ശബരിമലയില്‍ പിണറായിയെ പിന്തുണച്ച് സുരേഷ് ഗോപി! സുപ്രീം കോടതി വിധിയാണ്, അത് അനുസരിച്ചേ മതിയാകൂ...
കണ്ണൂര്‍: കേരളത്തില്‍ കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ എല്‍ഡിഎഫിന് ഏറ്റ വലിയ തിരിച്ചടിയുടെ കാരണങ്ങളില്‍ ഒന്ന് ശബരിമല വിവാദം കൂടിയായിരുന്നു. ശബരിമലയിലെ സ്ത്രീ പ്രവേശന വിവാദം ബിജെപിയ്ക്ക് സുവര്‍ണാവസരം ആണെന്ന് അന്നത്തെ സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന് പിള്ള നടത്തിയ പ്രസംഗം വിവാദമാവുകയും ചെയ്തിരുന്നു.
എന്നാല്‍ കഴിഞ്ഞ ദിവസം ബിജെപി നേതാവും നടനും രാജ്യസഭ എംപിയും ആയ സുരേഷ് ഗോപി പറഞ്ഞത് ബിജെപിക്കാരെ പോലും ഞെട്ടിച്ചിരിക്കുകയാണ്. ശബരിമല സംബന്ധിച്ച യുഡിഎഫ് വാഗ്ദാനത്തെക്കുറിച്ചുള്ള ചോദ്യത്തിന് മറുപടി പറയുകയായിരുന്നു സുരേഷ് ഗോപി. സാമൂഹ്യ മാധ്യമങ്ങളില്‍ ഇതിന്റെ വീഡിയോയും പ്രചരിക്കുന്നുണ്ട്.
യുഡിഎഫിന്റെ പുതിയ നിയമം
യുഡിഎഫ് അധികാരത്തില്‍ വന്നാല്‍ ശബരിമലയിലെ വിശ്വാസ സംരക്ഷണത്തിന് പുതിയ നിയമം കൊണ്ടുവരും എന്നാണ് യുഡിഎഫിന്റെ വാഗ്ദാനങ്ങളില്‍ ഒന്ന്. ഇതേ കുറിച്ചായിരുന്നു തിരഞ്ഞെടുപ്പ് പ്രചാരണത്തിനെതിരെ സുരേഷ് ഗോപിയോട് മാധ്യമ പ്രവര്‍ത്തകര്‍ ചോദിച്ചത്.
ആ 19 പേര് എന്ത് ചെയ്തു?
19 പേര് ഇവിടെ നിന്ന് പോയല്ലോ... എന്തേ നിയമം കൊണ്ടുവരാന്‍ പാര്‍ലമെന്റില്‍ ആവശ്യപ്പെട്ടില്ല എന്നായിരുന്നു സുരേഷ് ഗോപിയുടെ മറുചോദ്യം. എന്നാല്‍ ഇത് സംസ്ഥാന സര്‍ക്കാര്‍ കൊണ്ടുവരാന്‍ പോകുന്ന നിയമം ആണെന്ന് മാധ്യമ പ്രവര്‍ത്തകരുടെ മറുപടിയും.
വിധി അനുസരിച്ചേ പറ്റൂ
സുപ്രീം കോടതി എന്താണ് പറഞ്ഞിരിക്കുന്നത് എന്നത് യുഡിഎഫുകാര്‍ക്കും വ്യക്തമായിട്ടറിയാം. സുപ്രീം കോടതിയുടെ വിധി എന്ന് പറയുന്നത് ഇംപെന്‍ഡിങ് ആണ്. അത് നമുക്ക് അനുസരിച്ചേ മതിയാവൂ. അതല്ലേ, ശ്രീ പിണറായി വിജയനും അനുസരിച്ചത്- ഇതായിരുന്നു സുരേഷ് ഗോപിയുടെ വാക്കുകള്‍. പക്ഷേ, എല്ലാ കാര്യത്തിലും അനുസരിച്ചോ എന്നൊരു ചോദ്യവും കൂടി അദ്ദേഹം കൂട്ടിച്ചേർത്തു.
ശബരിമലയില്‍ പിന്തുണയോ?
ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധി നടപ്പിലാക്കും എന്നതായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ നിലപാട്. എന്നാല്‍ സ്ത്രീകളെ പ്രവേശിപ്പിക്കരുത് എന്നായിരുന്നു ബിജെപിയുടേയും കോണ്‍ഗ്രസിന്റേയും ആവശ്യം. ഇതേ തുടര്‍ന്ന് സംസ്ഥാനത്ത് വലിയ പ്രക്ഷോഭങ്ങളായിരുന്നു അരങ്ങേറിയത്.
അയ്യപ്പന്റെ പേരില്‍
കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ പോലും ശബരിമല വിഷയം ഉയര്‍ത്തിക്കാട്ടിയായിരുന്നു സുരേഷ് ഗോപിയും ബിജെപിയും പ്രചാരണം നടത്തിയത്. എന്നാല്‍ അതിനെയെല്ലാം തള്ളിക്കളയുന്നതാണ് ഇപ്പോള്‍ നടത്തിയിട്ടുള്ള പ്രതികരണം എന്നാണ് വിലയിരുത്തപ്പെടുന്നത്. ഇത് ബിജെപിയ്ക്കുള്ളിലും ചര്‍ച്ചയായിക്കഴിഞ്ഞു.
കാലുവാരി അറബിക്കടലില്‍ എറിയണം
സംസ്ഥാന സര്‍ക്കാരിനെ രൂക്ഷമായി ആക്രമിച്ചുകൊണ്ടാണ് സുരേഷ് ഗോപിയുടെ ഓരോ പ്രസംഗവും. ഇത്രയും മോശപ്പെട്ട ഒരു ഭരണം കേരളത്തില്‍ എന്നല്ല, ഇന്ത്യയില്‍ തന്നെ മറ്റൊരിടത്തും ഉണ്ടായിട്ടില്ലെന്ന് കഴിഞ്ഞ ദിവസം സുരേഷ് ഗോപി പറഞ്ഞിരുന്നു. ജനങ്ങളോട് സ്മരണ ഇല്ലാത്ത സര്‍ക്കാരിനെ കാലുവാരിയെടുത്ത് അറബിക്കടലില്‍ എറിയണമെന്നും സുരേഷ് ഗോപി കണ്ണൂരില്‍ പറഞ്ഞിരുന്നു.
നിയമസഭ തിരഞ്ഞെടുപ്പില്‍
നിലവില്‍ നാമനിര്‍ദ്ദേശം ചെയ്യപ്പെട്ട രാജ്യസഭാംഗമാണ് സുരേഷ് ഗോപി. അടുത്ത നിയമസഭ തിരഞ്ഞെടുപ്പില്‍ സുരേഷ് ഗോപിയെ ബിജെപി മത്സര രംഗത്തിറക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ തൃശൂരില്‍ നിന്ന് മത്സരിച്ച സുരേഷ് ഗോപി വലിയ തോതില്‍ വോട്ടുകള്‍ സമാഹരിച്ചിരുന്നു.
Recommended Video
സുരേഷ് ഗോപി സത്യപ്രതിജ്ഞാലംഘനം നടത്തി: എംപി സ്ഥാനത്ത് നിന്നും അയോഗ്യനാക്കണം: വെൽഫെയർ പാർട്ടി