എറണാകുളം-പാലക്കാട് മെമു സർവീസിന് കൂടുതൽ കോച്ചുകൾ; പാലരുവി എക്സ്പ്രസും പഴയ ശേഷിയിലേക്ക്
കൊച്ചി: എറണാകുളം-പാലക്കാട് റൂട്ടിലെ മെമു സർവീസുകളുടെ യാത്രാശേഷി വർധിപ്പിക്കാൻ നടപടിയുമായി റെയിൽവെ. നിലവിൽ സർവീസ് നടത്തുന്ന 8 കോച്ചുകളുള്ള ട്രെയിനുകൾക്ക് പകരം 12 കോച്ചുകളുള്ള പുതിയ റേക്കുകൾ ഉപയോഗിക്കും. ബുധനാഴ്ച മുതൽ പുതിയ ക്രമീകരണം പ്രാബല്യത്തിൽ വരും.
ദക്ഷിണ റെയിൽവേയുടെ ചീഫ് പാസഞ്ചർ ട്രാൻസ്പോർട്ടേഷൻ മാനേജർ (സിപിടിഎം) നൽകിയ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം. പാലക്കാട്-എറണാകുളം, പാലക്കാട്-പൊള്ളാച്ചി റൂട്ടുകളിൽ സർവീസ് നടത്തുന്ന ട്രെയിൻ നമ്പർ 66609, 66610, 66623, 66624 എന്നീ മെമു സർവീസുകളിലാണ് 12 കോച്ചുകളുള്ള റേക്കുകൾ വിന്യസിക്കുന്നത്. ചൊവ്വാഴ്ച പാലക്കാട് മെമു ഷെഡിൽ പുതിയ റേക്കുകളുടെ അറ്റകുറ്റപ്പണികളും സാങ്കേതിക പരിശോധനകളും നടത്തി.

യാത്രക്കാരുടെ നീണ്ടകാല ആവശ്യമായിരുന്നു ഇത്. ഓഫീസ് സമയങ്ങളിലെ അമിത തിരക്ക്, ചികിത്സ ആവശ്യങ്ങൾക്കായി യാത്ര ചെയ്യുന്നവർ നേരിടുന്ന ബുദ്ധിമുട്ടുകൾ, ദിവസേന യാത്ര ചെയ്യുന്ന വിദ്യാർത്ഥികളും തൊഴിലാളികളും അനുഭവിക്കുന്ന പ്രയാസങ്ങൾ എന്നിവ പരിഗണിച്ചാണ് ശേഷി വർധനവ് നടപ്പാക്കുന്നത്.
'പൊള്ളാച്ചിയിൽ നിന്ന് എറണാകുളത്തേക്കുള്ള ട്രെയിനുകളിൽ രാവിലെയും വൈകുന്നേരവും അതിയായ തിരക്കാണ് അനുഭവപ്പെടുന്നത്. ഓഫീസ് ജീവനക്കാർ, വിദ്യാർത്ഥികൾ, ചികിത്സയ്ക്കായി വലിയ മെഡിക്കൽ സെന്ററുകളിലേക്ക് പോകുന്ന രോഗികൾ തുടങ്ങി നിരവധി ആളുകൾ ഈ സർവീസുകളെ ആശ്രയിച്ചാണ് യാത്ര ചെയ്യുന്നത്. 12 കോച്ചുകളാക്കിയത് സ്വാഗതാർഹമാണെങ്കിലും എല്ലാ റീജിയണൽ പാസഞ്ചർ ട്രെയിനുകളും 16 കോച്ചുകളുള്ള മെമു സർവീസുകളാക്കി മാറ്റണമെന്ന ആവശ്യം ഞങ്ങൾ തുടർന്നും ഉന്നയിക്കും',ഡിവിഷണൽ റെയിൽവേ യൂസേഴ്സ് കൺസൾട്ടേറ്റീവ് കമ്മിറ്റി അംഗം പി കൃഷ്ണകുമാർ പറഞ്ഞു.
