എറണാകുളം ഉൾപ്പെടെയുള്ള സ്റ്റേഷനുകളിൽ ടിക്കറ്റ് എടുക്കാൻ പുതിയ സംവിധാനം വരുന്നു; 3% വരെ നിരക്കിളവും
കേരളത്തിലെ പ്രധാന റെയിൽവേ സ്റ്റേഷനുകളിൽ 'റെയിൽ വൺ' സെൽഫ് ടിക്കറ്റിങ് സോണുകൾ സ്ഥാപിക്കാൻ ഒരുങ്ങി റെയിൽവെ. എറണാകുളം ജങ്ഷൻ, തിരുവനന്തപുരം സെൻട്രൽ, തൃപ്പൂണിത്തുറ ഉൾപ്പെടെയുള്ള സ്റ്റേഷനുകളിലാണ് പുതിയ സംവിധാനം നടപ്പാക്കുകയെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. യാത്രക്കാർക്ക് ടിക്കറ്റ് എടുക്കുന്നതിനുള്ള സൗകര്യം കൂടുതൽ എളുപ്പമാക്കുകയും ടിക്കറ്റ് കൗണ്ടറുകളിലെ തിരക്ക് കുറയ്ക്കുകയുമാണ് ലക്ഷ്യം. ഓണത്തിന് മുൻപ് തന്നെ പദ്ധതി നടപ്പിലാക്കാനാണ് റെയിൽവേയുടെ നീക്കം.
തിരുവനന്തപുരം മുതൽ വടക്കഞ്ചേരി വരെയുള്ള 102 സ്റ്റേഷനുകളിലാണ് റെയിൽ വൺ സെൽഫ് ടിക്കറ്റിങ് സോണുകൾ സ്ഥാപിക്കുന്നത്. പദ്ധതിയുടെ കരാർ കാറ്റലിസ്റ്റ് കളക്ടീവ് ലിമിറ്റഡ് എന്ന കമ്പനിക്കാണ് നൽകിയിരിക്കുന്നത്. നിലവിൽ അൺറിസർവ്ഡ് ടിക്കറ്റുകൾ എടുക്കുന്നതിനായി വലിയൊരു വിഭാഗം യാത്രക്കാരും ടിക്കറ്റ് കൗണ്ടറുകളെയാണ് ആശ്രയിക്കുന്നത്. ഇതുമൂലം പല സ്റ്റേഷനുകളിലും തിരക്കേറിയ സമയങ്ങളിൽ നീണ്ട ക്യൂ രൂപപ്പെടാറുണ്ട്. പുതിയ സംവിധാനം വരുന്നതോടെ ഈ സാഹചര്യം ഒരു പരിധിവരെ മാറുമെന്നാണ് റെയിൽവേ പ്രതീക്ഷിക്കുന്നത്.

സ്റ്റേഷനുകളിലെ പ്രധാന ഭാഗങ്ങളിലായിരിക്കും സെൽഫ് ടിക്കറ്റിങ് സോണുകൾ ഒരുക്കുക. ഓരോ കേന്ദ്രത്തിലും 65 ഇഞ്ച് വലിപ്പമുള്ള ഡിജിറ്റൽ സ്‌ക്രീനുകൾ സ്ഥാപിക്കും. ട്രെയിനുകളുടെ സമയവിവരങ്ങൾ, പ്ലാറ്റ്‌ഫോം നമ്പറുകൾ, ട്രെയിൻ വൈകുന്നുണ്ടോയെന്ന വിവരം, കോച്ചുകളുടെ സ്ഥാനം തുടങ്ങിയ വിവരങ്ങൾ ഈ സ്‌ക്രീനുകളിൽ ലഭ്യമാകും.
യാത്രക്കാർക്ക് ഇവിടെ പ്രദർശിപ്പിക്കുന്ന ക്യുആർ കോഡ് സ്‌കാൻ ചെയ്ത് റെയിൽ വൺ ആപ്പിലൂടെ ടിക്കറ്റ് എടുക്കാം. ടിക്കറ്റ് എടുക്കുന്നതിനൊപ്പം യാത്രയുമായി ബന്ധപ്പെട്ട വിവരങ്ങളും ഒരേ സ്ഥലത്ത് ലഭ്യമാകും. അൺറിസർവ്ഡ് ടിക്കറ്റുകൾ എടുക്കുന്നവർക്കാണ് ഈ സംവിധാനം പ്രയോജനപ്പെടുക.
