ഞാനോ ഞങ്ങളുടെ സഖാക്കളോ, കൂട്ടുകാരോ ഒന്നും കാണാത്ത ഒരു ബോർഡ്! അന്തംവിട്ട് സമ്പത്തിന്റെ ഡ്രൈവർ
തിരുവനന്തപുരം: ആറ്റിങ്ങല്‍ മുന്‍ എംപി എ സമ്പത്തിന്റെ കാറുമായി ബന്ധപ്പെട്ട് എക്‌സ് എംപി വിവാദം സോഷ്യല്‍ മീഡിയയില്‍ ചൂട് പിടിച്ചിരിക്കുകയാണ്. ആറ്റിങ്ങലില്‍ അടൂര്‍ പ്രകാശിനോട് തോറ്റ സമ്പത്ത് കാറില്‍ Ex MP എന്ന് ബോര്‍ഡ് വെച്ചതായി അവകാശപ്പെടുന്ന ചിത്രം സോഷ്യല്‍ മീഡിയയില്‍ വിടി ബല്‍റാം എംഎല്‍എ അടക്കമുളളവര്‍ പ്രചരിപ്പിച്ചതാണ് വിവാദങ്ങളുടെ തുടക്കം. എന്നാല്‍ താന്‍ അത്തരമൊരു ബോര്‍ഡ് വെച്ച കാറില്‍ യാത്ര ചെയ്തിട്ടില്ലെന്ന് എ സമ്പത്ത് വ്യക്തമാക്കി.
ചിത്രം ഫോട്ടോഷോപ്പ് ചെയ്ത് പ്രചരിപ്പിക്കുന്നതാണ് എന്ന് വന്നതോടെ ബല്‍റാമും ഷാഫി പറമ്പിലും അടക്കമുളളവര്‍ ഫേസ്ബുക്ക് പോസ്റ്റ് മുക്കി. കോണ്‍ഗ്രസ് എംഎല്‍എമാരെ സോഷ്യല്‍ മീഡിയ ട്രോളിക്കൊല്ലുകയാണ്. അതിനിടെ എ സമ്പത്തിന്റെ ഡ്രൈവറായ പ്രസാദ് ഏലംകുളം വിശദീകരണവുമായി രംഗത്ത് വന്നിട്ടുണ്ട്. പ്രസാദിന്റെ ഫേസ്ബുക്ക് പോസ്റ്റ് വായിക്കാം:

''ഒന്നും മനസ്സിൽ ആകുന്നില്ല.. എന്താ ഈ ലോകം ഇങ്ങനെ. കഴിഞ്ഞ മൂന്ന് ദിവസമായി സഖാവിന്റെ ഇന്നോവ കാറിൽ ഞാനാണ് വളയം പിടിച്ചിരുന്നത്. ഞങ്ങൾ പലയിടങ്ങളിലും പോയി, സംഘടനാ കാര്യങ്ങൾക്ക്, ഡി വൈ എഫ് ഐ പഠനോത്സവത്തിന്, അഗ്രികൾച്ചറൽ യൂണിവേഴ്‌സിറ്റി എംപ്ലോയിസ് സമ്മേളനത്തിന്, കല്യാണങ്ങൾക്ക്, പോത്തൻകോട് ഗ്രാമപഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാനും പോത്തൻകോട് ഗ്രാമപഞ്ചായത്ത് ഒന്നാം വാർഡ് മെമ്പറും ആയ മണലകം ദിലീപ് കുമാറിന്റെ മരണത്തിൽ അനുശോചനം അർപ്പിക്കാൻ വീട്ടിൽ, ആറ്റിങ്ങൽ എം എൽ എ സഖാവ്. ബി. സത്യന്റെ പുലയനാർക്കോട്ടയിൽ ഉള്ള അനുജന്റെ വസതിയിൽ, സമ്പത്ത് സഖാവിന്റെ അഡ്വക്കേറ്റ് ആഫീസിലെ ക്ലർക്ക് വേണു അണ്ണന്റെ ബന്ധുവിന്റെ വിവാഹ ചടങ്ങിൽ, പിന്നെ സഖാവിന്റെ സ്വകാര്യ സന്ദർശനങ്ങൾ.
ഇവിടെ ഒന്നും ഞാനോ ഞങ്ങളുടെ സഖാക്കളോ, കൂട്ടുകാരോ ഒന്നും കാണാത്ത ഒരു ബോർഡ്. കുത്തിതിരിപ്പിന്റെ രാഷ്ട്രീയം അത് ഇവിടെ വിലപ്പോവില്ല... ഇത് തിരുവനന്തപുരത്തെ ജയന്റ് കില്ലർ എന്നു മാധ്യമങ്ങൾ വാഴ്ത്തിയ സഖാവ്. കെ. അനിരുദ്ധന്റെ മകൻ സഖാവ്. സമ്പത്താണ് എന്ന് ഓർക്കണം. ഇന്ന് സഖാവ്. സമ്പത്തിന് കേരളത്തിൽ സഞ്ചരിക്കാൻ ഒരു ബോർഡിന്റെയും സഹായം ആവശ്യമില്ല. കാരണം അദ്ദേഹവും ഒരു സഖാവാണ്'' എന്നാണ് പോസ്റ്റ്












Click it and Unblock the Notifications