കേന്ദ്രം പെട്രോൾ വില കൂട്ടുമ്പോൾ കേരളത്തിന് അധികനികുതി വേണ്ടെന്ന് വെച്ചൂടേ? ഐസകിന്റെ മറുപടി
തിരുവനന്തപുരം: ഇന്ധന വില കേന്ദ്ര സർക്കാർ വർധിപ്പിക്കുമ്പോൾ സംസ്ഥാനത്തിന് ലഭിക്കുന്ന അധിക നികുതി വരുമാനം വേണ്ടെന്ന് വെച്ചുകൂടെ എന്നുളള ചോദ്യത്തിന് മറുപടിയുമായി മുൻ ധനകാര്യ വകുപ്പ് മന്ത്രി ഡോ. ടിഎം തോമസ് ഐസക്. . അങ്ങനെ കേന്ദ്രത്തിനു നികുതി വർദ്ധിപ്പിക്കാൻ ഒത്താശ ചെയ്യാൻ കേരള സർക്കാർ ചിന്തിക്കുന്നില്ലെന്ന് കാര്യകാരണ സഹിതമാണ് തോമസ് ഐസകിന്റെ മറുപടി.
കേന്ദ്രസർക്കാർ നികുതി വർദ്ധിപ്പിക്കുമ്പോൾ വില ഉയരുന്നു. ഈ വിലയുടെ മേലാണു സംസ്ഥാനം നികുതി ചുമത്തുന്നത്. അതുകൊണ്ട് സംസ്ഥാനത്തിന് അധിക നികുതി വരുമാനം കിട്ടും. ഇതു വേണ്ടെന്നുവച്ചാൽ അത്രയും വില കുറയുമല്ലോ എന്നു പലരും കമന്റ് ചെയ്തു കണ്ടു. ജോസഫ് എം പുതുശ്ശേരി ഞാൻ പറഞ്ഞ പല കാര്യങ്ങളോടും യോജിച്ചുകൊണ്ട് ഈ വിയോജിപ്പ് ശക്തമായിത്തന്നെ ഉന്നയിച്ചിരിക്കുകയാണ്. "കേന്ദ്ര സർക്കാർ നികുതി വർധിപ്പിച്ചതിനെ ശക്തമായി എതിർത്തേ മതിയാകൂ. ഒട്ടും നീതിയുക്തം അല്ലാത്ത സമീപനം. എന്നാൽ ആ എതിർക്കുന്ന നികുതിയുടെ വിഹിതം എന്തിനാണ് സംസ്ഥാനം കൈപറ്റുന്നത്? അധികനികുതിയുടെ വിഹിതം വേണ്ടെന്നുവച്ചു കൂടെ? നാം ആവശ്യപ്പെടുന്നതു പോലെ കേന്ദ്രം കുറച്ചാൽ അത് ലഭിക്കാതെ പോകുന്നതും ആണല്ലോ.
ഉമ്മൻചാണ്ടി ഗവൺമെന്റ് മൂന്നുതവണ അധികനികുതിയുടെ വിഹിതം വേണ്ടെന്നു വെച്ചു. 680 കോടിയാണ് ഈ ഇനത്തിൽ ഖജനാവിന് വരുമാന നഷ്ടം ഉണ്ടായത്. അതാണ് ഉന്നയിക്കുന്ന ആവശ്യങ്ങളോടും എടുക്കുന്ന നിലപാടുകളോടുമുള്ള ആത്മാർത്ഥത. ജനങ്ങളോടുള്ള പ്രതിബദ്ധത. അതാണ് തമിഴ്നാട്ടിൽ സ്റ്റാലിൻ ഗവൺമെന്റ് കാണിച്ചത്. ലിറ്ററിന് മൂന്നുരൂപ വേണ്ട എന്നു വെച്ചു. നമ്മുടെ നിലപാടിലെ ആത്മാർത്ഥത കാണിച്ചുകൊണ്ട് വേണം കേന്ദ്ര സർക്കാരിനെ ഇക്കാര്യത്തിൽ അതി ശക്തമായി എതിർക്കാൻ".
ഔദ്യോഗിക കണക്കുകൾ പ്രകാരം യുഡിഎഫ് സര്ക്കാർ പെട്രോളിനു 3 അല്ല, 4 തവണ നികുതി കുറച്ചിട്ടുണ്ട് (19-5-11, 18-9-11, 6-11-11, 25-05-12). ഡീസലിന് 1 തവണ അല്ല, 2 തവണ കുറച്ചിട്ടുണ്ട് (29-6-11, 16-9-12). ഇതിന്റെ ഫലമായി 680 കോടി രൂപ നികുതി നഷ്ടമുണ്ടായി എന്നാണു പുതുശ്ശേരി പറയുന്നത്. എന്നാൽ അതു കഴിഞ്ഞ് യുഡിഎഫ് സർക്കാർ ചെയ്തത് എന്ത്? പെട്രോളിന്റെ നികുതി 13 തവണയും ഡീസലിന്റെ നികുതി 5 തവണയും വർദ്ധിപ്പിച്ചു. ഇതിന്റെ ഫലമായി യുഡിഎഫ് ഭരണമൊഴിയുമ്പോൾ പെട്രോളിന്റെ നികുതി നിരക്ക് 29.01 ശതമാനത്തിൽ നിന്ന് 31.8 ശതമാനമായി ഉയർന്നു. എന്തൊരു ആത്മാർത്ഥത! തുടർന്ന് അധികാരത്തിൽവന്ന എൽഡിഎഫ് സർക്കാരാണ് 1-6-18-ൽ പെട്രോൾ നികുതി നിരക്ക് 30.08 ശതമാനമായി താഴ്ത്തിയത്.
