'പട്ടാളം വന്ന് വെടിവെച്ചാലും ഈ സമരം ഇവിടെ നിൽക്കില്ല,പോലീസിനെ നേരിടും'; കെ സുധാകരൻ
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് പ്രതിഷേധത്തിനിടെ ഉണ്ടായ സംഘർഷത്തിൽ പോലീസിനെതിരെ കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ. മാർച്ചിൽ പങ്കെടുത്ത യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അതിഭീകരമായാണ് പോലീസ് വേട്ടയാടിയതെന്നും ആക്രമിച്ച പോലീസ് ഉദ്യോഗസ്ഥരെ നിയമപരമായി തന്നെ നേരിടുമെന്നും കെ സുധാകരൻ പറഞ്ഞു.
'സംസ്ഥാന വൈസ് പ്രസിഡന്റ് അബിൻ അടക്കമുള്ള പ്രവർത്തകരെ പോലീസ് തലയിലടക്കം മർദ്ധിച്ചിരിക്കുകയാണ്. ജനാധിപത്യപരമായി സമരം ചെയ്തവരെ സിപിഎം നിർദ്ദേശം അനുസരിച്ച് വളഞ്ഞിട്ട് ആക്രമിച്ച പോലീസുകാർക്കെതിരെ നിയമപരമായി തന്നെ നീങ്ങും. പട്ടാളം വന്ന് വെടിവെച്ചാലും ഈ സമരം ഇവിടെ നിൽക്കില്ല. കയ്യാങ്കളി കളിച്ച്, ആയുധം കാട്ടി ഭീഷണിപ്പെടുത്തി തല്ലി ചോരവരുത്തി ഒതുക്കാൻ നോക്കണ്ട. അതിന് മുമ്പിൽ നിൽക്കുന്ന ഓരോ പോലീസുകാരേയും വ്യക്തിപരമായി ഞങ്ങൾ നാട്ടിൽ വെച്ചു കണ്ടുമുട്ടും. ഞങ്ങൾ എതിർക്കും. ഒരു സംശയവും. നാളെ മുതൽ നോക്കിക്കോ'- സുധാകരൻ പറഞ്ഞു.

പിണറായി വിജയന്റെ ഗുണ്ടാ സംഘത്തെ നിലയ്ക്കുനിർത്താനുള്ള സംഘടനാശേഷി കോൺഗ്രസ് പാർട്ടിക്ക് ഉണ്ട് എന്ന് മറക്കേണ്ടേന്നും സുധാകരൻ പറഞ്ഞു. പ്രതിപക്ഷ നേതാവ് വിഡി സതീശനും പോലീസിനെതിരെ രംഗത്തെത്തി. അതിക്രൂരമായാണ് പോലീസ് പ്രവർത്തകരെ നേരിട്ടതെന്ന് വിഡി സതീശൻ വിമർശിച്ചു. യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് അബിൻ വർക്കിക്കും ജില്ലാ പ്രസിഡന്റ് ഷജീറിനുമെല്ലാം തലക്കാണ് പരിക്കേറ്റിരിക്കുന്നത്. നിരവധി പ്രവർത്തകരുടെ കൈക്ക് പരിക്കേറ്റിട്ടുണ്ട്.ക്രൂരമായ മർദ്ദനമാണ് അഴിച്ചുവിട്ടത്.
മര്‍ദനത്തിന് നേതൃത്വം കൊടുത്തത് പഴയ ഡിവൈഎഫ്‌ഐക്കാരനായ എസ് ഐ ആണ്.സിപിഎം നേതാക്കള്‍ക്കെതിരായി ആരോപണം ഉന്നയിച്ചതിലുള്ള പ്രതികാരണമാണ് അടിച്ച് തീർക്കുന്നത്. നവകേരള സദസിനെ എതിർത്ത യൂത്ത് കോൺഗ്രസുകാരെ മർദ്ദിച്ച അതേ രീതിയിൽ തന്നെയാണ് മർദ്ദനം അഴിച്ചുവിടുന്നത്. ഇതേ ഉദ്യോഗസ്ഥന്‍ മ്യൂസിയം എസ് ഐ ആയിരുന്ന കാലത്താണ് പ്രതിപക്ഷ നേതാവിന്റെ ഔദ്യോഗിക വസതിയിലേക്ക് ഡിവൈഎഫ്‌ഐക്കാര് കടന്നുകയറി ആക്രമണമുണ്ടാക്കിയിട്ടും അവരെ ജാമ്യത്തില്‍ വിട്ടത്. ഇത്തരം ആളുകളുടെ നേതൃത്വത്തില്‍ പാര്‍ട്ടിക്കാരായ പോലീസുകാരെ വെച്ചുകൊണ്ടാണ് പിണറായി സമരങ്ങളെ നേരിടുന്നത്. സമരങ്ങളെ ഇതുപോലെ അടിച്ചമർത്താൻ പറ്റില്ലെന്ന് നവകേരള സദസിൽ വ്യക്തമായാതാണ്. ഇത്തരത്തിൽ മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനം എങ്കിൽ കേരളം ആളിക്കത്തുന്ന തരത്തിൽ സമരപരമ്പരകളുമായി മുന്നോട്ട് പോകാൻ തന്നെയാണ് തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.












Click it and Unblock the Notifications