റെയിൽ വൺ ആപ്പ് വഴി ടിക്കറ്റ് എടുക്കുന്നവർക്ക് മൂന്ന് ശതമാനം നിരക്കിളവും ലഭിക്കും. ഇതുകൂടാതെ പ്ലാറ്റ്‌ഫോം ടിക്കറ്റുകൾ ബുക്ക് ചെയ്യാനും എസി ലോഞ്ച്, ക്ലോക്ക് റൂം തുടങ്ങിയ സേവനങ്ങൾ ഉപയോഗിക്കാനുമാകും. ചില സ്റ്റേഷനുകളിൽ പോർട്ടർ സേവനവും ലഭ്യമാക്കും.
റെയിൽവേയുടെ കണക്കുകൾ പ്രകാരം ഇപ്പോഴും ഏകദേശം 40 ശതമാനം യാത്രക്കാരും സ്റ്റേഷനിലെത്തി നേരിട്ടാണ് ടിക്കറ്റ് എടുക്കുന്നത്. എറണാകുളം ജങ്ഷൻ പോലുള്ള പ്രധാന സ്റ്റേഷനുകളിൽ പ്രതിദിനം ലക്ഷക്കണക്കിന് ആളുകളാണ് യാത്ര ചെയ്യുന്നത്. ടിക്കറ്റിങ് സംവിധാനം കൂടുതൽ ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായാണ് റെയിൽവേ പുതിയ പദ്ധതി നടപ്പാക്കുന്നത്.
നിലവിൽ ഏകദേശം 25 ശതമാനം യാത്രക്കാരാണ് റെയിൽ വൺ സംവിധാനം ഉപയോഗിക്കുന്നത്. ഈ വർഷം അവസാനത്തോടെ ഇത് 50 ശതമാനമായി ഉയർത്തുകയാണ് ലക്ഷ്യം. അതിനായി കൂടുതൽ യാത്രക്കാരെ ഡിജിറ്റൽ ടിക്കറ്റിങ് സംവിധാനത്തിലേക്ക് കൊണ്ടുവരാനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.
റെയിൽ വൺ സംവിധാനത്തിൽ ജിയോഫെൻസിങ് സാങ്കേതികവിദ്യയാണ് ഉപയോഗിക്കുന്നത്. സ്റ്റേഷന്റെ 100 മീറ്റർ ചുറ്റളവിൽ എത്തിയാൽ സാധാരണ രീതിയിൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ സാധിക്കില്ല. ടിക്കറ്റ് എടുക്കാൻ സ്റ്റേഷനിൽ ലഭ്യമാക്കിയിരിക്കുന്ന ക്യുആർ കോഡ് സ്‌കാൻ ചെയ്യണം. പല യാത്രക്കാരും അവസാന നിമിഷത്തിലാണ് ക്യുആർ കോഡ് കണ്ടെത്താൻ ശ്രമിക്കുന്നത്. പുതിയ സെൽഫ് ടിക്കറ്റിങ് സോണുകൾ നിലവിൽ വരുന്നതോടെ ഈ പ്രശ്നത്തിനും പരിഹാരമാകും.
യാത്രക്കാർക്ക് ടിക്കറ്റ് എടുക്കുന്നതിനുള്ള നടപടികൾ ലളിതമാക്കുകയും സ്റ്റേഷനുകളിലെ തിരക്ക് നിയന്ത്രിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് റെയിൽവേ പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പൂർത്തിയായാൽ കേരളത്തിലെ പ്രധാന സ്റ്റേഷനുകളിൽ ഡിജിറ്റൽ ടിക്കറ്റിങ് കൂടുതൽ വ്യാപകമാകുമെന്നാണ് റെയിൽവേയുടെ വിലയിരുത്തൽ.












Click it and Unblock the Notifications