ആദ്യം സമ്പത്തിന് ശബരീനാഥന്റെ പിന്തുണ, ബൽറാമിനടക്കം നൈസായി കൊട്ടൽ, പിന്നാലെ മലക്കം മറിയൽ!
തിരുവനന്തപുരം: Ex MP നെയിം ബോര്‍ഡ് ഘടിപ്പിച്ച തരത്തില്‍ പ്രചരിപ്പിക്കപ്പെട്ട എ സമ്പത്ത് എംപിയുടെ വാഹനത്തെ ചൊല്ലിയുളള വിവാദം തുടരുകയാണ്. ആദ്യം വിടി ബല്‍റാമും ഷാഫി പറമ്പിലും അടക്കമുളള നേതാക്കള്‍ ചിത്രത്തിന്റെ പ്രചാരകര്‍ ആയെങ്കിലും, ചിത്രം വ്യാജമാണെന്ന വിവരം പരന്നതോടെ പതുക്കെ ഫേസ്ബുക്ക് പോസ്റ്റുകള്‍ മുക്കി.
യൂത്ത് ലീഗ് നേതാവ് പികെ ഫിറോസും ചിത്രം ഷെയര്‍ ചെയ്തിരുന്നുവെങ്കിലും വ്യാജമല്ലെന്ന് തെളിയിച്ചാല്‍ മാത്രം പോസ്റ്റ് പിന്‍വലിക്കാം എന്ന നിലപാട് എടുത്തിരിക്കുകയാണ്. കെഎസ് ശബരീനാഥന്‍ എംഎല്‍എയാകട്ടെ ആദ്യം ബല്‍റാമിനെയടക്കം നൈസായി കൊട്ടി രംഗത്ത് വന്നെങ്കിലും മണിക്കൂറുകള്‍ക്കകം നിലപാട് മാറ്റി പുതിയ പോസ്റ്റുമായി എത്തി. വിശദാംശങ്ങളിലേക്ക്.
ബൽറാം മുക്കിയ പോസ്റ്റ്
ആലത്തൂരിൽ നിന്നും ലോക്സഭാ തിരഞ്ഞെടുപ്പിൽ തോറ്റ എ സമ്പത്ത് മുൻ എംപിയെന്ന ബോർഡ് വെച്ച കാറാണ് ഉപയോഗിക്കുന്നത് എന്ന പ്രചാരണമാണ് വിവാദങ്ങളുടെ തുടക്കം. പ്രചാരണം ആദ്യം ഏറ്റുപിടിച്ചത് കോൺഗ്രസ് യുവഎംഎൽഎമാരായിരുന്നു. 'കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ നേതാക്കൾ, പ്രത്യേകിച്ചും താരതമ്യേന പുതിയ തലമുറയിൽപ്പെട്ടവർ, എത്രത്തോളം "പാർലമെന്ററി വ്യാമോഹ"ങ്ങൾക്ക് അടിമപ്പെട്ടവരാണ് എന്ന് തെളിയിക്കുന്നതാണ് തെരഞ്ഞെടുപ്പിൽ തോറ്റമ്പിയ പല തോറ്റ എംപിമാരുടേയും അതിനുശേഷമുള്ള രോദനങ്ങളും പ്രവൃത്തികളും' എന്നാണ് വിടി ബൽറാം പോസ്റ്റിട്ടത്.
ചിത്രം വ്യാജനോ
ഷാഫി പറമ്പിൽ ലേശം ഉളുപ്പുണ്ടോ എന്ന ചോദ്യത്തിനൊപ്പം കാറിന്റെ ചിത്രം പങ്കുവെച്ചു. പികെ ഫിറോസും സമ്പത്തിനെ പരിഹസിച്ച് ഫേസ്ബുക്ക് കുറിപ്പിട്ടു. കോൺഗ്രസ് ബിജെപി അനുകൂലികൾ വ്യാപകമായി ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തു. എന്നാൽ സമ്പത്തും അദ്ദേഹത്തിന്റെ ഡ്രൈവറുമടക്കം ആരോപണം നിഷേധിച്ച് രംഗത്ത് വന്നു.
പിന്തുണച്ച് ശബരീനാഥൻ
സമ്പത്തിനെതിരെയുളള പ്രചാരണത്തിൽ ആദ്യം അദ്ദേഹത്തെ പിന്തുണച്ചാണ് കോൺഗ്രസ് എംഎൽഎ ശബരീനാഥന്റെ രംഗപ്രവേശം. ആദ്യത്തെ പോസ്റ്റ് ഇങ്ങനെ: '' ആറ്റിങ്ങൽ എംപിയായിരുന്ന ശ്രീ സമ്പത്തിന്റെ വാഹനത്തിന്റെ ഒരു ഫോട്ടോ രാവിലെ മുതൽ പ്രചരിക്കുകയാണ്. അത് കണ്ടപ്പോഴേ സാമാന്യയുക്തിക്ക് ചേരാത്തതാണെന്ന് തോന്നിയിരുന്നു. ഈ ചിത്രം ഫോട്ടോഷോപ്പ് ചെയ്തതാണെന്ന് ഇപ്പോൾ അറിയുന്നു.
