മെഡിക്കൽ കോളേജ് കാമ്പസിലെ വഴിയോരകച്ചവടക്കാരെ ഒഴിപ്പിച്ചു
തിരുവനന്തപുരം: മെഡിക്കൽ കോളേജ് കാമ്പസിലെ പ്രവേശന കവാടത്തിന് ഇരുവശവുമുള്ള നടപ്പാതകൾ കയ്യേറി കച്ചവടം നടത്തിയവരെ ഒഴിപ്പിച്ചു. ഇന്നലെ രാവിലെ 9 മണിയോടെ മെഡിക്കൽ കോളേജ് പൊലീസിന്റെ സഹായത്തോടെയാണ് ഒഴിപ്പിച്ചത്.
പകർച്ചപ്പനി പ്രതിരോധത്തിന്റെ ഭാഗമായി കാമ്പസിനുള്ളിൽ ശുചിത്വവും സുരക്ഷയും ഒരുക്കുന്നതിന്റെ ഭാഗമായാണ് ഒഴിപ്പിക്കലെന്ന് മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു അറിയിച്ചു.
റോഡ് കയ്യേറി കച്ചവടം നടത്തിയിരുന്നത് മൂലം പ്രവേശന കവാടം മുതൽ അത്യാഹിത വിഭാഗം വരെ കാൽനടക്കാർ റോഡിൽ ഇറങ്ങി നടക്കുന്നതിനാൽ ഗതാഗത തടസവും അപകടവും നിരന്തരം സംഭവിച്ചിരുന്നു. ആംബുലൻസുകാർക്കും കോളേജ് ബസ് ഉൾപ്പെടെയുള്ള മറ്റ് വാഹനങ്ങൾക്കും യഥാസമയം കാമ്പസിനുള്ളിൽ പ്രവേശിക്കാനും കഴിയില്ലായിരുന്നു. അനധികൃത കച്ചവടം മൂലമുണ്ടാകുന്ന മാലിന്യങ്ങൾ കാമ്പസ് വൃത്തിഹീനമാക്കുന്നതിനും ഡ്രെയിനേജും ഓടകളും അടയുന്നന്നതിനും എലികളും തെരുവ് നായ്ക്കളും പെരുകുന്നതിനും പകർച്ചവ്യാധികൾ പടരുന്നതിനും കാരണമാകാറുണ്ട്.
വൃത്തിഹീനമായ സാഹചര്യത്തിൽ ആഹാരം പാകം ചെയ്യുന്നതും വിതരണം ചെയ്യുന്നതും ഭക്ഷ്യവിഷബാധ ഉൾപ്പെടെയുള്ള ഗുരുതര പ്രശ്നങ്ങൾക്കും കാരണമായ പശ്ചാത്തലത്തിലാണ് ഒഴിപ്പിക്കൽ. കാമ്പസിനുള്ളിൽ സ്ഥാപിച്ചിരുന്ന ഫ്ളക്സ് ബോർഡുകളും ഹോർഡിങ്ങ്സുകളും ബാനറുകളും നീക്കം ചെയ്തു.
മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. തോമസ് മാത്യു, ആശുപത്രി സൂപ്രണ്ട് ഡോ. എം.എസ്. ഷർമ്മദ്, സെക്യൂരിറ്റി ഓഫിസർ ബാബു പ്രദീപ് എന്നിവർ ഒഴിപ്പിക്കലിന് നേതൃത്വം നൽകി. കൗൺസിലർ എസ്.എസ്. സിന്ധുവുമുണ്ടായിരുന്നു.