അന്ന് രണ്ടടി കൊടുക്കേണ്ടിയിരുന്നു, പിണറായി മുഖ്യമന്ത്രിയായപ്പോൾ ആദ്യം പുറത്താക്കിയെന്ന് സെൻകുമാർ
കൊച്ചി: പോലീസുകാര്‍ ഉള്‍പ്പെടുന്ന വിവാദങ്ങള്‍ സംസ്ഥാനത്ത് ഒന്നിന് പിറകെ ഒന്നാകെ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നതില്‍ പ്രതികരണവുമായി മുന്‍ ഡിജിപി ടിപി സെന്‍കുമാര്‍. സംസ്ഥാനത്ത് നടക്കുന്ന കാര്യങ്ങള്‍ കാണുമ്പോള്‍ ഇവിടെ ഒരു ഡിജിപി ഉണ്ടോ എന്ന് പോലും സംശയിച്ച് പോവുകയാണ് എന്ന് സെന്‍കുമാര്‍ കുറ്റപ്പെടുത്തി. ഒരു പോലീസുകാരനെ കാണാതായി. മറ്റൊരു പോലീസുകാരന്‍ പോലീസുകാരിയെ തീ കൊളുത്തി കൊന്നു. താന്‍ പോലീസ് മേധാവി ആയിരുന്ന കാലത്തായിരുന്നു ഈ സംഭവങ്ങളെങ്കില്‍ അതെല്ലാം തന്റെ തലയില്‍ വരുമായിരുന്നുവെന്നും സെന്‍കുമാര്‍ പറഞ്ഞു.
ആദ്യം സമ്പത്തിന് ശബരീനാഥന്റെ പിന്തുണ, ബൽറാമിനടക്കം നൈസായി കൊട്ടൽ, പിന്നാലെ മലക്കം മറിയൽ!
ആലപ്പുഴ മാവേലിക്കരയില്‍ പോലീസുകാരിയായ സൗമ്യയെ ട്രാഫിക് പോലീസുകാരനായ അജാസ് തീ കൊളുത്തി കൊന്ന സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് സെന്‍കുമാറിന്റെ പ്രതികരണം. എറണാകുളത്ത് സിഐ നവാസ് നാട് വിട്ട സംഭവത്തിന്റെ കൂടി പശ്ചാത്തലത്തിലാണ് പോലീസിനെതിരെയുളള സെന്‍കുമാറിന്റെ കുറ്റപ്പെടുത്തല്‍.
2016ല്‍ പിണറായി വിജയന്‍ മുഖ്യമന്ത്രിയായപ്പോള്‍ ആദ്യം ചെയ്തത് തന്നെ പുറത്താക്കുകയായിരുന്നുവെന്ന് സെന്‍കുമാര്‍ പറഞ്ഞു. പിന്നീട് നിയമപോരാട്ടത്തിലൂടെയാണ് താന്‍ ഡിജിപിയായത്. തന്നെ നിരീക്ഷിക്കാന്‍ അന്ന് ആളുകളെ വെച്ചു. താന്‍ അടിച്ചു എന്ന് വരെ അവരില്‍ ചിലര്‍ പരാതിപ്പെട്ടു.. അവര്‍ക്ക് അന്ന് രണ്ടടി കൊടുക്കേണ്ടിയിരുന്നു എന്ന് ഇപ്പോള്‍ തോന്നുന്നുവെന്നും സെന്‍കുമാര്‍ പറഞ്ഞു.
കൊച്ചിയില്‍ ക്ലബ് ബുക്ക് ലവേഴ്‌സ് ഫോറം സംഘടിപ്പിച്ച മുഖാമുഖം പരിപാടിയില്‍ സംസാരിക്കുകയായിരുന്നു സെന്‍കുമാര്‍. സത്യം പറയാനുളള അവകാശം എല്ലാ കാലത്തും ഉപയോഗിക്കുമെന്നും സെന്‍കുമാര്‍ പറഞ്ഞു. ചാരക്കേസില്‍ നമ്പി നാരായണനെതിരെ പറഞ്ഞ കാര്യങ്ങളില്‍ താന്‍ ഇപ്പോഴും ഉറച്ച് നില്‍ക്കുന്നു. നമ്പി നാരായണന്‍ പത്മ പുരസ്‌ക്കാരം അര്‍ഹിച്ചിരുന്നില്ലെന്നും സെന്‍കുമാര്‍ പറഞ്ഞു.