കള്ളനോട്ടടി കേസില്‍ അറസ്റ്റിലായ മുന്‍ ബിജെപി നേതാവ് കള്ളനോട്ടുമായി വീണ്ടും പോലീസ് പിടിയില്‍
തിരുവനന്തപുരം: കള്ളനോട്ടടി കേസില്‍ നേരത്തെ അറസ്റ്റിലായ യുവമോര്‍ച്ച മുന്‍ നേതാവ് വീണ്ടും അറസ്റ്റില്‍. കൊടുങ്ങല്ലൂര്‍ എസ് എന്‍ പുരം സ്വദേശി എരാശേരി രാകേഷിനെയാണ് ലക്ഷങ്ങളുടെ കള്ളനോട്ടുമായി ഇന്നലെ പോലീസ് അറസ്റ്റ് ചെയ്തത്. 2017 ജൂണ്‍ മാസത്തില്‍ 1.37 ലക്ഷം രൂപയുടെ കള്ളനോട്ടും നോട്ടടിക്കുന്ന യന്ത്രവുമായി രാകേഷ് നേരത്തെ അറസ്റ്റിലായിരുന്നു.
2016 നവംബറില്‍ രാജ്യത്ത് നോട്ട് നിരോധനം ഏര്‍പ്പെടുത്തിയതിനെ തുടര്‍ന്നുള്ള മാസങ്ങളില്‍ ബിജെപിക്ക് വലിയ നാണക്കേട് സൃഷ്ടിച്ച സംഭവമായിരുന്നു കള്ളനോട്ടടി കേസില്‍ തൃശൂരിലെ പാര്‍ട്ടി നേതാവ് അറസ്റ്റിലായത്. യുവമോര്‍ച്ച ശ്രീനാരായണപുരം കിഴക്കന്‍ മേഖല കമ്മിറ്റി പ്രസിഡന്റും ബിജെപി ബൂത്ത് പ്രസിഡന്റുമായും പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയായിരുന്നു രാകേഷ്. കുടുതല്‍ വിവരങ്ങള്‍ ഇങ്ങനെ..
നോട്ട് നിരോധനം
നോട്ട് നിരോധനം കള്ളനോട്ടിനെതിരെയുള്ള പോരാട്ടമാണെന്നും പുതുതായി പുറത്തിറക്കിയ 2000 രൂപയുടെ കള്ളനോട്ടുകള്‍ അച്ചടിക്കാനാവില്ലെന്നും ബിജെപി വലിയ പ്രചരണം നടത്തുന്നതിനിടയിലായിരുന്നു രാകേഷ് അറസ്റ്റിലായത്. ഇതിനെ തുടര്‍ന്ന് ദേശീയ തലത്തില്‍ തന്നെ രാകേഷിനെ മുന്‍നിര്‍ത്തി ബിജെപിക്കെതിരെ സോഷ്യല്‍ മീഡിയയില്‍ വലിയ ആരോപണങ്ങള്‍ നടന്നിരുന്നു. സംഭവത്തെ തുടര്‍ന്ന് രാകേഷിനെ ബിജെപി പാര്‍ട്ടിയുടെ പ്രാഥമി അംഗത്വത്തില്‍ നിന്നടക്കം പുറത്താക്കിയിരുന്നു
കോഴിക്കോടുവെച്ച്
2017 ലെ കേസ് നിലനില്‍ക്കുമ്പോള്‍ തന്നെയാണ് കള്ളനോട്ടുമായി രാകേഷ് വീണ്ടും അറസ്റ്റിലാവുന്നത്. രഹസ്യ വിവരത്തെതുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയില്‍ കോഴിക്കോട് ഓമശേരിയില്‍ വെച്ചാണ് കൊടുവിള്ളി പോലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്. രാകേഷിന്‍റെ കൂട്ടാളി മലപ്പുറം സ്വദേശി സൂനീര്‍ അലിയേയും പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.