എന്തൊരു മാറ്റം, എങ്കിലും അന്നും ഇന്നും സുന്ദരി... കാവ്യാ മാധവന്റെ വേറിട്ട ചിത്രങ്ങൾ കാണാം
യുഡിഎഫ് ഭരണം ഏൽക്കുമ്പോൾ ഡീസലിന്റെ നികുതി നിരക്ക് 24.69 ശതമാനമായിരുന്നു. ഭരണം അവസാനിക്കുമ്പോൾ അത് 24.52 ശതമാനമാണ്. എൽഡിഎഫ് സർക്കാരാണ് 1-6-18-ൽ ഇത് 22.76 ശതമാനമായി താഴ്ത്തിയത്. നാലു തവണ നികുതി കുറച്ചതുകൊണ്ട് ആ കാലത്ത് 680 കോടി രൂപയുടെ നികുതിയിളവ് നൽകിയ യുഡിഎഫ് സർക്കാർ ആ കാലയളവിൽ ആകെ 18 തവണ നികുതി വർധിപ്പിച്ചതിലൂടെ ഏകദേശം അതിന്റെ നാലിരട്ടി തുക അധിക നികുതിയായി പിരിച്ചെടുത്തു.
എൽഡിഎഫ് സർക്കാർ 0-6-18-ൽ പെട്രോളിന്റെ നികുതി 30.08 ശതമാനമായും ഡീസലിന്റെ നികുതി 22.76 ശതമാനമായും കുറച്ചതിന്റെ ഫലമായി അന്നത്തെ നിരക്കനുസരിച് 509 കോടി രൂപ നികുതിയിളവായി ജനങ്ങൾക്ക് ലഭിച്ചു. പെട്രോളിയം വിലക്കയറ്റം കൂടെ കണക്കാക്കിയാൽ ഇതുവരെ കുറഞ്ഞത് 1500 കോടി രൂപയെങ്കിലും ജനങ്ങൾക്ക് നികുതിയിളവായി നൽകിയിട്ടുണ്ട്. ഇതുപോലെ കേന്ദ്രം വില വർദ്ധിപ്പിക്കും തോറും കേരളത്തിന്റെ നികുതി നിരക്ക് താഴ്ത്തിക്കൂടേ എന്നാണു ചോദ്യം. അങ്ങനെ കേന്ദ്രത്തിനു നികുതി വർദ്ധിപ്പിക്കാൻ ഒത്താശ ചെയ്യാൻ കേരള സർക്കാർ ചിന്തിക്കുന്നില്ല.
എൻഡിഎ സർക്കാർ പെട്രോളിന് 3.5 മടങ്ങും, ഡീസലിന് 9 മടങ്ങും ആണ് നികുതി വർദ്ധിപ്പിച്ചത്. ഇതിന്റെ ഫലമായാണു വിലക്കയറ്റം. കേരള സർക്കാർ നികുതി നിരക്കുകൾ ഉയർത്തുകയല്ല, കുറയ്ക്കുകയാണു ചെയ്തത്. തമിഴ്നാട്ടിൽ സ്റ്റാലിൻ ചെയ്തത് ചില കോൺഗ്രസ്-ബിജെപി സർക്കാരുകൾ ചെയ്തതുപോലെ എഐഡിഎംകെ സർക്കാരും കോവിഡ് കാലത്തെ നികുതി വർദ്ധന ഇല്ലാതാക്കുകയാണ്. കേരളത്തിൽ യുഡിഎഫ് ഭരണത്തേക്കാൾ താഴ്ന്നതാണ് ഇപ്പോഴത്തെ നികുതി നിരക്ക്. കേന്ദ്രസർക്കാരിന്റെ വർദ്ധിപ്പിച്ച നികുതി കുറയ്ക്കുന്നതിനു യോജിച്ച സമരമാണ് ആവശ്യം. അങ്ങനെ പെട്രോളിനും ഡീസലിനും വില കുറയുമ്പോൾ കേരള സർക്കാർ നികുതി വരുമാനത്തിലുണ്ടാവുന്ന കുറവ് നികത്താനായി നികുതി ഉയർത്തില്ല. ഡീസൽ - പെട്രോൾ നികുതികൾ കുറച്ചതിനെക്കുറിച്ച് യുഡിഎഫിന് അഹങ്കരിക്കാനില്ല. ആ റെക്കോർഡ് എൽഡിഎഫിനാണ്.