സംഗീത ദിനത്തിൽ ലഹരിക്കെതിരെ സംഗീത ആൽബവുമായി എക്‌സൈസ് വകുപ്പ്
തിരുവനന്തപുരം: ലോക സംഗീത ദിനമായ ജൂൺ 21 ന് എക്‌സൈസ് വകുപ്പ് 'ജീവിതം തന്നെ ലഹരി' എന്ന പേരിൽ സംഗീത ആൽബം പുറത്തിറക്കി. എല്ലാവർക്കും സൗജന്യമായി സംഗീതം ആസ്വദിക്കുന്നതിനുളള അവസരമാണ് ഇതൊടൊപ്പം ഒരുക്കുന്നത്. അമേച്വർ സംഗീതജ്ഞരുടെ സൃഷ്ടികൾ ലോകത്തിന് പരിചയപ്പെടുത്തുന്നതിനൊപ്പം സംഗീതരംഗത്ത് പ്രവർത്തിക്കുന്ന കലാകാരൻമാരെയും ആദരിക്കുന്നു.
സംഗീതം സമ്മർദ്ദം കുറയ്ക്കാനും പല മാനസികാരോഗ്യ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും ആരോഗ്യവിദഗദ്ധർ സംഗീത തെറാപ്പി നിർദ്ദേശിക്കുന്നുണ്ട്. കോവിഡ് മഹാമാരിയുടെ കാലഘട്ടത്തിൽ യുവാക്കളിലെ മാനസിക സംഘർഷം ലഘൂകരിക്കുന്നതിനും ലോക സംഗീത ദിനത്തിൽ എക്‌സൈസ് വകുപ്പ് ലക്ഷ്യമിടുന്നു. വിമുക്തിമിഷന്റെ ആഭിമുഖ്യത്തിൽ എക്‌സൈസ് വകുപ്പ് ലഹരിക്കെതിരെ നടത്തുന്ന പ്രവർത്തനങ്ങളുടെ ഭാഗമായി ലഹരി വിരുദ്ധആശയങ്ങൾ പൊതുജനങ്ങളിലും പ്രത്യേകിച്ച് യുവജനങ്ങൾക്കിടയിലും പ്രചരിപ്പിക്കുന്നതിനാണ് ഈ സംഗീത ആൽബം തയ്യാറാക്കിയിട്ടുളളത്.
വിദ്യാർത്ഥികളിൽ ഉണ്ടാകാനിടയുളള അനഭിലഷണീയ പ്രവണതകളിൽ നിന്നും അവരുടെ ശ്രദ്ധ തിരിക്കുന്നതിന് സ്‌കൂൾ/കോളേജ് തലങ്ങളിൽ വിദ്യാഭ്യാസത്തോടൊപ്പം അവരുടെ കലാകായിക അഭിരുചികളെ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളും വകുപ്പ് നടത്തുന്നു. ഇതിന്റെ ഭാഗമായാണ് ചലച്ചിത്ര പിന്നണി ഗാനരംഗത്ത് പ്രവർത്തിക്കുന്ന പ്രമുഖരായ കലാകാരൻമാരെ അണിനിരത്തി സംഗീത ആൽബം ഒരുക്കിയിട്ടുളളത്. ഈ സംഗീതആൽബത്തിൽ ചലച്ചിത്ര രംഗത്തെ ജയസൂര്യ, ആസിഫ് അലി, വിനീത് ശ്രീനിവാസൻ തുടങ്ങിയവർ ലഹരി വിരുദ്ധ സന്ദേശവും നൽകുന്നുണ്ട്.
Recommended Video
കലാകാരനായ ബിജിത് ബാല തയ്യാറാക്കിയ ഈ സംഗീത ആൽബത്തിന്റെ രചന ഹരിനാരായണനും സംഗീതം ബിജിബാലുമാണ്. ഇവരെ കൂടാതെ ചലച്ചിത്ര പിന്നണി ഗാനരംഗത്തുള്ള ഹരിശങ്കർ, സന്നിധാനം, ജോബ് കുര്യൻ, നജിംഹർഷാദ്, സിതാര, അഫ്‌സൽ, ജ്യോത്സ്‌ന, നിരഞ്ജന, സയനോര, പുഷ്പവതി, ആൻഅമി, രാജലക്ഷ്മി, രൂപാരേവതി, രാജേഷ്‌ചേർത്തല തുടങ്ങിയ കലാകാരൻമാരും സംഗീത ആൽബത്തിൽ അണിനിരന്നിട്ടുണ്ട്. Vimukthikerala എന്ന ഫേസ്ബുക്ക് പേജിലും വിമുക്തി youtub ചാനലിലും വിമുക്തി സംഗീത ആൽബം ലഭ്യമാണ്.