കാസർകോട്ടേക്ക് വെറും 4 മണിക്കൂർ, കോഴിക്കോട് ഭൂഗര്‍ഭ സ്‌റ്റേഷൻ, സില്‍വര്‍ ലൈന്‍ ചെറിയ കളിയല്ല!
തിരുവനന്തപുരം: അറുപതിനായിരം കോടി രൂപയ്ക്ക് മുകളില്‍ മുതല്‍ മുടക്കി നിര്‍മ്മിക്കുന്ന തിരുവനന്തപുരം-കാസര്‍കോട് അര്‍ധ അതിവേഗ റെയില്‍പാത പദ്ധതിയായ സില്‍വര്‍ ലൈന് മന്ത്രിസഭ അംഗീകാരം നല്‍കിയിരിക്കുകയാണ്. പല കാരണങ്ങള്‍ കൊണ്ടും സില്‍വര്‍ പദ്ധതിക്ക് സവിശേഷതകള്‍ ഏറെയുണ്ട്.
Recommended Video
സംസ്ഥാനത്തിന്റെ ചരിത്രത്തില്‍ തന്നെ ഇത്രയും ചിലവേറിയ ഒരു പദ്ധതി ഇതാദ്യമായാണ്. വെറും നാല് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്ത് നിന്ന് ഒരാള്‍ക്ക് കാസര്‍കോട് എത്താം. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത്തില്‍ തീവണ്ടി പറക്കും. സില്‍വര്‍ ലൈന്‍ പദ്ധതിയെക്കുറിച്ച് വിശദമായി അറിയാം.
ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് വായുവേഗത്തില്‍
സംസ്ഥാന മന്ത്രിസഭയുടെ അംഗീകാരത്തിന് ശേഷം ഇനി റെയില്‍വേ മന്ത്രാലയത്തിന്റെയും കേന്ദ്ര മന്ത്രിസഭയുടേയും അടക്കം പച്ചക്കൊടി സില്‍വര്‍ ലൈന്‍ പദ്ധതിക്ക് ലഭിക്കേണ്ടതുണ്ട്. 2022ല്‍ സിൽവർ ലൈൻ നിർമ്മാണത്തിന് തുടക്കം കുറിക്കാനാവും എന്നാണ് കേരളം റെയിൽ ഡവലപ്പ്മെന്റ് കോർപ്പറേഷൻ പ്രതീക്ഷിക്കുന്നത്. കേരളത്തിന്റെ ഒരറ്റത്ത് നിന്നും മറ്റേ അറ്റത്തേക്ക് വായുവേഗത്തില്‍ എത്തിപ്പെടാം എന്നത് തന്നെയാണ് ഈ പദ്ധതിയുടെ ഏറ്റവും മികച്ച നേട്ടം.
11 ജില്ലകളിലൂടെ
തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെ പോകുന്നതിനിടെ 11 ജില്ലകളിലൂടെയാണ് തീവണ്ടി കടന്ന് പോവുക. ഇപ്പോള്‍ തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട് വരെ എത്താന്‍ 13 മണിക്കൂര്‍ വേണമെങ്കില്‍ സില്‍വര്‍ ലൈന്‍ വരുന്നതോടെ അത് നാല് മണിക്കൂറായി കുറയും. 530.6 കിലോ മീറ്റര്‍ ദൂരമാണ് സില്‍വര്‍ ലൈന്‍ നാല് മണിക്കൂറില്‍ പിന്നിടുക.
ഒരാള്‍ക്ക് 1450 രൂപ
യാത്രയുടെ ചിലവ് വരിക കിലോമീറ്ററിന് 2 രൂപ 75 പൈസ നിരക്കിലാണ്. അതായത് കാസര്‍കോട് വരെ പോകാന്‍ ഒരാള്‍ക്ക് 1450 രൂപയാണ് ടിക്കറ്റിന് വേണ്ടി വരിക. ട്രെയിനില്‍ ബിസ്സിനസ്സ് ക്ലാസ്സും സ്റ്റാന്‍ഡേര്‍ഡ് ക്ലാസ്സും ഉണ്ടായിരിക്കും. 675 പേര്‍ക്കാണ് ഒരു ട്രെയിനില്‍ ഇരുന്ന് യാത്ര ചെയ്യാന്‍ സാധിക്കുക. 67, 740 യാത്രക്കാരെയാണ് ഒരു ദിവസംകെആര്‍ഡിസിഎല്‍ പ്രതീക്ഷിക്കുന്നത്.
