ലഹരി ഉപയോഗം; സിനിമാ സെറ്റുകളിലേക്ക് കടന്നു കയറി എക്സൈസ് പരിശോധന; ഒരു വിഭാഗത്തേയും മാറ്റിനിര്‍ത്തില്ല
തിരുവനന്തപുരം: സിനിമാ ലൊക്കേഷനുകളില്‍ ലഹരിമുരുന്ന പരിശോധന ആരംഭിച്ച് എക്സൈസ് ഡിപ്പാര്‍ട്ട്മെന്‍റ്. സംസ്ഥാനത്തെ ചില സിനമകളുടെ ലൊക്കേഷനുകളില്‍ ഇന്നലെ എക്സൈസ് സംഘം പരിശോധന നടത്തിയതായി എക്സൈസ് അസി. കമ്മീഷണര്‍ ദാം ക്രിസ്റ്റി ഡാനിയേല്‍ അറിയിച്ചു.
സിനിമാ ലൊക്കേഷനുകളില്‍ ലഹരി ഉപയോഗം വ്യാപകമാണെന്ന് നിര്‍മാതാക്കളുടെ സംഘടന നേരത്തെ വെളിപ്പെടുത്തിയിരുന്നു. ഷെയ്ന്‍ നിഗവുമായി ബന്ധപ്പെട്ട പ്രശ്നങ്ങള്‍ വിശദീകരിക്കാന്‍ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു നിര്‍മ്മാതാക്കളുടെ വെളിപ്പെടുത്തല്‍. ഇതേ തുടര്‍ന്നാണ് സിനിമാ ലൊക്കേഷനുകളില്‍ എക്സൈസ് സംഘം പരിശോധന നടത്തിയത്. വിശദാംശങ്ങള്‍ ഇങ്ങനെ..
ഒന്നും കണ്ടെത്തിയില്ല
ഇന്നലെ നടത്തിയ പരിശോധനയില്‍ ഒന്നും കണ്ടെത്താന്‍ സാധിച്ചില്ലെന്നെന്നാണ് എക്സൈസ് സംഘം വ്യക്തമാക്കുന്നത്. പരിശോധനയില്‍ നിന്ന് ഒരു വിഭാഗത്തേയും മാറ്റിനിര്‍ത്തിയിട്ടില്ല. നിരോധിച്ച മയക്കുമരുന്നുകള്‍ ഉപയോഗിക്കുന്നതായി വ്യക്തമായാല്‍ ആര്‍ക്കെതിരേയും നടപടിയെടുക്കുമെന്നും എക്സൈസ് അസി. കമ്മീഷണര്‍ അറിയിച്ചു.
പരിശോധന തുടരും
അതേസമയം, ഏതെല്ലാം സിനിമകളുടെ ലൊക്കേഷനുകളിലാണ് പരിശോധന നടത്തിയതെന്ന് വ്യക്തമാക്കാന്‍ അദ്ദേഹം തയ്യാറായില്ല. തിരുവനന്തപുരം ജില്ലയിലെ ലൊക്കേഷനുകളില്‍ മാത്രമാണ് ഇന്നലെ പരിശോധന നടത്തിയതെന്നാണ് റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്. വരുംദിവസങ്ങളിലും പരിശോധന തുടരുമെന്ന് ദാം ക്രിസ്റ്റി ഡാനിയേല്‍ അറിയിച്ചു.
രാപ്പനി അറിയുന്നവര്‍
സിനിമ ലൊക്കേഷനുകളിലെ ലഹരി ഉപയോഗത്തെക്കുറിച്ച് പരിശോധന നടത്താന്‍ നിര്‍മ്മാതാക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ കൂടെക്കിടക്കുന്നവനല്ലേ രാപ്പനിയറിയൂ എന്നായിരുന്നു അസി. കമ്മീഷ്ണറുടെ പ്രതികരണം.
മന്ത്രി പറഞ്ഞത്
സിനിമാ ലൊക്കേഷനുകളില്‍ വന്‍തോതില്‍ ലഹരി ഉപയോഗമുണ്ടെന്നും സൂക്ഷ്മ പരിശോധന നടത്താന്‍ സര്‍ക്കാര്‍ ഇടപെടണമെന്നുമായിരുന്നു നിര്‍മ്മാതാക്കള്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടത്. ഇതേതുടര്‍ന്ന് സിനിമ മേഖലയില്‍ പെരുമാറ്റച്ചട്ടം കൊണ്ടുവരുമെന്നും ഇതിനായി നിയമനിര്‍മാണം നടത്തുമെന്നും മന്ത്രി എകെ ബാലന്‍ പറഞ്ഞിരുന്നു.
തെളിവ് നല്‍കണം
ലൊക്കേഷനുകളില്‍ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന ആരോപണത്തില്‍ തെളിവ് നല്‍കാന്‍ നിര്‍മ്മാതാക്കള്‍ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടിരുന്നു. ഞങ്ങളുടെ യൂണിറ്റില്‍ മാത്രമല്ല എല്ലാ യൂണിറ്റുകളിലും പരിശോധിക്കേണ്ടതുണ്ടെന്ന് അവര്‍. അതേ രൂപത്തില്‍ തന്നെ പരിശോധന നടത്തി നടപടി സ്വീകരിക്കും. ഇത്തരം ആരോപണങ്ങള്‍ നിസ്സാരമായി തള്ളിക്കളയാന്‍ സാധിക്കില്ലെന്നും മന്ത്രി വ്യക്തമാക്കിയിരുന്നു.
ജീവപര്യന്തം തടവ് ലഭിക്കേണ്ട ക്രൈമാണ് ഇതെല്ലാം. അത്രയും വലിയ ക്രൈമുമായി ബന്ധപ്പെട്ട് വിവരം ലഭിച്ചിട്ടും അപ്പോള്‍ അത് പറയാതെ മറ്റൊരു വിഷയം വന്നപ്പോള്‍ ഈ പ്രശ്നം ഉന്നയിച്ചത് അന്വേഷിക്കും. വ്യക്തമായ പരാതിയും തെളിവുകളും സര്‍ക്കാരിന് മുന്‍പില്‍ ഹാജരാക്കേണട് പരാതി പറഞ്ഞവരുടെ ബാധ്യതയാണെന്നും മന്ത്രി പറഞ്ഞു.
അതിവൈകാരികം
എന്നാല്‍ സിനിമ സെറ്റുകളില്‍ റെയ്ഡ് നടത്തുക എന്നുള്ള അപ്രായോഗികമായ കാര്യമാണെന്നായിരുന്നു ഫെഫ്ക ജനറല്‍ സെക്രട്ടറി ബി ഉണ്ണികൃഷ്ണന്‍ പ്രതികരിച്ചത്. സിനിമാ സെറ്റുകളിലെ ലഹരി ഉപയോഗം സംബന്ധിച്ച നിര്‍മ്മാതാക്കളുടെ പ്രതികരണം അതിവൈകാരികമാണെന്നും ആരോപണത്തിന് തെളിവ് ഹാജരാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.
ഫാത്തിമ ലത്തീഫിന്റെ മരണം; സിബിഐ അന്വേഷണ ഹർജി കോടതി തള്ളി, ക്രൈംബ്രാഞ്ച് അന്വേഷണം അന്തിമ ഘട്ടത്തിൽ!
D ക്ക് പകരം I വന്നു; ഉപതിരഞ്ഞെടുപ്പിലെ ബിജെപി നേട്ടത്തിന് പിന്നില്‍ യെഡിയൂരപ്പയുടെ പേര് മാറ്റമെന്ന്