കവി ലൂയിസ് പീറ്റർ അന്തരിച്ചു: യാത്രയായത് കവിതയിലെ ഒറ്റയാൻ!!
കൊച്ചി: കവിയും സാംസ്കാരിക പ്രവർത്തകനുമായ ലൂയിസ് പീറ്റർ (58) അന്തരിച്ചു. വിവിധ അസുഖങ്ങളെ തുടർന്ന് ചികിത്സയിൽ കഴിഞ്ഞിരുന്ന അദ്ദേഹം കിടപ്പിലായിരുന്നു. പെരുമ്പാവൂരിലെ വീട്ടിൽ വെച്ചാണ് മരണം സംഭവിച്ചത്. ആരോഗ്യ പ്രശ്നങ്ങളുണ്ടായതോടെ ആശുപത്രിയിലെത്തി ചികിത്സ തേടിയിരുന്നു. ബുധനാഴ്ച വൈകിട്ടോടെ ആരോഗ്യനില മോശമായതിനെ തുടർന്നാണ് മരണം സംഭവിക്കുന്നത്. പെരുമ്പാവൂർ വേങ്ങൂർ സ്വദേശിയാണ്. ഡോളിയാണ് ഭാര്യ, ദിലീപ്, ദീപു എന്നിവർ മക്കളാണ്.
കേരളത്തിന് അഭിമാനം, 105 വയസ്സുളള മുത്തശ്ശിക്ക് കൊവിഡ് മുക്തി, സംസ്ഥാനത്തെ പ്രായം കൂടിയ രോഗി
ഫെഡറൽ ബാങ്കിലെ മുൻ ഉദ്യോഗസ്ഥനായിരുന്ന ലൂയിസ് പീറ്റർ ഐഎഫ്എഫ്കെ ഉൾപ്പെടെയുള്ള സാംസ്കാരിക കൂട്ടായ്മകളിലും സാഹിത്യ സദസ്സുകളിലും സജീവ സാന്നിധ്യമായിരുന്നു ലൂയിസ് പീറ്റർ. ജോലി രാജിവെച്ച ശേഷമാണ് മുഴുവൻ സാഹിത്യകാരനിലേക്ക് വേഷപ്പകർച്ച നടത്തിയത്. ലൂയിസ് പീറ്ററിന്റെ കവിതകൾ എന്ന പുസ്തകം ഇദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുണ്ട്. തൃശ്ശൂരിലെ 3000 ബിസി സ്ക്രിപ്റ്റ് മ്യൂസിയം എന്ന പ്രസാധക സംഘമാണ് പുസ്തകം പുറത്തിറക്കിയത്. മൂന്ന് വർഷം മുമ്പാണ് പുസ്തകം പുറത്തിറങ്ങുന്നത്.
1986ലാണ് ഇദ്ദേഹത്തിന്റെ ആദ്യ കവിത പുറത്തിറങ്ങുന്നത്. നീണ്ട ഇടവേളയ്ക്ക് ശേഷം പിന്നീട് 2006ലാണ് ലൂയി പാപ്പ എന്ന വിളിപ്പേരിൽ അറിയപ്പെടുന്ന ഇദ്ദേഹം വീണ്ടും കവിതയെഴുത്തിൽ സജീവമാകുന്നത്. ഇക്കാലയളവിൽ സോഷ്യൽ മീഡിയയിലും സാഹിത്യ കൂട്ടായ്മകളിലും സജീവ സാന്നിധ്യമായി മാറുകയും ചെയ്തിരുന്നു.
ലൂയിസ് പീറ്ററിനെ അദ്ദേഹമറിയാതെ പിൻതുടർന്ന് ചിത്രീകരിച്ച 'മുറിവേറ്റ നക്ഷത്രം' എന്ന ഡോക്യൂമെന്ററിയും മുത്തു ഫിലിം ക്രിയേഷൻസിന്റെ ബാനറിൽ ചിത്രീകരിച്ചിരുന്നു. മൊബൈൽ ക്യാമറയും ഹാൻഡി ക്യാമും ഉപയോഗിച്ച് ഒന്നര വർഷം ലൂയിസ് പീറ്ററിന്റെ കേരളമൊട്ടാകെയുള്ള യാത്രകൾ പിന്തുടർന്നുകൊണ്ട് ബിബിൻ പോലൂക്കര തന്റെ ഡോക്യുമെന്ററി പൂർത്തിയാക്കിയത്. ലൂയിസ് പീറ്ററിന്റെ ജീവിതത്തെ അടയാളപ്പെടുത്തിക്കൊണ്ടാണ് 'മുറിവേറ്റ നക്ഷത്രം' പുറത്തിറങ്ങുന്നത്.