പുതുക്കിയ സമയക്രമം അനുസരിച്ച്, ട്രെയിൻ നമ്പർ 66609 പാലക്കാട് ജംക്ഷനിൽ നിന്ന് രാവിലെ 7.20-ന് പുറപ്പെട്ട് ചൊവ്വാഴ്ച ഒഴികെ എല്ലാ ദിവസവും രാവിലെ 11.15-ന് എറണാകുളം ജംക്ഷനിലെത്തും. മടക്ക സർവീസായ ട്രെയിൻ നമ്പർ 66610 ഉച്ചയ്ക്ക് 2.45-ന് എറണാകുളം ജംക്ഷനിൽ നിന്ന് പുറപ്പെട്ട് വൈകുന്നേരം 6.35-ന് പാലക്കാട് ജംക്ഷനിലെത്തും.
പൊള്ളാച്ചി ലിങ്ക് സർവീസുകളിൽ, ട്രെയിൻ നമ്പർ 66623 എല്ലാ ദിവസവും വൈകുന്നേരം 7-ന് പാലക്കാട് നിന്ന് പുറപ്പെട്ട് രാത്രി 9.10-ന് പൊള്ളാച്ചിയിലെത്തും. ട്രെയിൻ നമ്പർ 66624 തിങ്കളും ചൊവ്വയും ഒഴികെ എല്ലാ ദിവസവും രാവിലെ 5.15-ന് പൊള്ളാച്ചിയിൽ നിന്ന് പുറപ്പെട്ട് രാവിലെ 7.10-ന് പാലക്കാട് എത്തും.
അതേസമയം യാത്രക്കാരുടെ ശക്തമായ പ്രതിഷേധവും പരാതികളും പരിഗണിച്ച് പാലരുവി എക്സ്പ്രസിന്റെ കോച്ചുകളുടെ എണ്ണവും വീണ്ടും 18 ആക്കി പുനഃസ്ഥാപിച്ചിട്ടുണ്ട്. നേരത്തെ കോച്ചുകളുടെ എണ്ണം കുറച്ചതിനെ തുടർന്ന് യാത്രക്കാർ കടുത്ത പ്രതിഷേധം ഉയർത്തിയിരുന്നു. പ്രത്യേകിച്ച് അവധി ദിവസങ്ങളിലും തിരക്കേറിയ സീസണുകളിലും ട്രെയിനിൽ കയറാൻ പോലും ബുദ്ധിമുട്ടുണ്ടായിരുന്നുവെന്നാണ് യാത്രക്കാരുടെ പരാതി.
പരമ്പരാഗത പാസഞ്ചർ റേക്കുകൾക്ക് പകരം ആധുനിക മെമു റേക്കുകൾ കൊണ്ടുവരുന്നത് ദക്ഷിണ റെയിൽവേയുടെ ദീർഘകാല പദ്ധതിയുടെ ഭാഗമാണെന്ന് റെയിൽവേ ഉദ്യോഗസ്ഥർ വ്യക്തമാക്കി. കൂടുതൽ യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയുന്ന രൂപകൽപ്പന, കോച്ചുകൾക്കുള്ളിലെ തുറന്ന സജ്ജീകരണം, വേഗത്തിൽ സ്റ്റാർട്ട് ചെയ്യാനും സ്റ്റേഷനുകൾക്കിടയിൽ സമയം ലാഭിക്കാനുമുള്ള കഴിവ് എന്നിവയാണ് മെമു ട്രെയിനുകളുടെ പ്രധാന സവിശേഷതകൾ.
എന്നാൽ പുതിയ റേക്കുകളുടെ ലഭ്യത കുറവാണ് ഈ പദ്ധതി വേഗത്തിൽ നടപ്പാക്കുന്നതിന് പ്രധാന തടസ്സമായതെന്ന് ഒരു മുതിർന്ന റെയിൽവേ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്തു. ചെന്നൈയിലെ ഇന്റഗ്രൽ കോച്ച് ഫാക്ടറിയുടെ (ICF) ഉത്പാദന ശേഷിയുടെ വലിയൊരു വിഹിതം ഇപ്പോൾ വന്ദേ ഭാരത് ട്രെയിനുകളുടെ നിർമ്മാണത്തിനായി മാറ്റിവെച്ചിരിക്കുന്നതും മെമു റേക്കുകളുടെ ലഭ്യതയെ ബാധിച്ചുവെന്ന് ഉദ്യോഗസ്ഥർ വിശദീകരിച്ചു.












Click it and Unblock the Notifications