടെ സീരിയൽ നടി മഹാലക്ഷ്മി... വീഡിയോ കാണാം..
സീരിയൽ നടിക്കായി മത്സരഫലം അട്ടിമറിച്ചു! കേരള സർവകലാശാല കലോത്സവ വേദിയിൽ പ്രതിഷേധം...
''മാറ് തുറന്നിട്ട മൂന്നെണ്ണത്തിന്റെ കൂടെയല്ല കേരളത്തിലെ മൂന്നു കോടി ജനങ്ങളെന്ന് ഓർത്തിരിക്കണം''...