11 സ്‌റ്റേഷനുകള്‍
തുടക്കത്തില്‍ 6 ബോഗികള്‍ ആണ് ഉണ്ടാവുക. പിന്നീട് 12 ബോഗികള്‍ ഉളള ട്രെയിനുകളും സര്‍വ്വീസ് നടത്തും. തിരക്ക് ഒഴിവാക്കുന്നതിനും വഴിയുണ്ട്. ഓരോ 20 മിനുട്ട് ഇടവേളകളിലും ട്രെയിനോടും. തിരുവനന്തപുരം, കൊല്ലം, ചെങ്ങന്നൂര്‍, കോട്ടയം, എറണാകുളം, കൊച്ചി, തൃശൂര്‍, തിരൂര്‍, കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് എന്നിവിടങ്ങളിലാണ് 11 സ്‌റ്റേഷനുകള്‍.
കോഴിക്കോട് ഭൂഗര്‍ഭ സ്‌റ്റേഷൻ
തിരുവനന്തപുരത്ത് നിന്ന് എറണാകുളത്തേത്ത് സില്‍വര്‍ ലൈനില്‍ ഒന്നര മണിക്കൂര്‍ കൊണ്ട് എത്താന്‍ സാധിക്കും. കോഴിക്കോട് ഭൂഗര്‍ഭ സ്‌റ്റേഷനാണ് നിര്‍മ്മിക്കുക. അതേസമയം തൃശൂരില്‍ ഇന്റര്‍ചെയ്ഞ്ച് സൗകര്യത്തോടെ ഉയര്‍ന്ന് നില്‍ക്കുന്ന തരത്തിലുളള ആകാശ സ്‌റ്റേഷനാണ് ആലോചനയിലുളളത്. കണ്ണൂരില്‍ ഇപ്പോഴുളള സ്‌റ്റേഷന് എതിര്‍ വശത്തായി സില്‍വര്‍ ലൈന്‍ സ്‌റ്റേഷന്‍ നിര്‍മ്മിക്കും.
63941 കോടി രൂപ പദ്ധതി ചിലവ്
63941 കോടി രൂപയാണ് സില്‍വര്‍ ലൈന്‍ പദ്ധതി ചിലവ്. സംസ്ഥാന സര്‍ക്കാരും റെയില്‍വേയും ചേര്‍ന്നുളള കെ-റെയിലിന് വേണ്ടി സിസ്ട്ര ജിസിയാണ് ഡിപിആര്‍ തയ്യാറാക്കിയത്. പാരീസ് ആസ്ഥാനമായുളള കമ്പനിയാണിത്. പദ്ധതിക്കാവശ്യമുളള ഭൂമി ഏറ്റെടുക്കല്‍ അടക്കമുളളവയ്ക്ക് മാത്രം 13,000 കോടിയാണ് കണക്കാക്കുന്നത്. പദ്ധതി ചെലവില്‍ 33,700 കോടി വായ്പ എടുക്കാനാണ് നീക്കം.
കൊവിഡ് വെല്ലുവിളി
ഇന്ത്യയില്‍ പദ്ധതികള്‍ക്ക് വേണ്ടി പണം മുടക്കുന്ന ജെയ്ക്ക പോലുളള വിദേശ ഏജന്‍സികളെ വായ്പയ്ക്ക് വേണ്ടി സര്‍ക്കാര്‍ സമീപിച്ചിട്ടുണ്ട്. വായ്പ ലഭിക്കുമെന്നാണ് കെആര്‍ഡിസിഎല്‍ പ്രതീക്ഷിക്കുന്നത്. ബാക്കി വേണ്ടി വരുന്ന തുക കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ മുടക്കണം. കേന്ദ്ര അനുമതികളെല്ലാം ലഭിച്ച് കഴിഞ്ഞാലും കൊവിഡ് മൂലമുണ്ടായ സാമ്പത്തിക പ്രതിസന്ധി മറികടന്ന് പദ്ധതി പൂര്‍ത്തിയാക്കുക എന്നത് വലിയ വെല്ലുവിളിയാണ്.