ജേക്കബ് തോമസ് ബിജെപി സ്ഥാനാർത്ഥി? നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുമെന്ന സൂചന നൽകി ജേക്കബ് തോമസ്
തിരുവനന്തപുരം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥിയാകുമെന്ന സൂചന നല്കി മുന്‍ ഡിജിപി ജേക്കബ് തോമസ്. സര്‍വ്വീസില്‍ നിന്ന് വിരമിച്ചതിന് ശേഷം രാഷ്ട്രീയ വിഷയങ്ങളില്‍ അടക്കം പ്രതികരണങ്ങളുമായി വാര്‍ത്തകളില്‍ ജേക്കബ് തോമസ് നിറഞ്ഞ് നിന്നിരുന്നു.
ജേക്കബ് തോമസ് ബിജെപിയില്‍ ചേരും എന്നുളള അഭ്യൂഹങ്ങളും ശക്തമായിരുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുമായി സഹകരിക്കുമെന്ന് ജേക്കബ് തോമസ് വ്യക്തമാക്കിയതോടെ അദ്ദേഹത്തിന്റെ രാഷ്ട്രീയ വഴി ഏതെന്ന് വ്യക്തമാവുകയാണ്..
ആര്‍എസ്എസിനോടുളള താല്പര്യം
ആര്‍എസ്എസിനോടുളള താല്പര്യം നേരത്തെ തന്നെ പരസ്യമായി പ്രകടിപ്പിച്ചിട്ടുളള വ്യക്തിയാണ് ജേക്കബ് തോമസ്. സര്‍വ്വീസില്‍ നിന്നും പിരിഞ്ഞാല്‍ ആര്‍എസ്എസുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കുമെന്ന് ജേക്കബ് തോമസ് നേരത്തെ പറഞ്ഞിരുന്നു. ആര്‍എസ്എസ് ലോകത്തിലെ തന്നെ ഏറ്റവും വലിയ സന്നദ്ധ സേനയാണ് എന്നും ആര്‍എസ്എസിനെ അറിഞ്ഞാല്‍ കേരളത്തിലെ എല്ലാ ബുദ്ധിജീവികളും കൂടെ ചേരുമെന്നും ജേക്കബ് തോമസ് പറഞ്ഞിരുന്നു.
ദേശീയ നേതൃത്വവുമായി ചര്‍ച്ച
ആര്‍എസ്എസ്- ബിജെപി വേദികളിലും ജേക്കബ് തോമസ് സജീവ സാന്നിധ്യം ആയിരുന്നു. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്രത്തില്‍ നരേന്ദ്ര മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് പിന്നാലെയാണ് ബിജെപിയില്‍ ചേരാനുളള ശ്രമങ്ങള്‍ ജേക്കബ് തോമസ് ആരംഭിച്ചത്. ബിജെപിയില്‍ ചേരുന്നത് സംബന്ധിച്ച് പാര്‍ട്ടി ദേശീയ നേതൃത്വവുമായി ജേക്കബ് തോമസ് ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.
അനുകൂല സാഹചര്യം വരട്ടെ
ബിജെപിയുടെ ദേശീയ സഹസംഘടനാ സെക്രട്ടറി ബിഎല്‍ സന്തോഷാണ് നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിച്ചത്. ബിജെപിയില്‍ ചേരാനുളള താല്പര്യം ജേക്കബ് തോമസ് ദേശീയ നേതാക്കളെ അറിയിച്ചിരുന്നു. എന്നാല്‍ അനുകൂല സാഹചര്യം വരുമ്പോള്‍ ഔദ്യോഗികമായ അംഗത്വം സ്വീകരിക്കാനും അത് വരെ കാത്തിരിക്കാനുമാണ് ബിജെപി ദേശീയ നേതൃത്വം ജേക്കബ് തോമസിന് നല്കിയ നിര്‍ദേശം എന്നാണ് റിപ്പോര്‍ട്ടുകള്‍.
