ഓപ്പറേഷൻ കൊറോണ നടപ്പിലാക്കിയത് ഇങ്ങനെ: നിർണായക പങ്ക് ജില്ലാ കളക്ടർ സുഹാസിന്, നടപടികൾ ഇങ്ങനെ...
കൊച്ചി: കൊറോണ ബാധിതനായ ബ്രിട്ടീഷ് പൌരൻ നെടുമ്പാശ്ശേരിയിലെത്തിയ വിവരം അറിഞ്ഞത് ടേക്ക് ഓഫിന് 15 മിനിറ്റ് അവശേഷിക്കെ. എറണാകുളം ജില്ലാ കളക്ടർ എസ് സുഹാസിന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് വിമാനം ടേക്ക് ഓഫിന് മുമ്പ് വിമാനത്തിന്റെ യാത്ര തടഞ്ഞത്. വിമാനത്തിലെ മുഴുവൻ ജീവനക്കാരുടേയും ബോർഡിംഗ് പൂർത്തിയായ സാഹചര്യത്തിലാണ് വിമാനം പിടിച്ചിടാനുള്ള ജില്ലാ കളക്ടറുടെ ഉത്തരവ് ലഭിക്കുന്നത്. ബ്രിട്ടീഷ് പൌരനായ കൊറോണ ബാധിതൻ മൂന്നാറിൽ നിന്ന് കടന്നിട്ടുണ്ടെന്ന് ഞായറാഴ്ച രാവിലെയാണ് ഇടുക്കി ജില്ലാ ഭരണകൂടം എറണാകുളം ജില്ലാ കളക്ടറെ വിവരമറിയിക്കുന്നത്. രാവിലെ ഒമ്പത് മണിക്ക് നെടുമ്പാശേരിയിൽ നിന്ന് ദുബായ് വഴി ലണ്ടനിലേക്ക് പോകാനിടയുണ്ടെന്ന് വിവരമറിയിക്കുന്നത്.
ഇതോടെയാണ് വിമാനത്തിൽ നിന്ന് യാത്രക്കാരെ ഇറക്കി പ്രാഥമിക പരിശോധനയ്ക്ക് വിധേയമാക്കാൻ ജില്ലാ കളക്ടർ നിർദേശം നൽകിയത്. ബ്രിട്ടീഷ് വിനോദസഞ്ചാരിയെയും ഭാര്യയെയും വിമാനത്തിൽ നിന്നിറക്കി ആംബുലൻസിലേക്ക് മാറ്റിയത്. തുടർന്ന് ഇയാളെ കളമശ്ശേരി മെഡിക്കൽ കോളേജിലെ ഐസൊലേഷൻ വാർഡിലേക്ക് മാറ്റിയത്. ഇതിനിടെ കളക്ടർ മുഖ്യമന്ത്രി, ആരോഗ്യ മന്ത്രി എന്നിവരുൾപ്പെടെയുള്ളവരുമായി ഇക്കാര്യം ചെയ്യുകയും ചെയ്തിരുന്നു.
ഇതിനിടെ വിഎസ് സുനിൽ കുമാറും വിമാനത്താവളത്തിലെത്തിയിരുന്നു. സിയാൽ മാനേജിംഗ് ഡയറക്ടർ വിജെ കുര്യൻ, എസ്പി കെ കാർത്തിക്,സിഐഎസ്എസ് എന്നിവരുമായി ഇതിനകം അടിയന്തര ചർച്ച നടത്തുകയുമുണ്ടായി. ബ്രിട്ടീഷ് പൌരനൊപ്പമുണ്ടായിരുന്ന 17 പേരെ ഇതോടെ നെടുമ്പാശ്ശേരിയിലെ സ്വകാര്യ ഹോട്ടലിൽ നിരീക്ഷണത്തിലാക്കുകയായിരുന്നു. പിന്നീട് 12. 47 ഓടെയാണ് വിമാനം ദുബായിലേക്ക് പറന്നുയരുന്നത്. ഇതിനകം പരിശോധനയുടെ വിവരങ്ങൾ എമിറേറ്റ്സിനും വിമാനത്താവളത്തിലെ അധികൃതർക്കും കൈമാറിയിരുന്നു.
രോഗബാധിതരുമായി വിമാനത്താവളത്തിൽ വെച്ച് ഇടപഴകിയ ജീവനക്കാരെയും സുരക്ഷാ ജീവനക്കാരെയും നിരീക്ഷണത്തിനായി താമസസ്ഥലങ്ങളിലേക്ക് മാറ്റിയ ശേഷം വിമാനത്താവളത്തിന്റെ അകത്തളവും അണുവിമുക്തമാക്കുകയും ചെയ്തിരുന്നു. എല്ലാത്തരം നടപടികളും പൂർത്തിയായി വൈകിട്ട് മൂന്നുമണിയോടെയാണ് ടെർമിനൽ യാത്രക്കാരെ സ്വീകരിക്കുന്നതിനായി സജ്ജമായത്. സിസിടിവി ദൃശ്യങ്ങളിൽ നിന്ന് രോഗ ബാധിതരുമായി സമ്പർക്കം പുലർത്തിയവരെ കണ്ടെത്താനുള്ള ശ്രമങ്ങളും പുരോഗമിച്ച് വരികയാണ്.