ആർക്കും ഭൂഷണമല്ല
ഞാനടക്കമുള്ള രാഷ്ട്രീയപ്രവർത്തകർ ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങൾക്ക് നിരന്തരം ഇരയാകാറുണ്ട്, അതിന്റെ വിഷമം ഉള്ളിലൊതുക്കി പോവുകയാണ് പലപ്പോഴും ചെയ്യുന്നത്.നമുക്ക് വിഷയങ്ങൾ പൊളിറ്റിക്കലായി ചർച്ച ചെയ്യാം, അതിൽ തെറ്റില്ല. പക്ഷേ ഇത്തരത്തിലുള്ള കാര്യങ്ങൾ ശരിയാണോ എന്ന് ഉറപ്പുവരുത്താതെ പ്രചരിപ്പിക്കുന്നത് നമുക്കാർക്കും ഭൂഷണമല്ല. Responsible driving എന്നതുപോലെ Responsible social media എന്നൊരു ക്യാമ്പയിൻ തുടങ്ങുന്നത് നല്ലതായിരിക്കും''.
പിന്നാലെ മലക്കം മറിയൽ
എന്നാൽ ഈ പോസ്റ്റിന് പിന്നാലെ വിവാദ വാഹനത്തെ കുറിച്ച് മറ്റൊരു പോസ്റ്റും ശബരീനാഥനിട്ടു. വാഹനത്തിന്റെ ചിത്രത്തിനൊപ്പമായിരുന്നു പോസ്റ്റ്. അതിങ്ങനെയാണ് : '' വാഹനത്തിലെ വിവാദ ബോർഡിനെക്കുറിച്ചു പോസ്റ്റ് ഇട്ടതിനു ശേഷം നിരവധി ആളുകൾ ഫോണിലൂടെയും ഫേസ്ബുക്കിലൂടെയും ബന്ധപ്പെടുന്നുണ്ട്. അതിൽ ഒരു സുഹൃത്ത് കൂടുതൽ ക്ലാരിറ്റിയുള്ള ഈ ഫോട്ടോ അയച്ചു തന്നു.
ദൃക്സാക്ഷിയുണ്ട്
അതുമാത്രമല്ല, ജൂൺ 14 വെള്ളിയാഴ്ച രാത്രി 11.30-12.00 ഇടയ്ക്കു തിരുവനന്തപുരം എയർപോർട്ടിൽ നിന്നെടുത്ത ഫോട്ടോയാണെന്നും രാത്രി ഫ്ലൈറ്റിൽ ലാൻഡ് ചെയ്തിട്ട് ഈ കാറിൽ തന്നെ ശ്രീ സമ്പത്ത് കയറി പോവുകയും ചെയ്തു എന്ന് ദൃക്‌സാക്ഷി പറയുന്നു. എന്തായാലും എയർപോർട്ടിൽ നിന്ന് ഈ വാഹനത്തിൽ യാത്ര ചെയ്തിട്ടുണ്ടോയെന്നുള്ളത് CCTV ദൃശ്യങ്ങളിൽ നിന്നോ എയർപോർട്ടിൽ നിന്നോ സ്ഥിരീകരിക്കാവുന്നതാണ്.
തേജോവധം ചെയ്യാൻ ആഗ്രഹിക്കുന്നില്ല
ആരെയും ഇവിടെ തേജോവധം ചെയ്യാൻ ആഗ്രഹിക്കുന്നില്ല. അറിഞ്ഞ കാര്യങ്ങൾ സ്പഷ്ടമാക്കുന്നുവെന്നുമാത്രം. ബഹുമാനപെട്ട ശ്രീ സമ്പത്ത് ദുരൂഹതയ്ക്ക് വഴികൊടുക്കാതെ കാര്യങ്ങൾ വിശദീകരിക്കും എന്ന് വിശ്വസിക്കുന്നു. Ps :ഇതിനോടൊപ്പം ഒരു കാര്യം ചേർത്തുപറയട്ടെ, സോഷ്യൽ മീഡിയയിലെ വസ്തുതാരഹിതമായ അപവാദപ്രചരണത്തിനെ എതിർക്കുന്നു, ഇനി എതിർക്കും'' എന്നാണ് രണ്ടാം പോസ്റ്റ്.