'സവര്‍ക്കര്‍ക്ക് വിശുദ്ധ രൂപം നല്‍കാന്‍ രാഷ്ട്രപിതാവിനെ പോലും അവഹേളിക്കുന്നു':ആനാവൂര്‍ നാഗപ്പന്‍
തിരുവനന്തപുരം: സവർക്കർക്ക് വിശുദ്ധ രൂപം കൊടുക്കാൻ രാഷ്ട്രപിതാവിനെ പോലും അവഹേളിക്കുന്ന പ്രചരണമാണ് ബിജെപി ആരംഭിച്ചിരിക്കുന്നതെന്ന് സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. ചരിത്രപരമായ ഒരു തെളിവുകളുടെയും പിന്തുണയില്ലാതെ ചരിത്രമെന്ന പേരിൽ അതിഗംഭീര ഹിന്ദുത്വ കള്ളക്കഥ'യാണ് കേന്ദ്ര പ്രതിരോധമന്ത്രി രാജ് നാഥ് സിങ് എഴുന്നള്ളിച്ചത്. തെളിവുകളെ തള്ളി കെട്ടുകഥകളെ ചരിത്രമായി അവതരിപ്പിക്കുന്നത് സംഘപരിവാർ എഴുത്തുകാരുടെ ഭാവാത്മകമായ വിനോദത്തിൽ ഒന്നാണ്. ആൻഡമാൻ ജയിലിൽനിന്നുള്ള മോചനത്തിനായി സവർക്കർ ബ്രിട്ടീഷ് അധികാരികളോട് മാപ്പ് ഇരന്നത് മഹാത്മാ ഗാന്ധിയുടെ നിർദേശമനുസരിച്ചാണ് എന്ന നട്ടാൽ കുരുക്കാത്ത കള്ളകഥയാണ് രാജ് നാഥ് സിങ് എഴുന്നള്ളിച്ചതെന്നും അദ്ദേഹം വിമര്‍ശിക്കുന്നു.
ചരിത്ര രേഖയിൽ ഒരിടത്തും മഷിയിട്ടു നോക്കിയാൽ പോലും കാണാത്ത ഈ കള്ളക്കഥ അവതരിപ്പിക്കുന്നതിൽ കേന്ദ്ര പ്രതിരോധ മന്ത്രിക്ക് ഒരു ഉളുപ്പും തോന്നിയില്ല. ഇന്ത്യയുടെ പ്രഥമ ആഭ്യന്തരമന്ത്രിയായിരുന്ന സർദാർ പട്ടേൽ 1948 ഫെബ്രുവരി 27ന് പ്രധാനമന്ത്രി നെഹ്റുവിന് എഴുതി. "ഈ കൃത്യം നടത്തിയത് സവർക്കറുടെ പ്രത്യക്ഷ നിയന്ത്രണത്തിലുള്ള ഹിന്ദുമഹാസഭയുടെ മതഭ്രാന്ത് പിടിച്ച ഒരു വിഭാഗമാണ്. അവരാണ് ഗൂഢാലോചന നടത്തിയതും അത് ഫലപ്രാപ്തിയിലെത്തിച്ചതും". ഗോഡ്‌സെയ്‌ക്ക് 1944ൽ 'അഗ്രണി' എന്ന പത്രം തുടങ്ങാൻ പതിനയ്യായിരം രൂപ നൽകിയത് സവർക്കറാണ്.

ഗോഡ്സെ എഡിറ്ററും നാരായണൻ ആപ്തെ മാനേജരും ആയിരുന്ന പത്രത്തിന്റെ മുഖ്യ കാര്യപരിപാടി സവർക്കറുടെ ദുഷ്ടനിർഭരമായ ഗാന്ധി വിദ്വേഷ പ്രചാരണം ആയിരുന്നു. കടുത്ത മുസ്ലിംവിരുദ്ധനായിരുന്നു സവർക്കർ. മുസ്ലിംസ്ത്രീകളെ പ്രതികാര ലൈംഗികാക്രമണത്തിന് ഇരകളാക്കണം എന്നുപോലും ഒരു ഘട്ടത്തിൽ വാദിച്ചിരുന്നെന്ന് വാജ്പേയിയുടെ സഹായിയായിരുന്ന സുധീന്ദ്ര കുൽക്കർണി വെളിപ്പെടുത്തിയിട്ടുണ്ട്. സവർക്കറും ഗാന്ധിയും തമ്മിൽ ഇത്തരത്തിലുള്ള കത്തിടപാട് നടത്തിയിരുന്നതായി ഒരു ചരിത്ര രേഖയിലും കാണാൻ കഴിയില്ല.
ക്യൂട്ട് ലുക്കില്‍ തിളങ്ങി വേദിക; ഫോട്ടോഷൂട്ട് പൊളിച്ചെന്ന് ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍
സവർക്കറെ ആൻഡമാനിലെ ജയിലിലേക്ക് അയക്കുന്നത് 1911 ജൂലൈ നാലിനാണ്. ആ വർഷംതന്നെ ബ്രിട്ടീഷുകാർക്ക് മാപ്പപേക്ഷ കൊടുത്തു. 1913-ൽ സവർക്കർ വീണ്ടും നൽകിയ മറ്റൊരു മാപ്പപേക്ഷയിലും ഇക്കാര്യം പരാമർശിക്കുന്നുണ്ട്. ഏറ്റവും സമഗ്രമെന്ന് വിശേഷിപ്പിക്കുന്നത്, 1920ൽ ബ്രിട്ടീഷ് ഭരണത്തിന് സമ്പൂർണ സമർപ്പണം വാഗ്ദാനം ചെയ്തുകൊണ്ടായിരുന്നു.അഞ്ച് മാപ്പപേക്ഷ സവർക്കർ സമർപ്പിക്കുന്നുണ്ട്. 1915 ജനുവരിയിലാണ് ഗാന്ധിജി ദക്ഷിണാഫ്രിക്കയിൽനിന്ന് ഇന്ത്യയിൽ എത്തുന്നത്. ബാലഗംഗാധര തിലകന്റെ മരണത്തോടെയാണ് ഗാന്ധിജി ദേശീയ പ്രസ്ഥാനത്തിന്റെ സുപ്രധാന നായകനായി മാറുന്നത്.
Recommended Video
ഇക്കാലയളവിലൊന്നും സവർക്കർക്ക് ഗാന്ധിജി എന്തെങ്കിലുമൊന്ന് എഴുതിയതായി തെളിവില്ല. 'തെളിവുകളെ തള്ളി കെട്ടുകഥയെ ചരിത്രമാക്കി സംഘപരിവാർ അവതരിപ്പിക്കുകയാണ്'. മഹാത്മാജിയെ രാഷ്ട്രപിതാവായി കാണേണ്ടതില്ല എന്ന സവർക്കറുടെ കൊച്ചുമകൻ രഞ്ജിത്ത് സവർക്കറുടെ പ്രസ്താവന കൂടി വായിക്കുമ്പോൾ, എവിടേക്കാണ് സംഘപരിവാർ പോകുന്നതെന്ന് മനസ്സിലാവും. ചരിത്രത്തെ ഇവർ നിഷേധിക്കുകയാണ്. നുണകളിൽ ഒരു ജനതയെ മയക്കിക്കിടത്താൻ ശ്രമിക്കുകയാണ്. ജാഗ്രതയോടെ ഇതിനെ നമുക്ക് നേരിടേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.












Click it and Unblock the Notifications