സെൻകുമാറും ജേക്കബ് തോമസും
സംസ്ഥാനത്ത് മുഖ്യമന്ത്രി പിണറായി വിജയനുമായും സര്‍ക്കാരുമായും കടുത്ത ശത്രുതയിലാണ് ജേക്കബ് തോമസ്. ഇക്കുറി നിയമസഭാ തിരഞ്ഞെടുപ്പില്‍ ബിജെപിയുടെ സ്ഥാനാര്‍ത്ഥി ചര്‍ച്ചകളില്‍ തുടക്കം മുതല്ക്കേ തന്നെ മുന്‍ ഡിജിപി ടിപി സെന്‍കുമാറിന്റെ പേരിനൊപ്പം ജേക്കബ് തോമസിന്റെ പേരും ഉയര്‍ന്ന് കേള്‍ക്കുന്നുണ്ട്.
സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടികയിൽ
ബിജെപി സംസ്ഥാന നേതൃത്വം തയ്യാറാക്കിയ നിയമസഭാ തിരഞ്ഞെടുപ്പ് പ്രാഥമിക സ്ഥാനാര്‍ത്ഥി പരിഗണനാ കരട് പട്ടികയില്‍ ജേക്കബ് തോമസിന്റെ പേരും ഉള്‍പ്പെടുത്തിയിരുന്നു. ആദ്യത്തെ 40 പേരുടെ സാധ്യതാ സ്ഥാനാര്‍ത്ഥി പട്ടിക കേന്ദ്ര നേതൃത്വത്തിന് ബിജെപി സംസ്ഥാന നേതൃത്വം സമര്‍പ്പിച്ചതിലും ജേക്കബ് തോമസിന്റെ പേരുണ്ട്. ഇരിങ്ങാലക്കുടയിലാണ് ജേക്കബ് തോമസിനെ പരിഗണിക്കുന്നത്.
രാഷ്ട്രീയത്തില്‍ സജീവമാവും
താന്‍ രാഷ്ട്രീയത്തില്‍ സജീവമാകുമെന്നും ബിജെപിയുമായി സഹകരിക്കുമെന്നും ജേക്കബ് തോമസ് ട്വന്റി ഫോര്‍ ന്യൂസിനോട് പ്രതികരിച്ചു. ഇരിങ്ങാലക്കുട, കാഞ്ഞിരപ്പളളി, മൂവാറ്റുപുഴ നിയമസഭാ സീറ്റുകളില്‍ ഒന്നില്‍ മത്സരിക്കാന്‍ ആലോചനയുണ്ട്. മത്സരിച്ചില്ലെങ്കില്‍ പ്രചാരണ രംഗത്ത് സജീവമായി താനുണ്ടാകുമെന്ന് ജേക്കബ് തോമസ് പറഞ്ഞു. മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളെ വിജയിപ്പിക്കുന്നതിന് വേണ്ടി പ്രവര്‍ത്തിക്കാനാണ് തനിക്ക് ആഗ്രഹമെന്നും ജേക്കബ് തോമസ് പറഞ്ഞു.
പൊതുരംഗത്തുണ്ടാകും
ദേശീയതയ്ക്ക് ഒപ്പം നില്ക്കുന്ന ഒരു രാഷ്ട്രീയ പാര്‍ട്ടിക്ക് ഒപ്പമായിരിക്കും താന്‍. അതിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന് ജേക്കബ് തോമസ് പറഞ്ഞു. താന്‍ പൊതുരംഗത്തുണ്ടാകും. അത് മത്സര രംഗത്തോ അല്ലെങ്കില്‍ മത്സരിക്കുന്നവരെ ജയിപ്പിക്കാനോ വേണ്ടി ആയിരിക്കുമെന്നും ജേക്കബ് തോമസ് ട്വന്റി ഫോര്‍ ന്യൂസിനോട് പ്രതികരിച്ചു.