ആദ്യം വത്സയെ വെട്ടി.. പിന്നെ മകളെ.. ബാബുവിന്റെ കൊടുംക്രൂരതയുടെ ദൃക്സാക്ഷി ഉഷ പറയുന്നു!
അങ്കമാലി: സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ സ്വന്തം ചോരയിലുള്ളവരെ കൊന്ന് തള്ളാന്‍ ഒരാള്‍ക്ക് എങ്ങനെ സാധിച്ചു എന്ന ഞെട്ടലിലാണ് മുക്കന്നൂരിലെ നാട്ടുകാര്‍ ഇപ്പോഴും. കഴിഞ്ഞ ദിവസം വൈകിട്ടാണ് ഓട്ടോ ഡ്രൈവറായ ബാബു തന്റെ സഹോദരനേയും ഭാര്യയേയും മകളേയും വെട്ടി നുറുക്കി കൊലപ്പെടുത്തിയത്.
പ്രകോപനം ഭീഷണി, മാലിദ്വീപില്‍ ഇടപെട്ടാല്‍ ഇന്ത്യ വിവരമറിയും സൈന്യം നോക്കിയിരിക്കില്ലെന്ന് ചൈന
കൊലക്കത്തിയുമായി നാട്ടുകാരുടെ നേരെയും ആക്രമണ സ്വഭാവം കാണിച്ച ബാബുവിന്റെ കയ്യില്‍ നിന്നും പലരും ഭാഗ്യം കൊണ്ടാണ് രക്ഷപ്പെട്ടത്. അക്കൂട്ടത്തില്‍ കുട്ടികള്‍ പോലുമുണ്ട്. രണ്ട് കുട്ടികള്‍ക്ക് വെട്ടേല്‍ക്കുകയും ചെയ്തിട്ടുണ്ട്. കൊല്ലപ്പെട്ട ശിവന്റെ സഹോദര ഭാര്യ ഉഷ തലനാരിഴയ്ക്കാണ് കൊലക്കത്തിയില്‍ നിന്നും രക്ഷപ്പെട്ടത്.
കണ്ണില്ലാത്ത ക്രൂരത
ശിവന്, ഭാര്യ വത്സ, മകള്‍ സ്മിത എന്നിവരാണ് ബാബുവിന്റെ കൊലക്കത്തിക്ക് ഇരയായത്. ദാരുണമായ ആ കൊലപാതകത്തിന് സാക്ഷിയായിരുന്നു ശിവന്റെ സഹോദരന് ഷാജിയുടെ ഭാര്യയായ ഉഷ. ഓടി രക്ഷപ്പെട്ടില്ലായിരുന്നുവെങ്കില്‍ ബാബു തന്നെയും വെട്ടിക്കൊല്ലുമായിരുന്നു എന്നാണ് ഉഷ പറയുന്നത്.
ഞെട്ടൽ മാറാതെ
ആ കൊലപാതകം നേരില്‍ കണ്ടതിന്റെ ഞെട്ടല്‍ ഉഷയ്ക്ക് ഇപ്പോഴും വിട്ടുമാറിയിട്ടില്ല. ഉഷയുടെ വീടിന് മുന്നില്‍ വെച്ചായിരുന്നു സ്മിതയെ ബാബു വെട്ടിക്കൊന്നത്. സ്മിതയുടെ രണ്ട് മക്കള്‍ക്കും വെട്ടേറ്റിട്ടുണ്ട്. ബന്ധുവായ അശ്വിന് എന്ന കുട്ടിയും ഓടിയത് കൊണ്ട് മാത്രമാണ് കൊല്ലപ്പെടാതിരുന്നത്.
സ്വത്ത് തർക്കം കാരണം
അഞ്ച് സെന്റ് സ്ഥലത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്ന് പോലീസ് പറയുന്നു. കൊല നടന്ന സ്ഥലത്ത് നിന്നും നാല് കിലോമീറ്റര്‍ മാറിയാണ് ബാബുവിന്റെ താമസം. സംഭവ ദിവസം വീതം വെച്ച് കിട്ടിയ സ്ഥലത്തെ മരം വെട്ടാനാണ് ബാബു എത്തിയത്. അവകാശത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് ബാബുവിനെ കൊലയ്ക്ക് പ്രേരിപ്പിച്ചത്.
ആദ്യം വെട്ടിയത് വത്സയെ
തൊട്ടടുത്ത തറവാട്ട് വീട്ടില്‍ നിന്നും കൊലക്കത്തിയുമായി വന്ന ബാബു ആദ്യം ആക്രമിച്ചത് വത്സലയെ ആയിരുന്നു. വെട്ടേറ്റ് നിലത്ത് വീണിട്ടും ബാബു പിന്നെയും തുരുതരാ വെട്ടി. തടയാന്‍ ചെന്നപ്പോഴാണ് ജ്യേഷ്ഠനായ ശിവനെ വെട്ടിയത്. ഒപ്പം തന്നെ സ്മിതയേയും ആക്രമിച്ചു. ശിവന് ജീവനും കൊണ്ട് ഓടിയെങ്കിലും ബാബു പിന്തുടര്ന്ന് ചെന്ന് വെട്ടി.
നാട്ടുകാരെ ഭയപ്പെടുത്തി
നിലവിളി ശബ്ദം കേട്ട് ഓടിയെത്തിയ നാട്ടുകാര്‍ക്ക് നേരെ വാക്കത്തി വീശി ബാബു ഭയപ്പെടുത്തി. ശേഷം തിരികെ ശിവന്റെ വീട്ടിലെത്തി സ്മിതയുടേയും വത്സയുടേയും മരണം ഉറപ്പാക്കിയ ശേഷം ബൈക്കില്‍ രക്ഷപ്പെടുകയായിരുന്നു. കുളത്തില്‍ ചാടി ആത്മഹത്യ ചെയ്യാനുള്ള ഇയാളുടെ ശ്രമം പരാജയപ്പെടുകയും ചെയ്തു.
കുട്ടികളെ ആക്രമിച്ചു
സ്മിതയുടെ മക്കളായ അശ്വിന്, അപര്‍ണ എന്നീ കുട്ടികളെയും ബാബു ആക്രമിക്കുകയുണ്ടായി. ശിവരാത്രി ആഘോഷിക്കുന്നതിന് വേണ്ടി അമ്മയ്ക്കൊപ്പം എത്തിയതായിരുന്നു ഈ കുട്ടികള്‍. സ്മിതയുടെ ഭര്‍ത്താവ് സുരേഷ് വിദേശത്താണ്. മറ്റൊരു കുട്ടിയായ അതുലിന് വെട്ടേറ്റിട്ടില്ല.
വേദനിപ്പിക്കുന്ന കാഴ്ച
അതുലിനെ വെട്ടാനായി ബാബു വെട്ടുകത്തിയുമായി ഓടിയടുത്തുവെങ്കിലും കുട്ടി ഓടി രക്ഷപ്പെടുകയായിരുന്നു. ചോര തണുക്കുന്ന കൊലപാതകം നേരിട്ട് കണ്ടതിന്റെ ആഘാതം ഈ മൂന്ന് കുട്ടികളില്‍ ഇനിയും മാറിയിട്ടില്ല. അമ്മയെ കൊന്നു എന്ന് കുട്ടികളെ ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ പോലും പറഞ്ഞ് കൊണ്ടിരിക്കുന്നത് വേദനിപ്പിക്കുന്ന കാഴ്ചയാണ്.