2017 ല്‍ പിടിച്ചെടുത്തത്
2017 ല്‍ 1, 37,590 രൂപയുടെ കള്ളനോട്ടുകളായിരുന്നു രാകേഷില്‍ നിന്ന് പിടിച്ചെടുത്തത്. 2000 രൂപയുടെ 64 എണ്ണം , 500 രൂപയുടെ 13, 50 രൂപയുടെ അഞ്ച്, 20 രൂപയുടെ പത്ത് എന്നിങ്ങനെയായിരുന്നു പിടിച്ചെടുത്ത നോട്ടുകളുടെ എണ്ണം. തൃശൂര്‍ മതിലകത്തെ ഇരുനില വീടിന്‍റെ മുകളിലെ നിലയിലെ മുറിയില്‍ ലാപ്ടോപും സ്കാനറും ആധുനിക രീതിയിലുള്ള കളര്‍ പ്രിന്‍ററും സജ്ജീകരിച്ചായിരുന്നു നോട്ടടി. പോലീസ് നടത്തിയ പരിശോധനയില്‍ എ ഫോര്‍ പേപ്പറില്‍ കള്ളനോട്ടുകള്‍ പ്രിന്‍റ് ചെയ്ത നിലയിലായിരുന്നു പിടിച്ചെടുത്തത്.
റെയ്ഡ് നടത്തിയത്
സംഭവത്തില്‍ രാകേഷിന്‍റെ സഹോദരന്‍ രാജീവിനേയും പോലീസ് പ്രതിചേര്‍ത്തിരുന്നു. തൃശൂര്‍ ജില്ലയില്‍ വ്യാപകമായി നടത്തിയ ഓപ്പറേഷന്‍ കുബേര റെയ്ഡിലായിരുന്നു രാകേഷിന്‍റെ വീട്ടില്‍ നിന്ന് കള്ളനോട്ടുകള്‍ കണ്ടെടുത്തത്. രാകേഷ് പലിശ ഇടപാട് നടത്തുന്നതായി സൂചന ലഭിച്ചതിനെ തുടര്‍ന്നായിരുന്നു എസ് ഐ മനു വി നായരുടെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്.
സാധരണ ജനങ്ങളെ
തീരദേശമേഖലയിലെ സാധാരണ ജനങ്ങളെയാണ് ഇവര്‍ കള്ളനോട്ട് നല്‍കി കബളിപ്പിച്ചതെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഉയര്‍ന്ന സാങ്കേതിക വിദ്യ ഉപയോഗിക്കാതെ എളുപ്പത്തില്‍ തിരിച്ചറിയാന്‍ സാധിക്കുന്ന തരത്തിലുള്ള നോട്ടുകളായിരുന്നു അച്ചടിച്ചത്. അതിനാല്‍ തന്നെ വലിയ കടകളിലും മറ്റും നല്‍കാതെ മല്‍സ്യത്തൊഴിലാളികളും ലോട്ടറി വില്‍പ്പനക്കാരും അടക്കമുള്ള സാധാരണക്കാര്‍ക്ക് കള്ളനോട്ടുകള്‍ നല്‍കി വഞ്ചിക്കുകയായിരുന്നു.
പാര്‍ട്ടി പുറത്താക്കുന്നു
രാകേഷിനെ ചോദ്യം ചെയ്തതിന്‍റെ അടിസ്ഥാനത്തിലായിരുന്നു ഒബിസി മോര്‍ച്ച കയ്പംഗലം മണ്ഡലം ജനറല്‍ സെക്രട്ടറിയായ രാജീവ് ഏരാച്ചേരിയേയും കേസില്‍ പ്രതിചേര്‍ത്തത്.പൊരിബസാർ പെട്രോൾ പമ്പിൽ 2000 രൂപയുടെ കള്ളനോട്ട് നൽകി പെട്രോൾ അടിക്കാൻ രാജീവ് ശ്രമിച്ചിരുന്നു. സംഭവത്തില്‍ പ്രതിരോധത്തിലായ ബിജെപി ഇരുവരേയും ഉടന്‍ തന്നെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.
'മുഖ്യമന്ത്രിയുടെ മാധ്യമോപദേഷ്ടാവിനെ ചതിച്ചു! വഞ്ചിച്ചു!!'; ബ്രിട്ടാസിനെ ട്രോളി ജയശങ്കര്‍
മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിജയ താഹില്‍രമാനിയുടെ രാജിക്ക് രാഷ്ട്രപതിയുടെ അംഗീകാരം